
സൂപ്പര്‍ സംവിധായകന് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സൂപ്പര്‍താരം ടോംഹാങ്ക്സ് ടീമിന്റെ ദി ടെര്‍മിനലിന് ഹോളിവുഡ് ക്ളാസ്സിക് സിനിമയുടെ പട്ടികയിലാണ് ഇടം. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാതെ കുടുങ്ങിപ്പോകുന്ന ക്രൊക്കോഷ്യക്കാരന്റെ കഥ പറഞ്ഞ സിനിമയെ ഓര്‍മ്മിപ്പിക്കുകയാണ് ലോക്ക് ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ കുടുങ്ങിപ്പോയ എഡ്ഗാര്ഗ് സിബത്ത് എന്ന ജര്മ്മന്കാരന്. ജര്‍മ്മനിയില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പറഞ്ഞ് ജര്‍മ്മന്‍ എംബസി കയ്യൊഴിഞ്ഞ ഇയാള്‍ 55 ദിവസമായി ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലില്‍ കുടുങ്ങിക്കിടക്കുകയാണ്.
തുര്‍ക്കിയിലേക്ക് പോകാന്‍ ഇന്ത്യയില്‍ ഇറങ്ങിയ ഇയാള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് പുറത്തേക്കോ നാട്ടിലേക്ക് തിരിച്ചോ പോകാന്‍ കഴിയാതെ ടെര്‍മിനലിലെ ചാരുകസേരയില്‍ കിടന്നും ഔട്ട്ലെറ്റുകളില് നിന്നും കഴിച്ചും വാഷ്റൂമില്‍ ശുചിത്വം വരുത്തിയും വിമാനത്താളവത്തില്‍ കഴിയുകയാണ്. ഒരു ദിവസത്തിലധികം ടെര്‍മിനലില്‍ വിദേശികള്‍ക്ക് കഴിയാനാകില്ല എന്നതിനാല്‍ എത്രയും വേഗം സ്ഥലം കാലിയാക്കാന്‍ 40 കാരന് ഇന്ത്യന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് വീണ്ടും തുടങ്ങുമ്പോള്‍ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിട്ടോളം എന്ന് ഇയാള്‍ മറുപടിയും നല്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മുഴുവനായും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം മുതല്‍ സിബത്ത് വിമാനത്താവളത്തിലുണ്ട്. ജര്‍മ്മനിയിലെ ഹാനോയിയില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള യാത്രയ്ക്കാരനായ സിബത്ത് തുര്‍ക്കി പിടിക്കാന്‍ മാര്‍ച്ച് 18 ന് ഇന്ത്യയില്‍ ഇറങ്ങി. അന്ന് തന്നെ ഇന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായി തുര്‍ക്കിയിലേക്കുള്ള വിമാനം നിര്‍ത്തി. നാലു ദിവസം കഴിഞ്ഞപ്പോള്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിയതോടെ സിബത്ത് വിമാനത്താവളത്തില്‍ കുടുങ്ങി.
ഇന്ത്യയില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയാതെ കുടുങ്ങിയ സിബത്തിന് ഇന്ത്യന്‍ വിസ ഇല്ലാത്തതിനാല്‍ ട്രാന്‍സിറ്റ് ഏരിയയില്‍ നിന്നും പുറത്ത് പോകാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ വിസയ്ക്കാകട്ടെ സിബത്ത് അപേക്ഷിച്ചിരുന്നുമില്ല. ന്യൂഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസി നാട്ടിലേക്ക് തിരിച്ചയയ്ക്കാമെന്ന് സിബത്തിനോട് പറഞ്ഞെങ്കിലൂം അതും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. ഇന്ത്യന്‍ നിയമം അനുസരിച്ച് ഒരു അന്താരാഷ്ട്ര സഞ്ചാരിക്ക് ഒന്നിലധികം ദിവസം ട്രാന്‍സിറ്റ് ഏരിയയില്‍ തങ്ങാനാകില്ല. അതുകൊണ്ടു തന്നെ രാജ്യം വിടാനുള്ള സൗകര്യങ്ങള്‍ ചെയ്തു തരട്ടേ എന്ന് ചോദിച്ചിരിക്കുകയാണ്.
എന്നാല്‍ വിമാനക്കമ്പനികള്‍ സര്‍വീസ് തുടങ്ങിയാലുടന്‍ താന്‍ ഇന്ത്യ വിട്ടുകൊള്ളാം എന്ന് അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ് സിബത്ത്. വിവിധ രാജ്യങ്ങളിലെ വിസ കൈവശമുള്ളയാള്‍ കൂടിയാണ് സിബത്ത്. കഴിഞ്ഞയാഴ്ച സിബത്തിന് അങ്കാരയിലേക്ക് ഒരു റിലീഫ് ഫ്ളൈറ്റില്‍ കയറ്റിയ അയയ്ക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തുര്‍ക്കി ഇക്കാര്യം അനുവദിച്ചില്ല. ഫ്ളൈറ്റ് തങ്ങളുടെ സ്വന്തം പൗരന്മാരോ പെര്‍മനന്റ് കാര്‍ഡ് ഉള്ളവര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് തുര്‍ക്ക് കയ്യൊഴിഞ്ഞു.
ഈ 55 ദിവസവും മാസികയും പത്രവും വായിച്ചാണ് സിബത്ത് സമയം ചെലവഴിച്ചത്. വീട്ടുകാരോടും കൂട്ടുകാരോടും ഫോണില്‍ സംസാരിക്കും. ടെര്‍മിനലിലെ ഭക്ഷ്യശാലകളില്‍ നിന്നും ഫാസ്റ്റ്ഫുഡുകള്‍ കഴിച്ചാണ് വിശപ്പടക്കിയത്. ഹൗസ് കീപ്പിംഗ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാമായി ഇതിനകം ചങ്ങാത്തം കൂടിയിരിക്കുന്ന സിബത്ത് ട്രാന്‍സിറ്റ് ഏരിയയിലെ ചാരുകസേരയിലാണ് കിടക്കുന്നത്. ട്രാന്‍സ് ഏരിയയില്‍ നടന്നും ഇരുന്നും സമയം കളയും. കുളിയും നനയുമെല്ലാമാകട്ടെ എയര്‍പോര്‍ട്ട് വാഷ്റൂമില്‍. ഒരു കൊതുകുവല, ടൂത്ത്പേസ്റ്റ്, ഭക്ഷണം എന്നിവ ഉള്‍പ്പെടെ അവശ്യ വസ്തുക്കളെല്ലാം അധികൃതര്‍ ഉറപ്പുവരുത്തുന്നുണ്ട്.
വിയറ്റ്നാമിലെ വിറ്റ്ജറ്റ് എയര്‍ ഫ്ളൈറ്റിലാണ് സിബത്ത് ഡല്‍ഹിയില്‍ എത്തിയത്. ഇന്ത്യന്‍ അധികൃതര്‍ ജര്‍മ്മന്‍ എംബസിയെ സമീപിച്ചെങ്കിലും ജര്‍മ്മനിയില്‍ ക്രിമിനല്‍ റെക്കോഡ് ഉള്ളതിനാല്‍ ഇയാളെ ഏറ്റെടുക്കാന്‍ എംബസി തയ്യാറായില്ല. അതുകൊണ്ടു തന്നെ ഇന്ത്യ ഇയാള്‍ക്ക് വിസയും നല്‍കിയില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിബത്തിനെ പോലെ മറ്റ് നാലു വിദേശികള്‍ കൂടി ഡല്‍ഹിയില്‍ കുടുങ്ങിയിരുന്നു. രണ്ടു ശ്രീലങ്കക്കാരും ഒരു മാലദ്വീപുകാരനും ഒരു ഫിലിപ്പീനിയന്‍ പൗരനും. നാലു പേരെയും അതാതു എംബസികള്‍ ഏറ്റെടുത്തെങ്കിലും സിബത്തിനെതിരേ അനേകം ക്രിമിനല്‍ കേസുകള്‍ ജര്‍മ്മനിയില്‍ ഉള്ളതിനാല്‍ ജര്‍മ്മന്‍ എംബസി കൈമലര്‍ത്തുകയായിരുന്നു.






