
ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പണം കണ്ടെത്താൻ ജഴ്സി ലേലം സംഘടിപ്പിച്ച ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോസ് ബട്ലർ സമാഹരിച്ചത് 65,000 പൗണ്ട്. അതായത് 60 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ധരിച്ച ജഴ്സിയാണ് ബട്ലർ കോവിഡിനെതിരായ പോരാട്ടത്തിന് പണം കണ്ടെത്താൻ ‘ഈബേ’യിലൂടെ ലേലത്തിനു വച്ചത്. 82 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഒടുവിൽ 65,000 പൗണ്ട് വാഗ്ദാനം ചെയ്തയാൾ ബട്ലറിന്റെ ജഴ്സി സ്വന്തമാക്കി.
ലേലത്തിലൂടെ ലഭിച്ച തുക പൂർണമായും ലണ്ടനിലെ റോയൽ ബ്രോംപ്ടൺ ആൻഡ് ഹെയർഫീൽഡ് ഹോസ്പിറ്റൽസിന് കൈമാറുമെന്ന് ബട്ലർ അറിയിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സഹായമാകുന്ന വിധം ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങാനാകും പണം ചെലവഴിക്കുക.
‘എന്നെ സംബന്ധിച്ച് ലോകകപ്പ് വിജയത്തിൽ അണിഞ്ഞ ഈ ജഴ്സി ഏറെ പ്രിയപ്പെട്ടതാണ്. പക്ഷേ, ഇത്തരമൊരു നല്ല കാര്യത്തിനുവേണ്ടി ഇത് വിൽക്കുമ്പോൾ അതിന് കൂടുതൽ അർഥം കൈവരുന്നതായി അനുഭവപ്പെടുന്നു’ – ബട്ലർ പറഞ്ഞു. ലണ്ടനിലെ വിഖ്യാതമായ ലോഡ്സ് മൈതാനത്തു നടന്ന കലാശപ്പോരിൽ ഇംഗ്ലണ്ടിനായി കളിച്ച എല്ലാ താരങ്ങളുടെയും ഒപ്പോടുകൂടിയാകും ജഴ്സി ലേലം പിടിക്കുന്നയാൾക്ക് കൈമാറുകയെന്ന് ബട്ലർ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
To bid on my World Cup shirt in aid of the @RBHCharity go to ... https://t.co/9E4vuoVaPn
— Jos Buttler (@josbuttler) March 31, 2020






