
തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ചതും ഇനിയും തെളിയിക്കപ്പെടാത്തതുമായ ഒട്ടേറെ കേസുകള്‍ക്കു പിന്നില്‍ രാജ്യാന്തര അധോലോകത്തലവന്‍ രവി പൂജാരയ്ക്കു പങ്ക്. ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി നടത്തിയ ചോദ്യംചെയ്യലിലാണു പൂജാരയുടെ ''ഹിറ്റ്ലിസ്റ്റി''നെക്കുറിച്ചു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. ബംഗളുരുവിലെ രഹസ്യകേന്ദ്രത്തില്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം പൂജാരയെ ചോദ്യംചെയ്തു. ഇയാളെ രണ്ടുദിവസത്തിനകം കേരളത്തിലെത്തിക്കാനാണു ക്രൈംബ്രാഞ്ച് നീക്കം.
കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിനു പുറമേ, കാസര്‍ഗോട്ടും മലപ്പുറത്തും തന്റെ സംഘാംഗങ്ങള്‍ അധോലോകദൗത്യം ഏറ്റെടുത്തിരുന്നതായി പൂജാര ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാര്‍ലറിനുനേരേയുണ്ടായ വെടിവയ്പ്പ് തന്റെ ക്വട്ടേഷനാണെന്നും പോലീസിലെ ചിലര്‍ക്കു താനുമായി ബന്ധമുണ്ടെന്നും പൂജാര വെളിപ്പെടുത്തിയെന്നാണു സൂചന.
ലീനയില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് കൊച്ചിയില്‍ ക്വട്ടേഷന്‍ നല്‍കിയത്. നടിയും ബ്യൂട്ടിപാർലർ ഉടമയുമായ ലീന മരിയ പോളിനെ ഫോണിൽ ബന്ധപ്പെട്ടു പണം ആവശ്യപ്പെട്ട ശേഷം അതു ലഭിക്കാതെ വന്നപ്പോൾ 2018 ഡിസംബർ 15നായിരുന്നു മുന്നറിയിപ്പെന്ന നിലയിൽ വെടിവച്ചത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയാണ് ലീന മരിയ പോൾ.
കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ സിബിഐ പരിശോധന നടത്തിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു നടത്തിയ ഹവാല ഇടപാടുകളിൽ ലീന മരിയ പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തില്‍ ആയിരുന്ന ഘട്ടത്തിലാണു പണം ചോദിച്ചു രവി പൂജാരിയുടെ ഭീഷണിയുണ്ടായത്. എൻഫോഴ്സ്മെന്റിന്റെ പരിശോധന ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടക്കുന്നതിനു മുൻപായിരുന്നു രവി പൂജാരിയുടെ സംഘം വെടിവെച്ചത്.
lസംസ്ഥാനത്തെ ഉദ്യോഗസ്ഥ-രാഷ്ട്രീയപ്രമുഖരെ വകവരുത്താനും ലക്ഷ്യമിട്ടിരുന്നു. കേരളത്തില്‍ പൂജാരയുടെ സംഘത്തിന് ഉന്നതതലത്തില്‍ സഹായം ലഭിച്ചിരുന്നു. ഒട്ടേറെ ബിസിനസ് പ്രമുഖരെ ഭീഷണിപ്പെടുത്തി കോടിക്കണക്കിനു രൂപ തട്ടിയെടുത്തിട്ടുണ്ട്. ഈ സംഭവങ്ങളില്‍ പരാതിക്കാരില്ലാത്തതു പൂജാരയ്ക്കു തുണയായി. കേരളത്തില്‍നിന്നുള്ള ഒരു ഉന്നതന് സുഖവാസത്തിനായി ബാങ്കോക്കിലെത്തിയപ്പോള്‍ പൂജാരയുടെ സംഘം പിന്തുടര്ന്ന് വന്‍തുക തട്ടിയെടുത്തതായി ഇന്റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരുമായും പൂജാര അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്ന് മൊഴി നല്കി.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും. പൂജാരയില്‍ നിന്നും ഇവര്‍ പണം വാങ്ങിയിരുന്നതായും താനുമായി ഈ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്ന സാമ്പത്തീക ഇടപാടുകളുടെ വിവരം രവി പൂജാരി തന്നെ വെളിപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കർണാടക പൊലീസിന്റെ കസ്റ്റഡിയിൽ ബെംഗളൂരുവിലുള്ള രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വെടിവെയ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു ചോദ്യം ചെയ്യലെങ്കിലും ഈ കേസുമായി ബന്ധമില്ലാത്ത ചില പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
പൂജാരി കൈമാറിയ വിവരങ്ങൾ തെളിഞ്ഞാൽ സർവീസിലുള്ള ചില ഉദ്യോഗസ്ഥർ കടുത്ത നിയമനടപടി നേരിടേണ്ടി വരും. പൂജാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉന്നതതല അന്വേഷണം തുടങ്ങിയെന്നാണു സൂചന. ചില കൊലക്കേസുകളിൽ വീണ്ടും അന്വേഷണം നടത്തിയേക്കും. കൂടുതൽ ചോദ്യം ചെയ്യാനായി പൂജാരിയെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് കേരളം ആവശ്യപ്പെടും.




