
കാസര്‍ഗോഡ്: കോവിഡ് രോഗികളെ വിളിച്ച് വിവരശേഖരണം നടത്തിയതുമായി ബന്ധപ്പെട്ട സംഭവം വന്‍ വിവാദം വിളിച്ചു വരുത്തുന്നതിനിടയില്‍ ഇക്കാര്യം ചെയ്തത് ബംഗലൂര് ആസ്ഥാനമായ സ്വകാര്യ കമ്പനിയെന്ന് റിപ്പോര്‍ട്ട്. ഐ കൊന്റല്‍ സൊല്യൂഷന് എന്ന കമ്പനിയാണ് കാസര്‍ഗോഡുള്ള രോഗികളുടെ വിവരം ഫോണിലൂടെ വിളിച്ചറിഞ്ഞത്. അതേസമയം രോഗികളുടെ ഫോണ്‍നമ്പറും വിവരങ്ങളും എവിടെ നിന്നും കിട്ടിയതെന്ന വിവരം അജ്ഞാതമായി തുടരുന്നു.
കോവിഡ് രോഗികളുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ മറ്റൊരാള്‍ക്കു നല്കരുതെന്നു െഹെക്കോടതി സംസ്ഥാന സര്‍ക്കാരിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കെയാണ് വിവരച്ചോര്‍ച്ചയെന്ന വാര്‍ത്ത പുറത്തുവന്നത്. ആരാണ് കമ്പനിയെ ചുമതല പ്പെടുത്തിയതെന്നോ എന്തിനാണ് ഇക്കാര്യം ചെയ്തതെന്നോ വ്യക്തമല്ല. ടെലി മെഡിസിന് രംഗത്തും ഡേറ്റാബേസ് മേഖലയിലും വിവരശേഖരണ മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനി സഞ്ജയ് റാവത്ത് കുമാര്‍, തപസ്വിനി റാവത്ത് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ദേശീയ കോവിഡ് സെല്ലില്‍ നിന്നുമാണ് വിളിക്കുന്നത് എന്ന് പരിചയപ്പെടുത്തി തിരിച്ചു വിളിക്കാന്‍ കഴിയാത്ത ഒരു നമ്പരില്‍ നിന്നുമായിരുന്നു വിളിച്ചതും വിവരം തേടിയതും.
നേരത്തേ കാസര്‍ഗോട്ടെ കോവിഡ് രോഗികള്‍ക്ക് വിളിക്കാനും കൗണ്‍സിലിംഗ് നല്‍കാനും കാസര്‍ഗോട്ട് തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രി ഡോക്ടറെ ചുമതലപ്പെടുത്തിയിരുന്നതായി വിവരമുണ്ട്. കൗണ്‍സിലര്‍ ആയ ഇദ്ദേഹവും ഡോക്ടര്‍ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഇവരില്‍ നിന്നാണോ വിവരങ്ങള്‍ പോയത് എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് കോവിഡ് ബാധിതര്‍. ആരാണ് ഫോണ്‍ വിളിച്ചതെന്നും എന്തായിരുന്നു ഇവരുടെ ലക്ഷ്യം എന്നറിയാനും അന്വേഷണ ചുമതല ജില്ലാ പോലീസ് മേധാവിക്ക നല്‍കിയിരിക്കുകയാണ്.
ചികിത്സയിലൂടെ രോഗമുക്തി നേടിയവര്‍ക്കും ഫോണ്‍വിളി എത്തിയതായി വിവരമുണ്ട്. കാസര്‍ഗോട്ട് രോഗം ഭേദമായവരെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണു വിളിച്ചത്. തുടര്‍ചികിത്സയ്ക്കായി എത്താനായിരുന്നു നിര്‍ദേശം. സ്പ്രിംഗ്ഌ വിവരച്ചോര്‍ച്ചാ സാധ്യത വിവാദമായിരിക്കെയാണ് കാസര്‍ഗോട്ടെ കോവിഡ് രോഗികളുടെ വിവരങ്ങളും ചോര്‍ന്നതായി സംശയിക്കുന്നത്. രോഗികളെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു വിവരവും െകെമാറരുതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.






