
ന്യൂഡല്‍ഹി: ദേശീയ ലോക്ക്ഡൗണിനു രണ്ടു മാസം തികയാനിരിക്കെ വാഹനയാത്രകളുടെ കാലം തിരിച്ചുവരുന്നു. കേരളത്തിലടക്കം റോഡുകള്‍ മെല്ലെ പൊതുഗതാഗതത്തിനു തുറന്നതിനു പിന്നാലെ വിമാനങ്ങളും ട്രെയിനുകളും സര്‍വീസിനൊരുങ്ങുകയാണ്. 25 മുതല്‍ വിമാനക്കമ്പനികള്‍ ആഭ്യന്തര സര്‍വീസ് തുടങ്ങും. ചുരുക്കം സ്പെഷല്‍ സര്‍വീസുകള്‍ മാത്രം നടത്തിവരുന്ന റെയില്‍വേ ജൂണ്‍ ഒന്നു മുതല്‍ പ്രതിദിനം 200 ട്രെയിനുകള്‍ ഓടിക്കാനുള്ള തയാറെടുപ്പിലാണ്. രാജ്യത്തുതന്നെ അകലങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഇനി നാട്ടിലേക്കു തിരിച്ചുവരവിനൊരുങ്ങാം.
ഇന്നലെ ഓണ്‍െലെനായി മാത്രം നടത്തിയ ടിക്കറ്റ് വില്‍പ്പന പലപ്പോഴും സാങ്കേതിക പ്രശ്നങ്ങളില്‍ കുടുങ്ങിയതു കണക്കിലെടുത്ത് ഇന്നു മുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഏതാനും കൗണ്ടറുകള്‍ തുറക്കാന്‍ റെയില്‍വേ മന്ത്രാലയം പച്ചക്കൊടി കാട്ടി. പൊതു സേവന കേന്ദ്രങ്ങള്‍ മുഖേനയും ഏജന്റുമാര്‍ വഴിയും ഇന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റെടുക്കാം. ഇന്നലെ ഏകദേശം 5,85,000 ടിക്കറ്റുകളാണ് ഐ.ആര്.സി.ടി.സി. വെബ്െസെറ്റിലൂടെ ബുക്ക് ചെയ്തത്. ലോക്ക്ഡൗണിനു മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആകാശത്തുണ്ടാകും.
സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടാത്തതിന്റെ ആശയക്കുഴപ്പം മാറിയിട്ടില്ല. അതേസമയം, വിമാനക്കൂലിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍, വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നതിനു തടയിട്ടു. യാത്രാസമയം കണക്കിലെടുത്ത് ഏഴു വിഭാഗങ്ങളായി തിരിച്ചാണ് യാത്രാനിരക്ക് നിശ്ചയിച്ചത്. ഏറ്റവും കുറഞ്ഞ വിമാനനിരക്ക് 2000 രൂപ. ഏറ്റവും കൂടിയ വില 18,600 രൂപ. ഓരോ സെക്ടറിലും മിനിമം നിരക്കും പരമാവധി നിരക്കും നിശ്ചയിച്ചു. അതില്‍ത്തന്നെ 40 ശതമാനം ടിക്കറ്റുകളുടെ വില ശരാശരി നിരക്കില്‍ താഴെയായിരിക്കണമെന്നു നിബന്ധനയുണ്ട്.
വിവിധ നഗരങ്ങളില്‍നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും വിമാനസര്‍വീസുണ്ടാകും. രണ്ടു ജനശതാബ്ദികള്‍, മുംെബെയില്‍നിന്നും ഡല്‍ഹിയില്‍നിന്നുമുള്ള എക്സ്പ്രസുകളുമടക്കം അഞ്ചു ട്രെയിനുകളാകും കേരളത്തിന്റെ ട്രാക്കിലോടുക. നിലവില്‍ ചരക്കു ട്രെയിനുകളും ഏതാനും സ്പെഷല്‍ ട്രെയിനുകളും മാത്രമാണു റെയില്‍വേ െകെകാര്യം ചെയ്യുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനു കര്‍ശന നിബന്ധനകളോടെയാണു വ്യോമ, റെയില്‍ ഗതാഗതം പുനരാരംഭിക്കുന്നത്. ഇതിനു വ്യോമയാന, റെയില്‍വേ മന്ത്രാലയങ്ങള്‍ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. യാത്രക്കാര്‍ക്കു രോഗലക്ഷണമില്ലെന്ന് ഉറപ്പാക്കും. റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും പ്രവേശിപ്പിക്കുന്നതിനു മുമ്പ് ശരീരോഷ്മാവ് പരിശോധിക്കും.
ടിക്കറ്റ് െകെവശമുള്ളവര്ക്കു മാത്രമേ റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കും പ്രവേശനമുണ്ടാകൂ. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപാധികള്‍ യാത്രയിലുടനീളം ഉപയോഗിക്കണം. ട്രെയിനുകളിലും വിമാനങ്ങളിലും ഭക്ഷണവിതരണം ഉണ്ടാകില്ല. ട്രെയിനുകളില്‍ കര്‍ട്ടനുകള്‍ ഒഴിവാക്കും. കിടക്കാനും പുതയ്ക്കാനുമുള്ള ഷീറ്റുകള്‍ യാത്രക്കാര്‍ കൊണ്ടുവരണം. എ.സി. കോച്ചുകളില്‍ തണുപ്പ് അധികമാകാതെ ക്രമീകരിക്കും. പരസ്പരം ഇടപഴകല്‍ കഴിവതും ഒഴിവാക്കാന്‍ യാത്രക്കാര്‍ക്കു നിര്‍ദേശം നല്‍കും. എന്നാല്‍, സീറ്റുകള്‍ ഒഴിച്ചിടില്ല.






