
പെരുമ്പാവൂര്‍: അന്യസംസ്ഥാനക്കാര്‍ ഏറെ ജോലി ചെയ്യുന്ന പെരുമ്പാവൂരില്‍ വഴിയരികില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഒരു മറയുമില്ലാതെ വില്‍പ്പന നടത്തുന്നു. അന്യസംസ്ഥാന തൊഴിലാളിയാല്‍ യുവതി കൊല്ലപ്പെട്ട സംഭവം മയക്കുമരുന്ന് ലഹരിയുടെ പശ്ചാത്തലത്തിലാണെന്ന വിവരങ്ങള്‍ പുറത്തു വരുന്നതിനിടയിലാണ് അധികൃതരുടെ മൂക്കിനടിയില്‍ ഈ നിയമലംഘനം നടക്കുന്നത്. അന്യ സംസ്ഥാന ജോലിക്കാരെ ലക്ഷ്യമിട്ടുള്ള വില്‍പ്പന എക്സൈസ് ഓഫീസിന് തൊട്ടടുത്ത് പോലും നടക്കുന്നതായിട്ടാണ് വിവരം.
ആഴ്ചതോറും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെയും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളുടെയും ലക്ഷക്കണക്കിന് രൂപയുടെ വില്‍പ്പനയാണ് നടക്കുന്നതെന്നാണ് വിവരം. അന്യസംസ്ഥാനക്കാര്‍ തന്നെയാണ് വില്‍പ്പനക്കാര്‍. ഇവര്‍ ലക്ഷ്യമിടുന്നതും അന്യസംസ്ഥാനക്കാരെയാണ്. ലഹരിയുടെ വീര്യം കൂട്ടാനായി പുതിയ പുതിയ പരീക്ഷണങ്ങളും നടക്കുന്നു. കഴിഞ്ഞ ദിവസം നാട്ടുകാരി ആസാം സ്വദേശിയുടെ ആക്രമണത്തിന് ഇരയായി മരിച്ച സംഭവത്തോടെയാണ് ഇതിനെതിരേ പൊതുവികാരം ശക്തിപ്പെട്ടിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളി പ്രതിയായ രണ്ടാമത്തെ സംഭവമാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ഉണ്ടായത്.
അസമിലെ സദര്‍ സ്വദേശിയാണ് ഇരുപത്തിയേഴുകാരനായ ഉമര്‍ അലിയാണ് ഏറ്റവും പുതിയ സംഭവത്തിലെ പ്രതി. സംഭവം നടത്തുമ്പോള്‍ താന്‍ നന്നായി മദ്യപിച്ചിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. തൂമ്പ ഉപയോഗിച്ച് പത്തിലേറെ തവണ തലയ്ക്ക് അടിച്ചുവെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. രാത്രി പന്ത്രണ്ടേ മുക്കാലോടെ ആയിരുന്നു സംഭവം.കുറുപ്പുംപടി സ്വദേശിയായ ദീപ റോഡരികില്‍ നില്‍ക്കുകയായിരുന്നു. ഈ വഴി വന്ന ഉമര്‍ അലി, ദീപയെ വലിച്ചിഴച്ച് റോഡിന്റെ വശത്തുള്ള ഹോട്ടലിന്റെ പിന്‍വശത്തേക്ക് കൊണ്ടുപോയി. ഇവിടെ കണ്ട തൂമ്പ ഉപയോഗിച്ച് പത്തിലേറെ തവണ ഉമര്‍ അലി ദീപയുടെ തലയ്ക്ക് അടിച്ചു.
ബോധം നഷ്ടമായ ദീപയെ ഉമര്‍ അലി ബലാത്സംഗം ചെയ്തു. പോകാനൊരുങ്ങവെ വീണ്ടും തലയ്ക്ക് തൂമ്പയെടുത്ത് അടിച്ച് മരണം ഉറപ്പാക്കി. കൊലപാതകം ഉമര്‍ അലി സമ്മതിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പൊലീസിന് കൊലപാതകം നടത്തിയത് ഉമര്‍ തന്നെയാണെന്ന് വ്യക്തമായത്. തിരികെ പോകുന്ന വഴിയ്ക്ക് ഹോട്ടലിന് മുന്നിലുള്ള സിസിടിവിയും തല്ലിപ്പൊളിച്ചു. എന്നാല്‍ ഇതടക്കമുള്ള ദൃശ്യങ്ങള്‍ സിസിടിവി ഹാര്‍ഡ് ഡിസ്കില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസിന് മൂന്ന് മണിക്കൂറിനകം പിടികൂടി. നേരത്തേ പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും അന്യസംസ്ഥാന തൊഴിലാളിയായിരുന്നു പ്രതി.






