
ന്യൂഡല്‍ഹി: ''സഹോദരാ, ഞാന്‍ മരിക്കാന്‍ പോകുന്നു. ഇവിടെ ചുറ്റും തീയാണ്. നാളെ നീ ഡല്‍ഹിയില്‍ എത്തണം. എന്നെ കൂട്ടിക്കൊണ്ടുപോകണം. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെടാ...'' - ഡല്‍ഹിയില്‍ നാലുനിലക്കെട്ടിടത്തിലെ തീപിടിത്തത്തിനിടെ മരണം ഉറപ്പിച്ച യു.പി. സ്വദേശിയായ തൊഴിലാളി മുഷ്റഫ് അലി ഇളയ സഹോദരനോട് പറഞ്ഞ വാക്കുകള്‍.
ഇന്നു ഞാന്‍ രക്ഷപ്പെടില്ല. ശ്വാസം പോലും കിട്ടുന്നില്ല. എന്റെ കുടുംബത്തെ നീ നോക്കിക്കൊള്ളണം. എന്റെ കാര്യം കുടുംബത്തിലെ നമ്മുടെ മൂത്തവരെ നീ തന്നെ അറിയിക്കണമെന്നും മുഷ്റഫ് പറഞ്ഞു. എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ സഹോദരന് പറഞ്ഞപ്പോള്‍ ''അബ് കോയി രാസ്താ നഹിം ബച്ചാ''എന്നായിരുന്നു മുഷ്റഫിന്റെ വാക്കുകള്‍. മൂന്നോ നാലോ മിനിട്ടിനുള്ളില്‍ ഞാന്‍ ഇല്ലാതാകും. മരിച്ചാലും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും മുഷ്റഫിന്റെ വാക്കുകള്‍. ഭാര്യയും രണ്ടു പെണ്മക്കളും ഒരു മകനുമാണ് മുഷ്റഫിനുള്ളത്.
മുഷറഫ് മരണത്തിന് കീഴടങ്ങിയേപ്പാള് പരുക്കു വകവയ്ക്കാതെ ആളുന്ന തീയില്‍നിന്ന് 11 പേരെ ജീവിതത്തിലേക്കു വലിച്ചുകയറ്റിയ രാജേഷ് ശുക്ളയ്ക്കു രാജ്യത്തിന്റെ അഭിനന്ദനം. 43 പേര് മരിച്ച ഡല്‍ഹിയിലെ തീപിടിത്തത്തില്‍ മരണനിരക്ക് കുറച്ചതു രാജേഷിന്റെ സമയോജിത രക്ഷാപ്രവര്‍ത്തനമാണ്.
തീപിടിച്ച സ്ഥലത്ത് ആദ്യമെത്തിയ ഫയര്‍മാനാണ് രാജേഷ്. രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റിട്ടും വകവയ്ക്കാതെ, ആളിപ്പടര്‍ന്ന അഗ്നിക്കുള്ളിലൂടെ കെട്ടിടത്തില്‍ കടന്നാണ് രാജേഷ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ രാജേഷ് ഡല്‍ഹിയിലെ എല്‍.എന്‍.ജെ.പി. ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
രാജേഷ് ശുക്ലയെ ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജയിന് ആശുപത്രിയിലെത്തി അഭിനന്ദിച്ചു. ''പരുക്കേറ്റിട്ടും അദ്ദേഹം രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. അദ്ദേഹമാണ് യാഥാര്‍ഥ നായകന്. ഞാന്‍ സല്യൂട്ട് ചെയ്യുന്നു''- സത്യേന്ദ്ര ജെയിന് പറഞ്ഞു.






