
ന്യുഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പിയില്‍ നിന്നും പുറത്താക്കപ്പെട്ട എം്എല്‍.എ കുല്ദാീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവുശിക്ഷ. ഇരയ്ക്ക് സെന്‍ഗാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. ജീവിതകാലം മുഴുവന്‍ ആയിരിക്കും സെന്‍ഗാറിന്റെ ശിക്ഷയെന്നും കോടതി വ്യക്തമാക്കി.
സെന്‍ഗറിന്റെ ആസ്തി പരിശോധിച്ചശേഷമാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. എം.എല്‍.എ എന്ന നിലയില്‍ സെന്‍ഗര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ച കോടതി സെന്‍ഗറിന് 1.40 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് വിലയിരുത്തി. തുടര്‍ന്നാണ് 25 ലക്ഷം പിഴയിട്ടത്. ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാ അധികാരങ്ങളും കുറ്റം ചെയ്യാന്‍ സെന്‍ഗര്‍ ഉപയോഗിച്ചിരിക്കുന്നുവെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടിക്കും കുടുംബത്തിനും ഭീഷണിയുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യമായ സുരക്ഷ നല്‍കണമെന്നും കോടതി സി.ബി.ഐയ്ക്ക് നിര്‍ദേശം നല്കി. ഇവര്‍ക്ക് സുരക്ഷിതമായ താമസസ്ഥലം കണ്ടെത്തി നല്‍കാനും സി.ബി.ഐയോട് നിര്‍ദേശിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സെന്‍ഗര്‍ കോടതിയില്‍ വിധി കേട്ടത്.
2017ലാണ് സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, പോക്സോ എന്നീ കുറ്റങ്ങള്‍ സെന്‍ഗര്‍ ചെയ്തതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷതന്നെ സെന്‍ഗറിനും മറ്റ് കുറ്റവാളികള്‍ക്കും നല്‍കണമെന്ന് പ്രോസിക്യൂഷന് വാദിച്ചിരുന്നു. പിഴത്തുക സംബന്ധിച്ച് കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നുമായിരുന്നു പ്രോസിക്യൂഷന് നിലപാട്.
ഒമ്പത് പ്രതികളാണ് കേസിലുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും, പോക്സോ നിയമപ്രകാരമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. സാക്ഷി സിംഗ് എന്ന സ്ത്രീയെ ആണ് സംശയത്തിന്റെ ആനുകൂല്യം നല്കി കോടതി വെറുതെ വിട്ടിരുന്നു.
2017 ജൂണിലാണ് 17 വയസ്സുള്ള പെണ്‍കുട്ടിയെ ബംഗേര്‍മൗ എം.എല്‍.എ സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് സാക്ഷി സിംഗ് ആണ് കുല്‍ദീപിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. എം.എല്‍.എയുടെ വീട്ടില്‍ വച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. എം.എല്‍.എയുടെ സഹോദരനും സാക്ഷി സിംഗിന്റെ മകനുമെല്ലാം ഇതില്‍ പ്രതികളാണ്. പെണ്‍കുട്ടിയുടെ അമ്മയേയും പ്രതികള്‍ ആക്രമിച്ചു.
പോലീസ് തുടക്കം മുതല്‍ പ്രതികള്‍ക്കൊപ്പമായിരുന്നു. പരാതി പറഞ്ഞതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിനെ 2018 ഏപ്രില്‍ മൂന്നിന് ആയുധം കൈവശംവച്ചുവെന്ന കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. സ്റ്റേഷനില്‍ എം.എല്‍.എയുടെ സഹോദരന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പിതാവ് ഒമ്പതിന് മരണമടഞ്ഞു. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞതും. എം.എല്‍.എയ്ക്കും സഹോദരന് അതുല്‍, മറ്റ് ഒമ്പതു പേര്‍ക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
അതിനിടെ, പെണ്‍കുട്ടിയുടെ അമ്മാവനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു. അമ്മാവനെ കാണാന്‍ കുടുംബത്തോടൊപ്പം പോയ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ഇക്കഴിഞ്ഞ ജൂലായ് 28ന് ട്രക്ക് വന്നിടിച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടന്നു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര് തത്ക്ഷണം മരിച്ചു. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും പെണ്‍കുട്ടിയേയും അഭിഭാഷകനേയും ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നീതി തേടി പെണ്‍കുട്ടി സുപ്രീം കോടതിക്ക് അയച്ച കത്തുപോലും അധികൃതര്‍ക്ക് ലഭിച്ചില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതോടെ ചീഫ് ജസ്റ്റീസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് ഇടപെടുകയും വിചാരണ നടപടികള്‍ ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ പിതാവിനെതിരെയുള്ള അനധികൃതമായി ആയുധം കൈവശം വച്ചകേസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടകേസ്, വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ കുല്‍ദീപ് ഗൂഢാലോചന നടത്തി, കൂട്ടബലാത്സംഗത്തില്‍ മറ്റ് മൂന്നു പേര്‍ക്കെതിരായ കേസ് എന്നിവയും കോടതിയുടെ പരിഗണനയിലാണ്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് ചികിത്സയിലിരുന്ന എയിംസില്‍ പ്രത്യേക കോടതി പ്രവര്‍ത്തിച്ചു.13 പ്രോസിക്യൂഷന് സാക്ഷികളെയും പ്രതിഭാഗത്തെ ഒമ്പത് സാക്ഷികളെയും വിസ്തരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനും സാക്ഷികളാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുപ്രീം കോടതി നിര്‍ദേശപ്രകാരം സി.ആര്.പി.എഫ് സുരക്ഷ ഏര്‍പ്പെടുത്തി. ഉന്നാവില്‍ നിന്നും കുടുംബത്തെ ഡല്‍ഹി വനിതാ കമ്മീഷന് ഇടപെട്ട് ഡല്‍ഹിയിലേക്ക് മാറ്റിപാര്‍പ്പിക്കുകയും ചെയ്തു.






