
ബി.ജെ.പി ഒരു വശത്തും മറ്റു പാര്‍ട്ടികള്‍ മറുവശത്തും എന്ന ബൈനറിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറുന്ന കാഴ്ചയാണ് 2019 അവസാനം കാണുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തനിച്ച് നേടിയതോടെ ബി.ജെ.പി കൂടുതല്‍ കരുത്താര്‍ജിച്ചു. എന്നാല്‍ മറുവശത്ത് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പെടുക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് കടന്നു പോകുന്ന വര്‍ഷം രാജ്യം സാക്ഷ്യം വഹിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി നടത്തിയ രാഷ്ട്രീയ പരീക്ഷണം അമ്പേ പരാജയപ്പെട്ടു. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രാതിനിധ്യം തന്നെ ഇല്ലാതായി. യുപിയിലെ 90 സീറ്റുകളില്‍ സോണിയ ഗാന്ധി മത്സരിച്ച് റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. നെഹ്രു കുടുംബത്തിന്റെ പരമ്പരാഗത സീറ്റ് ആയിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി കനത്ത പരാജയം നേരിട്ടു.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ ബി.ജെ.പിക്കെതിരെ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിച്ചുവെങ്കിലും വിജയം നേടാനായില്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യവും പരാജയപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിലും ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ള കൂറുമാറ്റവും ജെ.ഡി.എസിലെ ചില എം.എല്‍.എമാരുടെ പടലപ്പിണക്കവും സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ബി.ജെ.പിക്ക് സഹായകമായി.
ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണമോ ഭരണത്തില്‍ പങ്കാളിത്തമോ ഉള്ള പാര്‍ട്ടിയാണ് ബി.ജെ.പി. അതുകൊണ്ടുതന്നെ ബി.ജെപി വേഴ്സസ് മറ്റ് പാര്‍ട്ടികള്‍ എന്ന നിലയ്ക്കാണ് ഇന്ത്യന്‍ രാഷ്ട്രീയം മുന്നോട്ട് പോകുന്നത്. അധികാരം ഉപയോഗിച്ചോ സാമ്പത്തിക ശേഷി കൊണ്ടോ അധികാരം കൈപ്പിടിയില്‍ ഒതുക്കുന്ന ബി.ജെ.പിക്ക് ഈ വര്‍ഷം അല്‍പ്പമെങ്കിലും തിരിച്ചടി നേരിട്ടത് മഹാരാഷ്ട്രയില്‍ നിന്നുമാണ്. പതിറ്റാണ്ടുകളോളം ഒപ്പമുണ്ടായിരുന്ന ശിവസേന മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബി.ജെ.പിയുമായി വഴിപിരിഞ്ഞു. കോണ്‍ഗ്രസിനും എന്‍.സി.പിക്കുമൊപ്പം ചേര്‍ന്ന് അധികാരം പിടിക്കുകയും ചെയ്തു. എന്നാല്‍ കര്‍ണാടക മോഡല്‍ ബി.ജെ.പി വിരുദ്ധ സഖ്യം എത്രനാള്‍ മുന്നോട്ട് പോകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്.
പാര്‍ലമെന്റില്‍ കൃത്യമായ ഭൂരിപക്ഷം നേടിയതോടെ ബി.ജെ.പി അവരുടെ രാഷ്ട്രീയ അജണ്ടകള്‍ ഒന്നൊന്നായി നടപ്പിലാക്കുന്നതിനും 2019ല്‍ രാജ്യം സാക്ഷ്യം വഹിച്ചു. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസം തികയുന്നതിന് മുമ്പ് തന്നെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന പ്രമേയവും പാര്‍ലമെന്റില്‍ പാസാക്കി. കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരടക്കം തടങ്കലില്‍ ആയിട്ട് മാസങ്ങള്‍ പിന്നിടുന്നു. 2019 അവസാനിക്കുമ്പോഴും അവര്‍ തടങ്കലിലാണ്.
ദേശീയ രാഷ്ട്രീയത്തില്‍ തല്ക്കാലം ബി.ജെ.പിക്ക് എതിരില്ലെന്ന് തന്നെ പറയാം. 2014 മുതല്‍ തുടര്‍ച്ചയായി പരാജയം നേരിടുന്ന കോണ്‍ഗ്രസ് രാജ്യത്ത് ചില തുരുത്തുകളില്‍ മാത്രം ഒതുങ്ങിപോകുന്നതാണ് 2019 കണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബിലും, കേരളത്തിലും മാത്രമാണ് കോണ്‍ഗ്രസിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. ഡല്‍ഹിയില്‍ എ.എ.പിയുമായി ചേര്‍ന്ന് മത്സരിക്കാനുള്ള നീക്കവും ചില നേതാക്കള്‍ പൊളിച്ചു. തല്‍ഫലമായി ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പകരമായി പുതിയൊരു നേതാവിനെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. മുതിര്‍ന്ന നേതാക്കളില്‍ പലരും കേസില്‍പ്പെട്ട് നട്ടം തിരിയുകയാണ്.
മഹാരാഷ്ട്രയിലെ സഖ്യം പിരിഞ്ഞതോടെ ശിവസേന പ്രതിപക്ഷ നിരയിലേക്ക് വന്നു എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ കടന്നു പോകുന്ന വര്‍ഷത്തില്‍ ഉണ്ടായ നിര്‍ണ്ണായക ചലനം. എന്നാല്‍ ശിവസേനയുടെ കടന്ന് വരവ് പ്രതിപക്ഷ നിരയെ എത്രത്തോളം ശക്തിപ്പെടുത്തുമെന്ന കാര്യം സംശയമാണ്. പ്രതിപക്ഷ ബെഞ്ചിലേക്ക് വന്നുവെങ്കിലും പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ശിവസേന സ്വീകരിച്ചത്. പ്രതിഷേധങ്ങള്‍ കടുത്തപ്പോള്‍ പാര്‍ലമെന്റിന് പുറത്ത് നിലപാട് മാറ്റിയെങ്കിലും മറ്റ് സമാനമായ വിഷയങ്ങളില്‍ ശിവസേനയുടെ നിലപാട് കണ്ടറിയേണ്ടത് തന്നെയാണ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയാണ് കഴിഞ്ഞ വര്‍ഷം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നേതാവ്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയെ സി.ബി.ഐ സംഘത്തെ നേരിട്ടെത്തി തടഞ്ഞത് മുതല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരസ്യ നിലപാട് വരെ ബി.ജെ.പിയുമായി നിരന്തരം ഏറ്റുമുട്ടലിന്റെ പാതയിലാണ് മമതാ ബാനര്‍ജി.
മറ്റ് പ്രധാനപ്പെട്ട പാര്‍ട്ടികളില്‍ ജെ.ഡി.യു എന്‍.ഡി.എ ക്യാമ്പിലാണ്. പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണച്ച ജെ.ഡി.യു പുറത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും തല്ക്കാലം ബി.ജെ.പിക്ക് ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ല. സി.പി.എം, സി.പി.ഐ തുടങ്ങിയ ഇടതുപാര്‍ട്ടികള്‍ തീരെ ദുര്‍ബലമായി. സി.പി.എമ്മിന് കേരളത്തില്‍ നിന്ന് ഒരു സീറ്റും തമിഴ്നാട്ടില്‍ നിന്ന് ഒരു സീറ്റുമാണ് നേടാനായത്. സി.പി.ഐയുടെ ലോക്സഭാ പ്രാതിനിധ്യവും കുറഞ്ഞു. തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിക്ക് ഒപ്പവും ഡി.എം.കെ പ്രതിപക്ഷ നിരയിലും ശക്തമായി നില്ക്കുന്നു. ഡല്‍ഹിയില്‍ എ.എ.പിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പ് 2020 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്നു.
എല്‍.ഡിഎഫ്യു.ഡി.എഫ് ദ്വന്ദത്തിലേക്ക് തിരിച്ചുവന്ന കേരള രാഷ്ട്രീയം
ലോക്സഭാ തിരഞ്ഞെടുപ്പും ഏതാനും നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുമാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലെ രാഷ്ട്രീയ ചിത്രം നിര്‍ണ്ണയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയം എല്‍.ഡി.എഫ് യു.ഡി.എഫ് ബൈനറിയിലേക്ക് തിരിച്ചുവന്നു എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. ശബരിമല വിഷയം അടക്കം അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നിട്ടും കേരളത്തില്‍ പ്രധാന മത്സരം നടന്നത് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു. ബി.ജെ.പിക്ക് ഇത്തവണയും നേട്ടം കൊയ്യാനായില്ല.
ബി.ജെ.പി നയിച്ച ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം കൊയ്തത് യു.ഡി.എഫ് ആയിരുന്നു. 19 സീറ്റിലും അനായാസ വിജയം നേടി യു.ഡി.എഫ് ചരിത്ര നേട്ടം കൈവരിച്ചു. ആലത്തൂര്‍, ആറ്റിങ്ങല്‍ പോലെയുള്ള ഇടത് കോട്ടകള്‍ പോലും യു.ഡി.എഫ് വിജയിച്ചു. അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന്റെ നേട്ടം ദക്ഷിണേന്ത്യയില്‍ ആകെ ലഭിക്കുമെന്ന കോണ്‍ഗ്രസ് വാദം പാളി. തൊട്ട് അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പോലും രാഹുല്‍ പ്രഭാവം വോട്ടായി മാറിയില്ല. ആന്ധ്രയിലും തമിഴ്നാട്ടിലും തെലങ്കാനയിലും അതാതിടങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെയാണ് ജനം തിരഞ്ഞെടുത്തത്. രാഹുല്‍ പ്രഭാവം അവിടെയും ഏശിയില്ല.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട ഇടതുമുന്നണിക്കും സി.പി.എമ്മിനും ഉപതിരഞ്ഞെടുപ്പുകളിലെ വിജയം അല്‍പ്പം ആശ്വാസമായി. പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനിലൂടെ വിജയം നേടിയതാണ് ഇടതുമുന്നണിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യ നേട്ടം സമ്മാനിച്ചത്. കേരള കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും ഇടതുവിജയത്തിന് കരുത്തേകി. പിന്നീട് അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുക്കാനായതും ഇടതുമുന്നണിക്ക് ലോക്സഭാ പരാജയത്തിലും അല്‍പ്പം ആശ്വസിക്കാന്‍ വക നല്കി. അതേസമയം കയ്യിലിരുന്ന അരൂര്‍ നഷ്ടപ്പെടുകയും മഞ്ചേശ്വരത്ത് വീണ്ടും പിന്നിലാവുകയും ചെയ്തു. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ മരണത്തോടെ കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിന് കൂടി കളമൊരുക്കിക്കൊണ്ടാണ് 2019 വിടപറയുന്നത്.