
ലക്നൗ: ഹിന്ദു സമാജ് പാര്‍ട്ട് സ്ഥാപകന്‍ കമലേഷ് തീവാരിയെ കൊല്ലാന്‍ കൊലപാതകി എത്തിയത് കത്തി സ്വീറ്റ് ബോക്സില്‍ ഒളിപ്പിച്ച്. 15 തവണ കമലേഷിന് മേല്‍ ഇയാള്‍ കത്തി പ്രയോഗിച്ചു. ഒക്ടോബര്‍ 18 നായിരുന്നു ലക്നൗവിലെ വീട്ടില്‍ തിവാരി കൊല്ലപ്പെട്ടത്. അനുയായികള്‍ എന്ന വ്യാജേനെ എത്തിയവരായിരുന്നു തിവാരിയുടെ വീട്ടില്‍ കയറിയത്. സംഭവത്തില്‍ തിവാരിയുടെ ഭാര്യയും സംശയത്തിന്റെ നിഴലിലാണ്.
ഇടതുനെഞ്ചില്‍ ഒരേ ഭാഗത്തു തന്നെ ഏഴു കുത്തുകളേറ്റെന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടം നിര്‍വ്വഹിച്ച കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കുത്ത് നെഞ്ചില്‍ 3-4 ഇഞ്ച് ആഴത്തിലുള്ള ഒരു തുള തന്നെയുണ്ടാക്കി. ആഴത്തിലുള്ള മറ്റു രണ്ടു മുറിവുകളില്‍ ഒരെണ്ണം തിവാരിയുടെ തൊണ്ടക്കുഴിയിലായിരുന്നു. മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ വെടിവെച്ചതിനാല്‍ മുഖത്തും മുറിവേറ്റിട്ടുണ്ട്. അതേസമയം മുകളില്‍ വെടിശബ്ദം കേട്ടിട്ടും ഭാര്യ എന്തുകൊണ്ട് വിവരം അറിഞ്ഞില്ല എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുകയാണ്.
സംഭവത്തില്‍ സംശയാസ്പദമായി സൂററ്റ്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും മൊയ്നുദ്ദീന് പത്താന്, അഷ്ഫാക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധുര പലഹാരം കൊണ്ടുവന്ന ബോക്സിലാണോ തോക്ക് ഒളിപ്പിച്ചിരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. തോക്ക് അവിടെ കൊണ്ടു വന്നതാണോ പത്താനും അഷ്ഫാക്കും കൊണ്ടു വന്നതാണോ എന്ന കാര്യങ്ങളാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്.






