
തിരുവനന്തപുരം: ഏപ്രിലില്‍ സംസ്ഥാനത്തിന്റെ വരുമാനം 250 കോടി മാത്രമാണെന്നും ശമ്പളം നല്കണമെങ്കില് കടമെടുക്കേണ്ടി വരുമെന്നും ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്നും കൂടുതലായി ഇളവുകള്‍ ആര്‍ക്കും നല്‍കാനാകില്ലെന്നും പിടിക്കുന്ന തുക സര്‍ക്കാരിന്റെ സാമ്പത്തീക സ്ഥിതി മെച്ചപ്പെട്ട ശേഷം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പളംമാറ്റി വെയ്ക്കാനുള്ള ഉത്തരവ് കത്തിച്ച അദ്ധ്യാപക സംഘടനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ഈ മാസം സംസ്ഥാനത്തിന്റെ വരുമാനം 250 കോടിയാണ്. കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുക കൂടി ചെയ്താല്‍ ഇത് 2000 കോടി രൂപ വരും. ഇതുപയോഗിച്ച് ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ പോലും തികയില്ല. കടം വാങ്ങുകയേ നിവൃത്തിയുള്ളൂ. ശമ്പളം ഓവര്‍ ഡ്രാഫ്റ്റായി ഒടുവില്‍ ട്രഷറി തന്നെ പൂട്ടേണ്ടി വരുമെന്നും കേരളത്തിന്റെ പ്രതിസന്ധിയുടെ ആഴം മെയ് മാസത്തിന് ശേഷമേ വ്യക്തമാകുകയുളളൂവെന്നും പറഞ്ഞു.
ശമ്പളം പിടിക്കുന്നത് പുന: പരിശോധിക്കുന്ന കാര്യത്തില്‍ നിരവധി അപേക്ഷകളും നിവേദനങ്ങളും ലഭിച്ചിട്ടുണ്ട്. ശമ്പളത്തില്‍ ഒരുഭാഗം വീതം ആറുമാസം മാറ്റി വെയ്ക്കാനുള്ള തീരുമാനം പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തയ്യാറല്ല. എന്നാല്‍ ഇവയില്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നവരുടെ കാര്യം മെയ് മാസത്തിന് ശേഷമേ ആലോചിക്കൂ. പിടിക്കുന്ന ശമ്പളം തിരിച്ചു കൊടുക്കുന്ന കാര്യത്തില്‍ പല നിര്‍ദേശങ്ങള്‍ വരുന്നുണ്ട്. പിഎഫില്‍ ലയിപ്പിക്കണം, കാശായി തന്നെ നല്‍കണം തുടങ്ങി വന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വകീരിക്കും. അതെല്ലാം മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തിന്റെ സാമ്പത്തീകരംഗം മെച്ചപ്പെട്ട ശേഷമായിരിക്കും പരിഗണിക്കുക.
ശമ്പളംമാറ്റി വെയ്ക്കാനുള്ള ഉത്തരവ് കത്തിച്ച അദ്ധ്യാപക സംഘടനയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ശമ്പളം മാറ്റി വെയ്ക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്ന അദ്ധ്യപകസംഘടനകള്ക്ക് സാമൂഹ്യ വിരുദ്ധ കാഴ്ചപ്പാടാണുള്ളതെന്നും പറഞ്ഞു. ഉത്തരവ് ചില അദ്ധ്യാപക സംഘടനകള്‍ കത്തിച്ചു. അത് ദൗര്‍ഭാഗ്യകരമായി പോയി. സംസ്ഥാനത്ത് 80 ശതമാനം ആള്‍ക്കാര്‍ക്ക് കൂലി പോലും കിട്ടുന്നില്ലാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ഇവരെ വിലയിരുത്തു. അദ്ധ്യാപക സംഘടനകള്‍ക്ക് എത്രമാത്രം അധ:പ്പതിക്കാം എന്നതാണ് കാണിച്ചു തന്നത്.
എന്തുതരം സാമൂഹിക ബോധമാണ് ഇവര്‍ യുവജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നതെന്നും ചോദിച്ചു. ഒരു സഹാനുഭൂതിയും ഇവര്‍ അര്‍ഹിക്കുന്നില്ല. നാട്ടുകാര്‍ ഇവരെ വിലയിരുത്തും. അതാണ് ഇവര്‍ക്കുള്ള ശിക്ഷയെന്നും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുകയല്ല, അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റി വെയ്ക്കുകയാണ് ചെയ്യുന്നത്. 20,000 രൂപയില്‍ താഴെ മാസവരുമാനം വാങ്ങുന്ന താല്‍ക്കാലിക ജീവനക്കാരില്‍ പലരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് ആഗ്രഹിക്കുന്നുണ്ട്. അവരുടെ സന്നദ്ധത പരിശോധിച്ച നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിക്കുന്ന തുക കൊണ്ട് പാവപ്പെട്ടവരെ സഹായിക്കും.






