
ന്യുഡല്‍ഹി: മധ്യപ്രദേശില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ അടിയന്തരമായി വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍, നിയമസഭാ സെക്രട്ടറി അടക്കമുള്ളവരോട് മറുപടി തേടുമെന്ന് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശ് മൂന് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനും പ്രതിപക്ഷ നേതാവ് അടക്കം മറ്റ് ഒമ്പത് എം.എല്‍.എമാരുമാണ് കോടതിയെ സമീപിച്ചത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിയമസഭ മാര്‍ച്ച് 26 വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ എന്‍.പി പ്രജാപതി അറിയിച്ചതിനു പിന്നാലെയാണ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്.
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ആറു പേരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചുവെങ്കിലും 16 പേരുടെ രാജി സ്പീക്കര്‍ സ്വാീകരിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംരക്ഷണം വേണമെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.? ഗോപാല്‍ സിംഗ് രാജ്പുത് പറഞ്ഞു. മധ്യപ്രദേശില്‍ മടങ്ങിയെത്തിയ ശേഷം രാജി അംഗീകരിക്കാത്തതില്‍ കോടതിയെ സമീപിക്കുമെന്ന് ബംഗലൂരുവിലെ റിസോര്‍ട്ടില്‍ കഴിയുന്ന മറ്റൊരു വിമതന് തുള്‍സി സിലാവത്ത് പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയാണ് യഥാര്‍ത്ഥ നേതാവ് എന്നും അദ്ദേഹത്തിനൊപ്പം നിലകൊള്ളുമെന്നും ഇമ്രാതി ദേവി ചൂണ്ടിക്കാട്ടി. കമല്‍നാഥ് ഒരിക്കലും തങ്ങളെ കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും ബംഗലൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ കുറ്റപ്പെടുത്തി.
കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയാല്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്. സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.






