
തിരുവനന്തപുരം: അധ്യാപക നിയമനത്തെച്ചൊല്ലി സര്‍ക്കാരും എയ്ഡഡ് സ്കൂള്‍ മാനേജുമെന്റുകളും തമ്മിലുള്ള പോര് മുറുകുന്നു. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനം സര്‍ക്കാര്‍ അറിഞ്ഞു വേണമെന്ന ബജറ്റ് നിര്‍ദേശത്തിനെ എതിര്‍ത്ത മാനേജ്മെന്റുകള്‍ക്കെതിരേ മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ച നിലയ്ക്കു നിയമയുദ്ധത്തിനാണ് അവരുടെ നീക്കം. എയ്ഡഡ് സ്കൂളുകളിലെ നിയമനത്തില്‍ സര്‍ക്കാരിന്റെ കടുത്ത നിലപാട് ശബരിമല വിഷയം പോലെ ഇടതുമുന്നണിക്കു തിരിച്ചടിയാകുമെന്ന അഭിപ്രായവും ശക്തം.
എയ്ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച തസ്തികകള്‍ പരിശോധിക്കുമെന്നും പുതിയ നിയമനങ്ങള്‍ സര്‍ക്കാരിന്റെ അനുമതിയോടെ ആകണമെന്നുമായിരുന്നു ബജറ്റ് നിര്‍ദേശം. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നും ബജറ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍, സ്കൂള്‍ നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഇടപെടലിന് മാനേജ്മെന്റുകള്‍ തീര്‍ത്തും എതിരാണ്. പിന്നോട്ടില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അടുത്ത നടപടി തീരുമാനിക്കാനായി മാനേജ്മെന്റ് അസോസിയേഷന് ഇന്ന് തിരുവനന്തപുരത്തു യോഗം ചേരും.
അധ്യാപക-വിദ്യാര്‍ഥി അനുപാതം ലംഘിച്ച് പരമാവധി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തുന്ന പല മാനേജ്മെന്റുകള്‍ക്കും സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകും വേണമെങ്കില്‍ ഈ സ്കൂളുകള്‍ ഏറ്റെടുത്ത് കെട്ടിടത്തിന്റെ വാടക നല്‍കാമെന്ന കടുത്ത നിലപാട് വരെ മുഖ്യമന്ത്രി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 13,255 സംരക്ഷിത അധ്യാപകര്‍ പുറത്തുനില്ക്കുമ്പോള് സര്‍ക്കാരിന്റെ അനുമതിയോ സമ്മതമോ ഇല്ലാതെ എയ്ഡഡ് സ്കൂളുകള്‍ 18,119 തസ്തിക സൃഷ്ടിച്ചെന്നാണു ബജറ്റില്‍ പറയുന്നത്.
ഇത് തിരുത്തുന്നതിനാണ് നടപടി. ഈ തീരുമാനം ശബരിമല വിഷയം പോലെ സര്‍ക്കാരും സമുദായസംഘടനകളും തമ്മിലുള്ള പോരിലേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍. എയ്ഡഡ് സ്കൂളുകളില്‍ ഏറെയും വിവിധ ക്രൈസ്തവ സഭകളുടെയും എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. തുടങ്ങിയ സമുദായ സംഘടനകളുടെയും കീഴിലാണ്. ഏറ്റുമുട്ടല്‍ പൊടിപാറുമെന്നു വ്യക്തം. സര്‍ക്കാര്‍ നീക്കത്തിനെതിരേ യു.ഡി.എഫ്. ശക്തമായി രംഗത്തുണ്ട്. തെരഞ്ഞെടുപ്പുകള്‍ അടുക്കുന്ന നിലയ്ക്ക്, വലിയ വിവാദങ്ങള്‍ക്കു നില്‍ക്കാതെ സര്‍ക്കാര്‍ വഴങ്ങുമെന്നാണ് എതിരാളികളുടെ കണക്കുകൂട്ടല്‍.







Comments