
കോട്ടയം : സ്വര്‍ണപ്പണയത്തില്‍ നാലു ശതമാനം പലിശയ്ക്കു കാര്‍ഷിക വായ്പ എടുത്തവരില്നിന്നു ബാങ്കുകള്‍ അധിക പലിശ ഈടാക്കിത്തുടങ്ങി. ഒക്ടോബര്‍ ഒന്നിനു ശേഷം ഇത്തരം വായ്പയെടുത്തവരും പഴയ വായ്പ പുതുക്കിയവരും 8.75 ശതമാനം പലിശയാണു നല്‍കേണ്ടത്. പലിശബാക്കി നല്കാന് ആവശ്യപ്പെട്ട് ബാങ്കുകള്‍ മൊബൈല്‍ സന്ദേശങ്ങളും നോട്ടീസും അയയ്ക്കുകയാണ്. സെപ്റ്റംബര്‍ 30നു മുമ്പ് വായ്പയെടുത്തവര്‍ക്കും പുതുക്കിയവര്‍ക്കും തല്ക്കാലം നാലു ശതമാനത്തില്‍ രക്ഷപ്പെടാം.
കൃഷിവായ്പ യഥാര്‍ഥ കര്‍ഷകര്‍ക്കു മാത്രമെന്ന നയത്തിന്റെ ഭാഗമായി, സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യാനുസരണമാണ് ഇത്തരം വായ്പ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം നിര്‍ത്തലാക്കിയത്. കൃഷിക്കുള്ള ആനുകൂല്യമെന്ന നിലയില്‍ നാലു ശതമാനം പലിശയ്ക്കു ലഭിച്ചിരുന്ന വായ്പ ബിസിനസിനും ഉയര്‍ന്ന പലിശ കിട്ടുന്ന നിക്ഷേപങ്ങള്‍ക്കും ഉപയോഗിക്കുന്നവരുണ്ടെന്നു കണ്ടെത്തിയിരുന്നു. കാര്‍ഷിക വായ്പയായി കേരളത്തില്‍ നല്കിയ 80,803 കോടി രൂപയില്‍ 50,169 കോടി രൂപയും സ്വര്ണപ്പണയത്തിന്മേലായിരുന്നു. ഇതില്‍ 3,600 കോടി രൂപ വാങ്ങിയതു കര്ഷകരെല്ലന്നു കണ്ടെത്തിയാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തയച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പരിധിയില്‍ കാര്‍ഷിക വായ്പ വരാത്തതും തിരിച്ചടിയായി.
ഈ വായ്പ നിര്‍ത്തുമെന്ന് ഓഗസ്റ്റില്‍ വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിക്കാതിരുന്നതിനാല്‍ ബാങ്കുകള്‍ നാലു ശതമാനം പലിശയ്ക്കു വായ്പ നല്കുന്നതു തുടര്‍ന്നു. വായ്പ പുതുക്കിയവരോടും ഈ പലിശയാണു വാങ്ങിയത്. ഇത്തരക്കാര്‍ക്കാണ് ഉടന്‍ പണമടയ്ക്കാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. പലിശ ഈടാക്കുന്നതിനു പുറമേ, എല്ലാത്തരം കാര്‍ഷിക വായ്പകളും ഇനി സ്ഥലപരിശോധനയ്ക്കുശേഷം നല്കിയാല് മതിയെന്ന നിര്‍ദേശവും ബാങ്കുകള്‍ക്കു ലഭിച്ചു. വായ്പ നല്കുന്ന ബാങ്കിലെ ഉദ്യോഗസ്ഥനോ അവര്‍ നിയോഗിക്കുന്നവരോ സ്ഥലം പരിശോധിച്ച് അപേക്ഷകന് കൃഷി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍, കൃഷിക്കാരനാണെന്നു തെളിയിക്കുന്ന രേഖകള്‍ കൃഷിഭവനില്‍നിന്നു വാങ്ങി ഹാജരാക്കുകയും വേണം.
സ്വര്‍ണം ഈടു വച്ചുള്ള കാര്‍ഷിക വായ്പ ഇനി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കു മാത്രമായി ചുരുങ്ങും. കേരളത്തില്‍ 16.73 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകളാണുള്ളത്. ഇവര്‍ക്കും കൃഷിയുണ്ടോയെന്നു പരിശോധിക്കും. പ്രധാനമന്ത്രി സമ്മാന്‍ നിധിയില്‍ അംഗങ്ങളായവരും കാര്‍ഷിക വായ്പയില്‍ നിന്ന് ഒഴിവാക്കപ്പെടും. ബാങ്കുകള്‍ നിക്ഷേപത്തിന്റെ 18 ശതമാനം മുന്‍ഗണനാ മേഖലയില്‍ മുതല്മുടക്കണമെന്നതിനാല് മാര്‍ച്ചിനു ശേഷം കാര്‍ഷിക മേഖലയ്ക്കു ഗുണകരമാകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.
ഷിന്റോ തോമസ്






