
കോളിവുഡ് സൂപ്പര്‍താരം വിശാലും സംവിധായകന് മിഷ്കിനും ഒന്നിച്ച ചിത്രമായിരുന്നു തുപ്പരിവാളന്‍. ചിത്രം കോളിവുഡില്‍ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വിശാല്‍-മിഷ്കിന് കൂട്ടുകെട്ട്. എന്നാല്‍ ചിത്രീകരണം ആരംഭിച്ച് ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ സംവിധായകന് മിഷ്കിന് ചിത്രത്തിന് പുറത്ത് പോയിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി വിശാല്‍ രംഗത്ത് എത്തിയിരുന്നു.
വിശാലിന് മറുപടിയുമായും, തുപ്പരിവാളന്‍ രണ്ടാം ഭാഗത്തില്‍ നിന്നും പിന്മാറിയതില് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മിഷ്കിന്. തന്റെ അമ്മയെ അസഭ്യം പറയുകയും ചോദിക്കാന്‍ ചെന്ന സഹോദരനെ വിശാല്‍ മര്‍ദിച്ചെന്നും മിഷ്കിന് ആരോപിച്ചു. തുപ്പരിവാളന്‍ 2 സിനിമയ്ക്ക് അനാവശ്യമായി കോടികള്‍ ചെലവാക്കിയെന്ന ആരോപണം തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നതായും മിഷ്കിന് പറഞ്ഞു.
'' 2018-ല്‍ തുപ്പറിവാളന്‍ ആദ്യ ഭാഗം റിലീസ് ചെയ്തു. സിനിമയുടെ ക്ലൈമാക്സ് വലിയ ഫൈറ്റ് ആണ്. മൂന്ന് അസിസ്റ്റന്റ് ഡയറക്ടേര്‍സിനെ വച്ച് ഞാന്‍ തന്നെയാണ് അത് ഷൂട്ട് ചെയ്തത്. അവസാന നാളുകളില്‍ ഷൂട്ടിന് പണമില്ല. നാല് ദിവസം കൊണ്ട് തീര്‍ക്കേണ്ട ക്ലൈമാക്സ് ഫൈറ്റ് ആറ് മണിക്കൂര്‍ കൊണ്ട് തീര്‍ത്താണ് തുപ്പരിവാലന് ആദ്യഭാഗം റിലീസ് ചെയ്തത്. പടം വിജയമായി. തുടര്‍ച്ചയായി വിശാലിന്റെ മൂന്ന് സിനിമ ഫ്ളോപ്പായിരുന്ന സമയത്താണ് തുപ്പരിവാലന് വന്‍വിജയമായത്. മൂന്ന് കോടി രൂപയാണ് ആ സിനിമയ്ക്ക് പ്രതിഫലമായി ലഭിച്ചത്.
ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം തുപ്പരിവാലന് ടു എഴുതി തുടങ്ങി. വിശാലിനോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ കെട്ടിപ്പിടിച്ചു. 'ഇതു മതി എനിക്ക്, ഈ സിനിമ കൊണ്ട് എന്റെ എല്ലാ കടവും വീട്ടുമെന്ന് വിശാല്‍ പറഞ്ഞു. മൂന്നാം ദിവസം ഈ സിനിമ ഞാന്‍ നിര്‍മിക്കാമെന്ന് വിശാല്‍ പറഞ്ഞു. എന്നാല്‍ ഈ സിനിമയ്ക്ക് 20 കോടി വരെ ചിലവു വരുമെന്ന് വിശാലിനോട് പറഞ്ഞിരുന്നു. അടുത്ത മാസം റിലീസ് ചെയ്യുന്ന ആക്ഷന്‍ എന്ന സിനിമ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും കൂടുമെന്നും ഞാന്‍ പറഞ്ഞു. ഈ പടത്തില്‍ നീ തൊടേണ്ട എന്നു പറഞ്ഞു. എന്നാല്‍ പടം ചെയ്യുമെന്ന് വിശാല്‍ ഉറപ്പിച്ചു.
തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് ലക്ഷത്തി അന്‍പതിനായിരം ആണ് ഞാന്‍ ആവശ്യപ്പെട്ടത്. ചിലവാക്കിയത് ഏഴ് ലക്ഷം രൂപ. എന്നാല്‍ പത്രത്തില്‍ വന്നത് വേറെ തുക. 35 ലക്ഷം ചിലവാക്കിയെന്നാണ് വിശാലിന്റെ ആരോപണം. അത് അദ്ദേഹം തെളിയിക്കട്ടെ. ഞാന്‍ സംവിധായകന് മാത്രമല്ല ഒരു നിര്‍മാതാവ് കൂടിയാണ്. എനിക്കൊരു ബാങ്ക് കാര്‍ഡ് വിശാല്‍ തന്നിരുന്നു. ആ കാര്‍ഡ് വഴിയാണ് പൈസ ചിലവാക്കിയത്. അതിന്റെ തെളിവ് എന്റെ കൈയ്യിലുണ്ട്. 13 കോടി രൂപ ഇതുവരെ ചെലവാക്കിയെന്നാണ് വിശാല്‍ പറഞ്ഞത്.
32 ദിവസം ഈ സിനിമ ഞാന്‍ ചിത്രീകരിച്ചു. ഒരു ദിവസത്തിനായി 15 ലക്ഷം രൂപ ചിലവാക്കിയെന്ന് പറഞ്ഞു. ഇതും അദ്ദേഹം തെളിയിക്കട്ടെ. യുകെയില്‍ പുട്ടൂര്‍ അമ്മന്‍ എന്ന കമ്പനിയെയാണ് നിര്‍മാണം ഏല്‍പ്പിച്ചത്. ആ കമ്പനിക്ക് എത്ര രൂപ വിശാല്‍ ഫിലിം ഫാക്ടറി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് നോക്കിയാല്‍ കാര്യങ്ങള്‍ അറിയാം. എല്ലാ സ്ഥലത്തും ഞാന്‍ അപമാനിക്കപ്പെട്ടു. എന്റെ നിര്‍മാതാക്കളോട് ചോദിച്ചാല്‍ അറിയാം ഞാന്‍ എങ്ങനെയുള്ള സംവിധായകനാണെന്ന്. കാര്യമില്ലാതെ എന്റെ അനിയനെ തല്ലിയവനാണ് വിശാല്‍. എന്റെ അമ്മയെ വേശ്യയെന്ന് വിളിക്കുമ്പോള്‍ എങ്ങനെ സിനിമ ഉപേക്ഷിക്കാതിരിക്കും.'' - മിഷ്കിന് ചോദിക്കുന്നു.






