
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാര്‍ ക്ളിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാന്‍ ധൂര്‍ത്തടിച്ചത് 26 ലക്ഷം രൂപ. എന്നാല്‍, സാധാരണ നിലയിലുള്ള നവീകരണ ജോലികളാണു നടത്തിയതെന്നാണു അനൗദ്യോഗിക വിശദീകരണം.
നീന്തല്‍കുളത്തിലെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രമായി 18 ലക്ഷവും അനുബന്ധ ജോലികള്‍ക്കായി എട്ടു ലക്ഷവുമാണ് അനുവദിച്ചത്. സി.പി.എം. നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിനായിരുന്നു കരാര്‍. പൊതുമരാമത്ത് വകുപ്പാണു മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതെങ്കിലും ഇവിടെ ടൂറിസം വകുപ്പിനായിരുന്നു മേല്‍നോട്ടച്ചുമതല. കെ. കരുണാകരന്റെ കാലത്താണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പില്‍ നീന്തല്‍ക്കുളം നിര്‍മിച്ചത്. മുഖ്യമന്ത്രിയായിരിക്കെ റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കരുണാകരന്റെ ചികിത്സയുടെ ഭാഗമായായിരുന്നു ഇത്. അക്കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് നീന്തല്‍ക്കുളം കാരണമായി.
എന്നാല്‍, നീന്തല്‍ക്കുളം നിര്‍മിച്ച് അധികം താമസിയാതെ ചാരക്കേസ് വിവാദത്തില്‍ കരുണാകരന് അധികാരം നഷ്ടപ്പെട്ടു. പിന്നീട് അധികാരത്തിലെത്തിയ മുഖ്യമന്ത്രിമാരാരും ഇത് ഉപയോഗിച്ചിരുന്നില്ല. അതിന് ശേഷം ഇപ്പോഴാണു നീന്തല്‍ക്കുളം നവീകരിക്കാന്‍ പണം ചെലവിടുന്നത്.






