
ന്യൂകാമ്പ്: സീസണിലെ ആദ്യ എല്‍ ക്ളാസ്സിക്കോയില്‍ ഗോളടിക്കാതെ റയല്‍ മാഡ്രിഡും ബാഴ്സിലോണയും. സ്പാനിഷ് ലാലിഗയിലെ പരമ്പരാഗത വൈരികള്‍ ഏറ്റുമുട്ടിയ ഉജ്വല പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും എതിരാളികളുടെ പ്രതിരോധം ഭേദിക്കാനായില്ല. 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് എല്‍ ക്ളാസ്സിക്കോ സമനിലയിലാകുന്നത്. മെസിയും സുവാരസും ഗ്രീസ്മാനും ഒരുമിച്ച് ഇറങ്ങിയിട്ടും സ്വന്തം സ്റ്റേഡിയത്തിലെ 99,000 കാണികളെ സന്തോഷിപ്പിക്കാനായില്ല. കളത്തിന് പുറത്ത് കാറ്റലൂണിയന്‍ വാദികള്‍ പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ അനേകര്‍ക്ക് പരിക്കേറ്റു.
പല തവണ ഇരുടീമും ഗോളിനടുത്തെത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ബാഴ്സിലോണ താരം ജറാഡ് പിക്വേയും റയല്‍ താരം സെര്‍ജിയോ റാമോസും പ്രതിരോധത്തില്‍ മികച്ചു നിന്നു. 43 മത്സരങ്ങളുമായി ഏറ്റവും കൂടുതല്‍ എല്‍ ക്ളാസ്സിക്കോ മത്സരത്തില്‍ കളിച്ചയാളെന്ന റെക്കോഡുമായാണ് റാമോസ് മടങ്ങിയത്. മത്സരത്തിന്റെ 31 ാം മിനിറ്റില്‍ മെസ്സിയുടെ ഗോളെന്ന് ഉറച്ച ഷോട്ട് തടയപ്പെട്ടപ്പോള്‍ 17 ാം മിനിറ്റില്‍ കാസിമിറോയുടെ ഉജ്വല ഹെഡ്ഡര്‍ ജെറാഡ് പിക്വേയും രക്ഷപ്പെടുത്തി.
ഇരുടീമും ഗോളടിക്കാതെ പിരിയുന്നതും 2002 ന് ശേഷം ഇതാദ്യമായിട്ടാണ്. പോയിന്റ് പങ്കുവെച്ചതോടെ പട്ടികയില്‍ ബാഴ്സിലോണ ഒന്നാമതും റയല്‍ മാഡ്രിഡ് രണ്ടാമതുമാണ്. രണ്ടു ടീമുകള്‍ക്കും തുല്യ പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ബാഴ്സിലോണ പട്ടികയില്‍ ഒന്നാമതെത്തി. ഇരു ടീമുകളും തമ്മില്‍ ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് ഇന്നലെ നടന്നത്. കാറ്റലൂണിയന്‍ വാദികളുടെ കടുത്ത പ്രതിഷേധം സ്റ്റേഡിയത്തിന് പുറത്ത് അക്രമാസക്തമായ സാഹചര്യത്തിലാണ് മത്സരം നടന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല.
അതേസമയം മത്സരം തുടങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ പുറത്ത് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലില്‍ 46 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണട്്. പോലീസിന് നേരേ പ്രതിഷേധക്കാര്‍ കല്ലേറും കുപ്പിയേറും നടത്തി. തെരുവില്‍ പ്ളാസ്റ്റിക് കന്നാസുകള്‍ കൂട്ടിയിട്ട് തീ വെച്ചു. തുടര്‍ന്ന കനത്ത പുക ഉയര്‍ന്നു. സ്റ്റേഡിയത്തിലേക്കും മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ പുകപടലം എത്തി. കാറ്റലൂണിയന്‍ പതാകയുമായിട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. പോലീസ് വാനുകള്‍ ഇവര്‍ തടയുകയും ചെയ്തു.
അക്രമത്തെ തുടര്‍ന്ന് ക്യാമ്പ് ന്യൂ സ്റ്റേഡിയത്തിലേക്കുള്ള തെക്കന്‍ ഗേറ്റ് പോലീസ് അടച്ച് വടക്കന്‍ ഗേറ്റു വഴിയാണ് ആള്‍ക്കാരെ പുറത്തേക്ക് വിട്ടത്. നേരത്തേ കനത്ത പോലീസ് കാവലിലായിരുന്നു ഇരു ടീമുകളും സ്റ്റേഡിയത്തില്‍ എത്തിയത്. മത്സരത്തിന്റെ ഇടവേളയില്‍ ഒരു കൂട്ടം കാണികള്‍ 'സ്വാതന്ത്ര്യം' എന്ന് ഉച്ചത്തില്‍ വിളിച്ചു കൊണ്ട് ബീച്ച് ബോളുകള്‍ ഗ്രൗണ്ടിലേക്ക് എറിഞ്ഞിരുന്നു. സ്റ്റേഡിയത്തില്‍ പ്രതിഷേധക്കാര്‍ സ്വാതന്ത്ര്യം എന്നെഴൂതിയ പടുകൂറ്റന്‍ ബാനറും ഉയര്‍ത്തിയിരുന്നു. കാറ്റലൂണിയന്‍ വാദികളായ ഒമ്പത് നേതാക്കളെ സ്പെയിനിലെ പരമോന്നത കോടതി ഒക്ടോബറില്‍ ജയിലില്‍ ആക്കിയതിന് പിന്നാലെ ആദ്യത്തെ സംഘര്‍ഷമാണ് ഇത്. മത്സരം തുടങ്ങുന്നതിന് നാലു മണിക്കൂര്‍ മുമ്പ് തന്നെ സ്റ്റേഡിയത്തിന്റെ നാലു കവാടങ്ങളും പ്രതിഷേധക്കാര്‍ കയ്യേറിയിരുന്നു. 5000 പേരോളമാണ് പ്രതിഷേധവുമായി ട്രാഫിക് തടയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയത്.
സ്പാനിഷ് സര്‍ക്കാരിനെ ലക്ഷ്യമിട്ട് 'സ്പെയിന് സിറ്റ് ആന്റ് ടോക്ക്' എന്നെഴുതിയ ആയിരക്കണക്കിന് ബാനറുകളാണ് സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്. മത്സരം തുടങ്ങും മുമ്പ് തന്നെ ഒരു ലക്ഷം ബാനറുകള്‍ നല്‍കുമെന്ന് കാറ്റലൂണിയന്‍ പ്രതിഷേധക്കാരായ ഡെമോക്രാറ്റിക് സുനാമി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിനൊപ്പം തങ്ങളുടെ സന്ദേശം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കാറ്റൂതി വീര്‍പ്പിക്കാന്‍ കഴിയുന്ന ബലൂണുകളില്‍ എന്തെങ്കിലും എഴുതിക്കൊണ്ടു വരാനും ആഹ്വാനം ചെയ്തിരുന്നു.