
'സ്ഫടികം' സിനിമയ്ക്ക് നാളെ (മാര്‍ച്ച്30) ന് 25 വയസ്സ് തികയുകയാണ്. ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ ഇന്നും ജീവസ്സുറ്റ കഥാപാത്രങ്ങളായി നമുക്കിടയിൽ ജീവിക്കുന്നുണ്ട്, അതിനാൽ തന്നെ 25 വര്‍ഷത്തിന് ശേഷം സ്ഫടികത്തിന്റെ ഡിജിറ്റൽ പതിപ്പ് 4കെ ക്വാളിറ്റിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ഭദ്രൻ. ഈ വര്‍ഷം ചിത്രം വീണ്ടും സാങ്കേതിക തികവോടെ വീണ്ടും തീയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.
ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സ് ആണെന്ന് വിശ്വസിക്കുകയും അത് താൻ പഠിപ്പിക്കുന്ന കുട്ടികളെ തല്ലിപ്പഠിപ്പിക്കുയും ചെയ്ത ചാക്കോ മാഷ്. പക്ഷേ അച്ഛന് ചാക്കോ മാഷിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച ഊരുതെണ്ടിയായ ഓട്ടക്കാലണ, ആടുതോമ എന്ന തോമസ് ചാക്കോ. സ്ഫടികം ഒരു പാരന്റിംഗ് പാഠം കൂടിയായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
1995 മാര്‍ച്ച് 30നായിരുന്നു സ്ഫടികം മലയാളികള്‍ക്ക് മുന്നിലേക്കെത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിമാറിയ ചിത്രം നൂറിലേറെ ദിവസങ്ങളാണ് തീയേറ്ററുകളിൽ ഓടിയത്. ശേഷം മിനി സ്ക്രീനിലും ഈ ചിത്രമെത്തിയാൽ ആരും ചാനൽ മാറ്റാതെയായി. അത്രയ്ക്ക് മലയാളികള്‍ തല്ലുകൊള്ളിയായ ആടുതോമയെ സ്നേഹിച്ചുപോയി.
'സ്ഫടിക'ത്തിന്റെ ഡിജിറ്റല്‍ റെസ്റ്റൊറേഷനെക്കുറിച്ചൊക്കെ സംവിധായകന് ഭദ്രന് വെളിപ്പെടുത്തിയിട്ട് കുറച്ച് നാളുകളായി. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് റീറിലീസ് പ്രവര്ത്നങ്ങള് നടക്കുന്നത്. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ദൃശ്യ, ശ്രാവ്യ മികവോടെയാണ് സിനിമ ഈ വര്‍ഷം റീറിലീസ് ചെയ്യുന്നതെന്ന് ഭദ്രൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.
സിനിമയിൽ പ്രധാനകഥാപാത്രങ്ങാളായെത്തിയിരുന്ന ചാക്കോ മാഷ്(തിലകൻ), ലൈല(സിൽക്ക് സ്മിത), പാച്ചു പിള്ള( എൻ.എഫ്.വർഗീസ്), ഫാ.ഒറ്റപ്ലാക്കൻ (കരമന ജനാർദനൻ നായർ), കുറുപ്പ്(ബഹദൂര്‍), ജഡ്ജി(ശങ്കരാടി), മണിമല വക്കച്ചൻ(രാജൻ പി.ദേവ്), എൻ.എൽ ബാലകൃഷ്ണൻ, ക്യാമറ ചലിപ്പിച്ച ജെ.വില്യംസ്, ഗാനങ്ങളെഴുതിയ പി.ഭാസ്കരൻ മാഷ് തുടങ്ങിയവര്‍ ഈ 25 വര്‍ഷത്തിനിടെ ഓര്‍മ്മയായി.
ഇപ്പോഴുള്ള പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി ചിത്രം 25 വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മ്മിക്കുകയാണ് ഡിജിറ്റൽ പതിപ്പിനായി. ചിത്രത്തിലെ ഏഴിമലപൂഞ്ചോല എന്ന ഹിറ്റ് ഗാനം വീണ്ടും കെ എസ് ചിത്രയും മോഹന്‍ലാലും ചേര്‍ന്ന് പാടുന്നുണ്ടെന്നും ഭദ്രൻ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.






