
ഹാന്റ വൈറസുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരീക്ഷിച്ചുവരുകയാണെന്നും നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് .
രാജ്യത്ത് വ്യാപക രോഗബാധയുടെ സൂചനകളില്ലെന്ന് കുവൈത്ത് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നടത്തിയ പുതിയ സാങ്കേതിക വിലയിരുത്തലിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. രോഗബാധയുള്ള എലികളുമായോ അവയുടെ വിസർജ്യവുമായോ നേരിട്ടോ പരോക്ഷമായോ സമ്പർക്കം വരുന്നതാണ് രോഗം പകരാനുള്ള പ്രധാന കാരണമെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യസംഘങ്ങളുടെ സജ്ജീകരണം, വൈറസ് കണ്ടെത്തുന്നതിനുള്ള ലാബ് പരിശോധനാ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, രോഗനിരീക്ഷണം, അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായി വിവരവിനിമയം തുടങ്ങിയ മുൻകരുതൽ നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. പനി, തലവേദന, മാംസപേശി വേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാനിടയുള്ളത്. ഗുരുതര സാഹചര്യങ്ങളിൽ ശ്വാസതടസം, ഓക്സിജൻ കുറവ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.






