
ജയ്പൂര്‍: ഏഴു ലക്ഷം രൂപയ്ക്ക് വേണ്ടി കൗമാരക്കാരിയായ മകളെ വിറ്റ പിതാവും ഇടനിലക്കാരും വാങ്ങിയ ആളും അറസ്റ്റില്‍. രാജസ്ഥാനിലെ ബാര്‍മറില്‍ നിന്നും വിറ്റ പെണ്‍കുട്ടിയെ മാസങ്ങള്‍ക്കു ശേഷം തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്ന് കണ്ടെത്തുമ്പോള്‍ കുട്ടി നാലു മാസം ഗര്‍ഭിണി.
ബാര്‍മറില്‍ തിരികെ എത്തിച്ച മകളെ പോലീസ് അമ്മയ്ക്ക് കൈമാറി. 15ന് കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. രണ്ട് പ്രതികള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് എസ്.പി ശരദ് ചൗധരി പറഞ്ഞു.
ജൂണിലാണ് പെണ്‍കുട്ടിയെ പിതാവ് വില്‍പ്പന നടത്തിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി 30നാണ് പിതൃസഹോദരന് പരാതി നല്‍കിയത്. ഒരു ഉന്നത കുടുംബവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്താമെന്ന് ഇടനിലക്കാരനായ ഗോപ രാം മാലി തന്നോടും കുട്ടിയുടെ പിതാവ് കൂടിയായ തന്റെ സഹോദരനോടും ജൂണ്‍ 22ന് പറഞ്ഞിരുന്നുവെന്ന് ഇദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മകളെയും കൂട്ടി വിവാഹ ആലോചന നടത്തിയ കുടുംബത്തെ കാണാന്‍ സിവാനയ്ക്ക് പോയ സഹോദരന് ഒറ്റയ്ക്കാണ് തിരിച്ചുവന്നതെന്നും മകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അമ്മാവന്റെ വീട്ടില്‍ നിര്‍ത്തിയെന്നുമാണ് മറുപടി നല്‍കിയതെന്നും ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ജൂണ്‍ 26ന് അമ്മാവന്റെ വീട്ടില്‍ ചെന്ന തനിക്ക് അവിടെ അവളില്ലെന്ന് വ്യക്തമായി. പിന്നീട് പരാതി കൊടുത്തതോടെ മകളെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് പിതാവ് പറഞ്ഞു. ജൂലായില്‍ പോലീസ് ഇടനിലക്കാരന് ഗോപ രാം മാലിയേയും കുട്ടിയുടെ പിതാവിനെയും കുട്ടിയെ വാങ്ങിയ സന്വ്ല രാം ദാസ്പ എന്നിവരെ അറസ്റ്റു ചെയ്ത് റിമാന്‍ഡിലയച്ചു.
എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതോടെ പിതൃസഹോദരരന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. കോടതി ഇടപെട്ടതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാകുകയും ദാസ്പയുടെ മകന്റെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി 15ന് പരിഗണിക്കുമ്പോള്‍ കുട്ടിയെ കോടതിയില്‍ ഹാജരാക്കും. ദസ്പയുടെ മകനെതിരെ തട്ടിക്കൊണ്ടുപോകല്‍, വിവാഹത്തിന് നിര്‍ബന്ധിച്ച് തടഞ്ഞുവയ്ക്കല്‍, അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായും പോലീസ് അറിയിച്ചു.






