
ഭോപ്പാല്‍: പാര്‍ട്ടിയുടെ 22 എം.എല്‍.എമാര്‍ രാജിവച്ചതോടെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കിലാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സര്‍ക്കാരിനെ ബി.ജെ.പി. വീഴ്ത്തി ഒമ്പതുമാസം പിന്നിടുമ്പോഴാണ് മധ്യപ്രദേശിലും സമാനമായ സ്ഥിതിവിശേഷം. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്നും സര്‍ക്കാരിനു ഭീഷണിയില്ലെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.
16 നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വിശ്വാസവോട്ട് തേടാനാണു കമല്‍നാഥിന്റെ നീക്കം. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ നിലവില്‍ 228 എം.എല്‍.എമാരാണുള്ളത്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 115 പേരുടെ പിന്തുണ. 114 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് 121 പേരുടെ പിന്തുണയോടെയാണു ഭരണം നിലനിര്‍ത്തിയിരുന്നത്. ഇതില്‍ നാലു സ്വതന്ത്രരും ബി.എസ്.പിയുടെ രണ്ട് അംഗങ്ങളും ഒരു സമാജ്വാദി പാര്‍ട്ടി അംഗവും ഉള്‍പ്പെടുന്നു. ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിയുന്ന 22 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ നിയമസഭയുടെ അംഗബലം 206 ആയി കുറയും. കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം ഇതോടെ 92 ആകും.
നാലു സ്വതന്ത്രര്‍ ഒപ്പമുണ്ടെങ്കിലും വിശ്വാസവോട്ടെടുപ്പ് ജയിക്കാന്‍ വേണ്ട 104 ല്‍ കോണ്‍ഗ്രസ് എത്തില്ല. 107 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. നാലു സ്വതന്ത്രര്‍ ഉള്‍പ്പെടെ 100 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. വിമത എം.എല്‍.എമാരും ബി.എസ്.പി., എസ്.പി. എം.എല്‍.എമാരും കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുള്ള ആറു മന്ത്രിമാരെ ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് കമല്‍നാഥ് ഗവര്‍ണര്‍ക്കു കത്തു നല്കി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നു മുഖ്യമന്ത്രി കമല്‍നാഥ് പ്രഖ്യാപിച്ചതിനു പിന്നാലെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കുമാറ്റി കോണ്‍ഗ്രസും ബി.ജെ.പിയും. ബി.ജെ.പിയുടെ എം.എല്‍.എമാരെ ഹരിയാനയിലെ ഗുരുഗ്രാമിലെ ഹോട്ടലിലേക്കാണു മാറ്റിയത്.
ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന് സ്ഥലത്തില്ലാത്തതും ബി.ജെ.പിക്ക് തിരിച്ചടിയാണ്. ബംഗളൂരുവില്‍ കഴിയുന്ന വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. കര്‍ണാടകയിലെ പുതിയ പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണു നീക്കം. മുതിര്‍ന്ന നേതാക്കളെയും കോണ്‍ഗ്രസ് കര്‍ണാടകയിലേക്ക് അയയ്ക്കും. നിലവിലെ സാഹചര്യത്തില്‍ 10 എം.എല്‍.എമാരുടെയെങ്കിലും രാജി പിന്‍വലിപ്പിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്താന്‍ കഴിയു. 22 വിമതരില്‍ 13 പേര് പാര്ട്ടിവിടില്ലെന്നു മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങും അറിയിച്ചു.
പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുന്ന എം.എല്‍.എമാരെ രാജസ്ഥാനിലെ ജയ്പുരിലേക്കു മാറ്റി. വിമതരില്‍ ഏറെയും കോണ്‍ഗ്രസിലേക്കു മടങ്ങിവരുമെന്നു കോണ്‍ഗ്രസ് നേതാവ് ഡി. വിജയകുമാര്‍ അവകാശപ്പെട്ടു. സിന്ധ്യയോടൊപ്പം ചേര്‍ന്ന വിമത എം.എല്‍.എ മാരെ ബംഗളുരുവിലെ രഹസ്യസങ്കേതത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സിന്ധ്യ ബി.ജെ.പി.യില്‍ ചേര്‍ന്നതോടെ വിമതര്‍ക്കിടയില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ടതായും അവര്‍ക്ക് കൂടുതല്‍ സമയം പിടിച്ചുനില്‍ക്കാനാവില്ലെന്നുമാണ് രാഷ്ട്രീയ ചാണക്യന് എന്നറിയപ്പെടുന്ന വിജയകുമാറിന്റെ നിലപാട്.
കോണ്‍ഗ്രസിലെ വിമത എം.എല്‍.എമാരെ നേരില്‍ കാണുമെന്നും അതിനുശേഷം ചട്ടപ്രകാരം മാത്രമേ രാജി സ്വീകരിക്കൂവെന്നും മധ്യപ്രദേശ് നിയമസഭാസ്പീക്കര്‍ എന്‍.പി.പ്രജാപതി. ''നിയമപ്രകാരം രാജിവയ്ക്കുന്ന എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നേരിട്ടാണ് രാജിക്കത്തു നല്‍കേണ്ടത്. അതിനാല്‍ എം.എല്‍.എമാരെ കണ്ടതിനുശേഷമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ.'' പ്രജാപതി വ്യക്തമാക്കി. ഇവര്‍ രാജിക്കത്തുകള്‍ ഇ-മെയില്‍ ചെയ്യുകയായിരുന്നു. എം.എല്‍.എമാര്‍ ഓരോ ഗ്രൂപ്പായി സ്പീക്കര്‍ക്കുമുന്നില്‍ എത്തണമെന്ന് ആവശ്യ പ്പെടുമെന്നാണു കരുതുന്നത്.






