
ബീജിംഗ്: നിപ്പയ്ക്കും സാര്‍സിനും എബോളയ്ക്കും പിന്നാലെ ചൈനയില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണാ വൈറസിന്റെ കാര്യത്തിലും വില്ലന്‍ വവ്വാലുകള്‍ തന്നെ. കൊറോണ ആയിരക്കണക്കിന് ആളുകളിലേക്ക് പടര്‍ന്നു കയറുകയും 170 ഓളം പേര്‍ക്ക് ജീവന് നഷ്ടമാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം തേടിയുള്ള പഠനവും വവ്വാലുകളിലേക്ക് തന്നെ എത്തിയിരിക്കുന്നതായിട്ടാണ് സൂചനകള്‍.
വുഹാൻ നഗരത്തിൽ പടർന്നുപിടിച്ച കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച പഠനം നടത്തിയതും വവ്വാലിലേക്ക് എത്തുകയും ചെയ്തിരിക്കുന്നത് ആരോഗ്യ സംഘടനയായ ഇക്കോ ഹെൽത്ത് അലിയൻസ് അധ്യക്ഷൻ ഡോക്ടർ പീറ്റർ ഡസ്സാക് ആണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെക്കുറിച്ച് കഴിഞ്ഞ 15 വർഷമായി ചൈനയിൽ പഠനം നടത്തുകയാണ് ഡോ. ഡസ്സാക് ചൈനയിലെ ഹോർസ്ഷൂ വവ്വാലുകളാകാം വൈറസിന്റെ ഉറവിടം എന്നാണ് പറഞ്ഞിരിക്കുന്നത്. വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത് ന്യൂയോർക്ക് ടൈംസ് ആണ്.
സാർസ് (SARS), മേർസ് (MERS) എന്നീ പകർച്ചവ്യാധികളിലേക്ക് നയിക്കാവുന്ന മാരകമായ വൈറസ് ആണ് കൊറോണവൈറസ്. ഉറവിടത്തെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാനാകില്ല. എന്നിരുന്നാലും വവ്വാലുകളിൽ നിന്ന് ഉത്ഭവിക്കുന്ന കൊറോണ വൈറസാകാൻ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് ഡോക്ടറുടെ ഭാഷ്യം. നിരവധി വൈറസുകള്‍ വവ്വാലുകളിൽ നിന്ന് ഉത്ഭവിക്കപ്പെടുന്നതായി ഇതിനകം കണ്ടെത്തിയിട്ടുമുണ്ട്.
ഒരു വവ്വാലിന് നിരവധി വൈറസുകളുടെ വാഹകരാകാൻ കഴിയും. മാർബർഗ് വൈറസിന്റെയും ആഫ്രിക്ക, മലേഷ്യ, ബംഗ്ലദേഷ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ മനുഷ്യരിൽ പടർന്നുപിടിച്ച നിപാ, ഹെന്‍ഡ്ര വൈറസുകളുടെയും സ്വാഭാവിക സംഭരണ കേന്ദ്രമായ വവ്വാലുകളാണ് എബോള വൈറസിന്റെ വാഹകരും. വവ്വാലുകളെ ഭക്ഷിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. വവ്വാലുകളെ പിടികൂടി വില്‍ക്കാറുണ്ട്. ഇതാണ് സാർസ് വൈറസിന്റെ ഉറവിടമെന്ന് കണ്ടെത്തിയിരുന്നു. കൊറോണവൈറസിന് കാരണമായതും ഇത് തന്നെയാകാമെന്നാണ് സൂചന.
ടൺകണക്കിന് വൈറസുകളുമായി പറന്നുനടക്കുന്ന വവ്വാലുകൾ വാഴപ്പഴം, അവക്കാഡോ, മാങ്ങ എന്നീ പഴങ്ങളിലെ പരാഗണത്തിൽ പ്രധാനപങ്ക് വഹിക്കുന്നു. അതേസമയം ഈ വൈറസുകളൊന്നും വവ്വാലുകളെ ബാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇത്രയധികം മാരകമായ വൈറസുകളെയും പേറി വവ്വാലുകൾ എങ്ങനെ അതിജീവിക്കുന്നു എന്നത് ശാസ്ത്രലോകം ഏറെ നാളായി പഠനത്തിന് വിധേയമാക്കുന്ന ചോദ്യമാണ്. പറക്കുന്നതിന് സഹായിച്ച പരിണാമങ്ങൾ രോഗ പ്രതിരോധ ശേഷിയിൽ വരുത്തിയ മാറ്റങ്ങളാകാം ഇതിന് കാരണമെന്ന് ശാസ്ത്രലോകം പറയുന്നു.






