
കാട്ടാക്കട : സ്വന്തം പുരയിടത്ത് കയറി അനധികൃതമായി നടത്തിയ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാഫിയകള്‍ ജെസിബി കൊണ്ട് അടിച്ചു കൊന്നു. ഇന്ന് പുലർച്ചെ നടന്ന സംഭവത്തില്‍ അമ്പലത്തുംകാല കാഞ്ഞിരംവിള വീട്ടിൽ സംഗീത് ആണ് മരിച്ചത്. സംഗീതിന്റെ പുരയിടത്തിൽ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് ചോദ്യം ചെയ്യുകയും തടയുകയും ചെയ്തപ്പോള്‍ ആയിരുന്നു ആക്രമണം.
കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാര ആവശ്യത്തിന് പോയിരുന്ന സമയത്തായിരുന്നു മണ്ണ് മാഫിയകൾ മണ്ണ് കടത്താൻ ശ്രമിച്ചത്. രണ്ട് ടിപ്പറും , ജെ സി ബി യുമായി എത്തിയ സംഘം മണ്ണ് എടുക്കുകയായിരുന്നു. സംഗീതിന്റ ഭാര്യ ഫോണിൽ വിളിച്ചറിയിച്ചതിന്റ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.
പരിക്കേറ്റ സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇയാളുടെ വാരിയെല്ല് ആക്രമണത്തെ തുടർന്ന് പൂർണമായും തകർന്നിരുന്നു. കുറച്ചു ദിവസത്തിന് മുമ്പ് കീഴാറ്റൂർ പാലത്തിൻറെ നിർമ്മാണത്തിന് പിഡബ്ല്യുഡി യും, ചെടി വിത്തുകൾ മുളപ്പിക്കാൻ വനംവകുപ്പും സംഗീതത്തിന്റെ പുരയിടത്തിനു സമീപത്തുനിന്ന് മണ്ണെടുത്തിരുന്നു.
ഇവരായിരിക്കും മണ്ണെടുക്കാൻ വന്നതെന്നായിരുന്നു വീട്ടുകാർ ആദ്യം ധരിച്ചിരുന്നത്. ചെമ്പകോട് സ്വദേശിയുടേതാണ് മണ്ണെടുക്കാൻ എത്തിച്ച വാഹനങ്ങൾ. കാട്ടാക്കട പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.






