
ന്യുഡല്‍ഹി: ഡിസംബര്‍ 16 നിര്‍ഭയ കൂട്ട ബലാത്സംഗ, കൊലപാതക കേസില്‍ നാലു പ്രതികളെ തൂക്കിലേറ്റുന്നതിനുള്ള ആരാച്ചാരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് തിഹാര്‍ ജയിലിലേക്ക് എത്തിയത് 15ലേറെ പേരുടെ കത്ത്. ഇവരില്‍ രണ്ടു പേര് ഇന്ത്യയ്ക്കു പുറത്തുനിന്നുള്ളവരാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഡല്‍ഹി, ഗുരുഗ്രാമം, മുംബൈ, ഛത്തീസ്ഗഢ്, കേരള, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് ആരാച്ചാരാകാന്‍ സന്നദ്ധത അറിയിച്ചുള്ള കത്തുകളില്‍ അധികവും വന്നിരിക്കുന്നത്. ലണ്ടനില്‍ നിന്നും യു.എസില്‍ നിന്നും ഓരോ കത്തുകള്‍ വീതം ലഭിച്ചു. കത്തയച്ചവരില്‍ ഒരാള്‍ മുതിര്‍ന്ന പൗരനും മറ്റൊരാള്‍ അഭിഭാഷകനും ഒരാള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാണ്. എന്നാല്‍ ഇവരുടെ ആരുടേയും സേവനം ജയില്‍ അധികൃതര്‍ക്ക് ആവശ്യമില്ല. ആരാച്ചാരെ ലഭിക്കാതെ വന്നാല്‍ ജയില്‍ അധികൃതര്‍ തന്നെ ആ കൃത്യം ചെയ്യും. അഫ്സല് ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത് ജയില്‍ അധികൃതര്‍ തന്നെയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന് വ്യക്തമാക്കി.
2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ 23കാരിയായ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയെ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരണമടഞ്ഞു. ആക്രമണത്തിന്റെ ഏഴാം വര്‍ഷത്തില്‍ തന്നെ പ്രതികള്‍ക്കുള്ള ശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന.
കേസിലെ ഒരു പ്രതി പവന് ഗുപ്തയെ കഴിഞ്ഞ ദിവസം മന്ദോലി ജയിലില്‍ നിന്് തിഹാറിലേക്ക് എത്തിച്ചിരുന്നു. നിലവില്‍ തിഹാര്‍ ജയിലില്‍ 12 കുറ്റവാളികളാണ് മരണശിക്ഷ കാത്തുകിടക്കുന്നത്. തിഹാറില്‍ ആരാച്ചാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുന്‍പ് മീററ്റ് ജയിലില്‍ നിന്നാണ് ആരാച്ചാരെ എത്തിച്ചത്.






