
ധാക്ക: പരീക്ഷ ജയിക്കാന്‍ തന്നെപ്പോലിരിക്കുന്ന എട്ടു ഡ്യൂപ്പുകളെ ഉപയോഗിച്ച പാര്‍ലമെന്റംഗത്തെ സര്‍വകലാശാല പുറത്താക്കി. ബംഗ്ളാദേശിലെ അവാമി ലീഗ് പാര്‍ട്ടി എംപിയായ തമന്ന നുസ്രത്താണ് വിവാദനായിക. പരീക്ഷ എഴുതാന്‍ തന്നെപ്പോലിരിക്കുന്ന എട്ടുപേരെ ഇവര്‍ വാടകയ്ക്ക് എടുക്കുകയും പരീക്ഷയില്‍ അറ്റന്റ് ചെയ്യിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പരീക്ഷാ ഹാളില്‍ പ്രവേശിച്ച ഒരു പ്രാദേശിക ചാനല്‍ നാഗരിക് ടിവിയാണ് എംപിയുടെ തന്ത്രം പൊളിച്ചത്. കോളേജ് വിദ്യാര്‍ത്ഥിനിയായ എംപി പരീക്ഷ എഴുതുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടയിലാണ് എംപിയ്ക്ക് പകരം ഡ്യൂപ്പാണ് പരീക്ഷ എഴുതുന്നതെന്ന വിവരം ചാനല്‍ കണ്ടെത്തിയത്. വാര്‍ത്ത അവര്‍ സംപ്രേഷണം ചെയ്യുകയും വീഡിയോ വൈറലായി മാറുകയും ചെയ്തു. സംഭവം നാണക്കേടായതോടെ എംപിയെ യുണിവേഴ്സിറ്റി മേലില്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞ് പുറത്താക്കി. ബംഗ്ളാദേശ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ബിഎ യ്ക്ക് പഠിക്കുന്ന നുസ്രത്ത് കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
കുറ്റകൃത്യം പിടിക്കപ്പെട്ടതിനാലാണ് പുറത്താക്കുന്നതെന്ന് വ്യക്തമാക്കിയാണ് സര്‍വകലാശാലയുടെ നടപടി. കുറ്റകൃത്യത്തിന് ന്യായീകരണം ഇല്ലെന്നും കുറ്റം എപ്പോഴും കുറ്റം തന്നെയാണെന്നും അവര്‍ പറഞ്ഞു. അവരുടെ എന്റോള്‍മെന്റ് ക്യാന്‍സല്‍ ചെയ്തതായും ഇനി ഒരിക്കലും പ്രവേശനം നല്‍കില്ലെന്നുമാണ് സര്‍വകലാശാലയുടെ നിലപാട്. പരീക്ഷ എഴുതുമ്പോള്‍ ഡ്യുപ്പുകള്‍ക്ക് ചുറ്റും സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും നുസ്രത്ത് ഉറപ്പാക്കുമായിരുന്നു.
ഡ്യൂപ്പിനെ വെച്ച് നുസ്രത്ത് പരീക്ഷ എഴുതിക്കുന്നത് പരസ്യമായ രഹസ്യമാണ്. കോളേജ് അധികൃതര്‍ക്ക് പോലും ഇകാര്യം നേരത്തേ മുതല്‍ അറിയാമെങ്കിലും വലിയ സ്വാധീനമുള്ള കുടുംബത്തിലെ അംഗമായതിനാല്‍ ആരും മിണ്ടാറില്ല. അതേസമയം പരീക്ഷ തട്ടിപ്പ്, കോപ്പിയടി, പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ബംഗ്ളാദേശില്‍ പതിവാണ്. മിക്കപ്പോഴും റിസള്‍ട്ട് ക്യാന്‍സല്‍ ചെയ്യുകയോ തടഞ്ഞുവെയ്ക്കുകയോ ഒക്കെ പതിവാണ്. ഡ്യൂപ്പുകളെ ഉപയോഗിച്ച് നുസ്രത്ത് 13 പരീക്ഷയെങ്കിലും എഴുതിയിട്ടുണ്ടെന്നാണ് വിവരം.






