
തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തിൽ നിലപാട് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം ഉന്നയിച്ചവർ തെളിവ് കൊണ്ട് വരട്ടെയെന്നും മകൾക്കെതിരായ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളു. മടിയിൽ കനമില്ല അതുെകാണ്ട് തന്നെ ഭയവും ഇല്ല.
കേസ് വരുമ്പോൾ കോടതി കാര്യങ്ങൾ അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയുടെ മുന്നിലൊരു കേസ് വന്നു. ഹൈക്കോടതി അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് പോകും. അതിന്റെ ഭാഗമായി കോടതി ചോദിച്ച ചോദ്യങ്ങളാണ് ഇത് വിവര ശേഖരണത്തിന്റെ ഭാഗമാണ്. വസ്തുത മനസിലാക്കാനാണ്. അത് സാധാരണ നിലയിൽ ഏത് കോടതിയും ചെയ്യുന്നതാണ്. ആ പരിശോധന നടത്തട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദഗ്ധ സമിതിയെ പരിശോധനയ്ക്ക് നിയോഗിച്ചതിന് കേസുമായി ബന്ധമില്ല. വിവാദങ്ങൾക്കു പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളത്. അവരവരുടെ ശീലം അനുസരിച്ച് മറ്റുള്ളവരെ അളക്കാൻ നോക്കരുത്. ആ ശീലങ്ങൾക്കൊപ്പം വളർന്നവല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
മകളുടെ കമ്പനിയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് കഴിഞ്ഞതാണ്. ഇക്കാര്യത്തിൽ ഒരു ആശങ്കയും ഇല്ല. അത് തന്നെയാണ് ജീവിതത്തിൽ ഇതേവരെ സ്വീകരിച്ചത് അത് തന്നെയാണ് ഇനിയും തുടരുക. മറിച്ച് ഉള്ള ആക്ഷേപങ്ങൾ ഉന്നയിക്കുന്നവര്‍ തെളിവ് കൂടി കൊണ്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു,






