
ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ രാജ്യത്തെ ഞെട്ടിച്ച കുറ്റവാളികളുടെ കഴുത്തില്‍ കുരുക്കിടുമ്പോഴും പവന്കുമാറിന് കൈവിറച്ചില്ല. ഇന്ത്യ കണ്ട ഏറ്റവും ക്രൂരത നിറഞ്ഞ ഒരു ബലാത്സംഗക്കേസില്‍ നാലു പ്രതികളെ രാജ്യം ആദ്യമായി ഒരുമിച്ച് തൂക്കിലേറ്റിയപ്പോള്‍ അത് നിര്‍വ്വഹിച്ചത് ഉത്തര്‍പ്രദേശിലെ മീററ്റിലെ പ്രശസ്തമായ ആരാച്ചാര്‍ കുടുംബത്തില്‍ നിന്നും വന്ന പവന്‍കുമാറാണ്. രേഖകള്‍ പ്രകാരം, പവന് സ്വന്തമായി നടപ്പാക്കുന്ന വധശിക്ഷയുടെ പട്ടികയിലെ ആദ്യത്തേതാണു നിര്‍ഭയക്കേസ്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നായ ഭഗത് സിങ്ങിനെ തൂക്കിലേറ്റിയതെന്നു കരുതപ്പെടുന്ന റാം റഖയുടെ പിന്മുറക്കാരനാണ് പവന്. 2012- നവംബര്‍ 21-ന് കസബിനെയും 2013 ഫെബ്രുവരി ഒമ്പതിന് പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെയും 2015 ജൂെലെ 30-ന് മുംെബെ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെയും തൂക്കിലേറ്റിയ ആരാച്ചാരുടെ പേര് സുരക്ഷാകാരണങ്ങളാല്‍ വെളിപ്പെടുത്തിയിട്ടില്ല. അവ നടപ്പാക്കിയത് പവനാണെന്നാണ് അഭ്യൂഹം. മുത്തച്ഛന് കല്ലുവിനും പിതാവ് മമ്മുവിനുമൊപ്പം പവന് സഹായിയായി പോയിരുന്നു. 1988-ല്‍ രണ്ടു പേരെ ഒന്നിച്ചു തൂക്കിലേറ്റുന്നതിനു സഹായിയായി നിന്നായിരുന്നു അരങ്ങേറ്റം.
ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിക്കൊണ്ട് 1989-ല്‍ റാം റഖയുടെ അനന്തരവന് കല്ലു കുമാറാണ് കുടുംബത്തിന്റെ പാരമ്പര്യം ചുമലേറ്റിയത്. കല്ലു മരിച്ചതോടെ മകന് മമ്മു സിങ് ചുമതലയേറ്റു. ഡല്‍ഹിയെ ഞെട്ടിച്ച സഞ്ജയ്, ഗീത ചോപ്രാ കൊലക്കേസ് പ്രതികളായ രങ്ക, ബില്ല എന്നിവരെ തൂക്കിലേറ്റിയതു മമ്മുവാണ്. 2008 വരെ 11 പേരുടെ വധശിക്ഷകളാണ് മമ്മു നടപ്പാക്കിയത്. 2004-ല്‍ സ്കൂള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ധനഞ്ജയ് ചാറ്റര്‍ജിയുടെ ശിക്ഷ നടപ്പാക്കിയതായിരുന്നു അവസാന ദൗത്യം. 2008-ലെ മുംെബെ ഭീകരാക്രമണക്കേസില്‍ പ്രതിയായ അജ്മല്‍ കസബിനെ തൂക്കിലേറ്റുകയെന്ന സ്വപ്നം നേടുന്നതിനു മുമ്പ് മമ്മുവിനെ മരണം വിളിച്ചു.
ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ നരാധമന്മാരുടെ മരണശിക്ഷ നടപ്പാക്കാന്‍ പവന് മുന്നിട്ടിറങ്ങിയത് തന്റെ രണ്ടു പെണ്മക്കളുടെ കഴുത്തില്‍ താലിച്ചരട് വീഴുന്നതു സ്വപ്നം കണ്ടാണ്. വല്യപ്പൂപ്പന് മുതലുള്ളവര്‍ ചെയ്യുന്ന ഈ തൊഴിലില്‍നിന്നു മകനെ മാറ്റിനടത്തുകയും വേണം. അവനെ പഠിപ്പിക്കാനും പണം വേണം. ഒരാളെ തൂക്കുന്നതിന് 20,000 രൂപയാണു പ്രതിഫലം. തിഹാര്‍ ജയിലില്‍ നാലു പേരെ തൂക്കിലേറ്റിയപ്പോള്‍ അലവന്‍സുകളടക്കം ഒന്നേകാല്‍ ലക്ഷത്തോളം രൂപയാണു പവന് കിട്ടുക.
ആരാച്ചാരെന്ന നിലയില്‍ യു.പി. ജയില്‍ വകുപ്പില്‍നിന്നു ലഭിക്കുന്ന തുച്ഛശമ്പളം കൊണ്ട് ജീവിതം മുന്നോട്ടുനീക്കാനാകാതായതോടെ തെരുവില്‍ വസ്ത്രം വിറ്റാണു പവന് കുടുംബം പുലര്‍ത്തുന്നത്. രണ്ടു പെണ്മക്കള്ക്കു വിവാഹപ്രായമായി. ഇളയ മകന് ബിരുദപഠനം കഴിഞ്ഞു. നിര്‍ഭയക്കേസിലെ ശിക്ഷ നടപ്പാക്കുന്നതു വഴി ലഭിക്കുന്ന തുക കൊണ്ടുവേണം പെണ്മക്കളുടെ വിവാഹം നടത്താനും മകന്റെ ഉപരിപഠനത്തിനു വഴി തേടാനുമെന്നു പവന് ജല്ലാദ് പറയുന്നു. നീതി നടപ്പാക്കാന്‍ മീററ്റ് കാന്‍ഷിറാം കോളനിയിലെ ഒറ്റമുറി വീട്ടില്‍ പവന് ജല്ലാദിന്റെ മാസങ്ങളായ കാത്തിരിക്കുകയായിരുന്നു.
''ഈ വിളിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. െദെവം എന്റെ പ്രാര്‍ഥന കേട്ടു.'' നിര്‍ഭയയുടെ കൊലയാളികളെ തൂക്കിലേറ്റാന്‍ മീററ്റ് ജയിലിലേക്ക് തിഹാര്‍ ജയിലില്‍നിന്നു വിളിയെത്തിയപ്പോള്‍ പവന് കുമാര്‍ ജല്ലാദിന്റെ മനസ് നിറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കു വധശിക്ഷ തന്നെ നല്‍കണം. അത്തരം കുറ്റവാളികളെ തൂക്കിലേറ്റുന്നതു പുണ്യകര്മമായേ പവന് കരുതുന്നുള്ളൂ.






