
നടൻ ടൊവിനോ തോമസ് നായകനാകുന്ന 'മിന്നല്‍ മുരളി'യുടെ സെറ്റ് അക്രമിച്ച സംഭവം മലയാള സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി സിനിമാപ്രവര്‍ത്തകരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഈ പ്രവൃത്തി ചെയ്തിരിക്കുന്നത് മിന്നല്‍ മുരളി എന്ന സിനിമയോടോ അവരുടെ അണിയറ പ്രവര്‍ത്തകരോടൊ മാത്രമല്ലെന്നും കേരളത്തോടാണെന്നും നടി മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. സംഭവത്തിൽ ഉടൻ നടപടിവേണമെന്നും നഷ്ടപരിഹാരം കൊടുക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? 'മിന്നൽ മുരളി' എന്ന സിനിമയ്ക്ക് വേണ്ടി നിർമ്മിച്ച പള്ളിയുടെ സെറ്റ്, അമ്പലത്തിൻ്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകർക്കപ്പെട്ടു.. കാലടിയിലാണ് സംഭവം.' ഗോദയ്ക്ക് ശേഷം Basil Joseph സംവിധാനം ചെയ്യുന സിനിമയാണ് 'മിന്നൽ മുരളി'.. ആ സിനിമയുടെ ക്ലൈമാക്സ് പോർഷൻ ഷൂട്ട് ചെയ്യാൻ നിർമ്മിച്ച പള്ളിയാണ് ഇപ്പോൾ തകർക്കപ്പെട്ടത്. ലോക്ക് ഡൗൺ ആയതിനാലാണ് ഷൂട്ടിംഗ് നടക്കാതിരുന്നത്.ഗവൺമെൻ്റിൻ്റെ ഉത്തരവിന് കാത്തിരിക്കുമ്പോഴാണ് ചിലർ ഈ അതിക്രമം കാട്ടിയത്.
സിനിമ വ്യവസായം തന്നെ പ്രശ്നത്തിലാണ്. സിനിമാ തിയേറ്ററുകൾ എന്ന് തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്..ഒരു സിനിമ നിർമ്മിക്കുന്നതിൻ്റെ പിന്നിലെ അദ്ധ്യാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിർമ്മിക്കുന്നത്. സിനിമയോട് ആത്മാർത്ഥതയുള്ള, നല്ല നിർമ്മാതാക്കൾ തന്നെയാണ് മലയാള സിനിമയെ ഈ നിലയിൽ നിലനിർത്തുന്നത്. Sophia Paul നിർമ്മിക്കുന്ന ഈ ചിത്രവും വ്യത്യസ്ഥമല്ല. രണ്ട് കൊല്ലത്തെ പ്ലാനിംഗുണ്ട് ഈ ടൊവീനോ ചിത്രത്തിന്.
കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാദ്ധ്യാനത്തിൻ്റെ ഫലമാണ്, തകർക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവർ കെട്ടിപൊക്കിയത്. ആ സിനിമയിൽ പ്രവർത്തിച്ച മുഴുവൻ പേരുടെയും സ്വപ്നം ആ പള്ളിയിൽ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ്
ലോക്ക് ഡൗൺ വന്നത്. ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധർ.അമ്പലത്തിൻ്റെ മുന്നിൽ പള്ളി കണ്ടാൽ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധർ.ഇവർ ഇത് ചെയ്തിരിക്കുന്നത് മിന്നൽ മുരളി എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവർത്തകരോടൊ അല്ല. കേരളത്തോടാണ്.
മുസ്ലീം പള്ളിയും, ക്രിസ്ത്യൻ പള്ളിയും, അമ്പലവും എല്ലാം കാരുണ്യവാനായ ദൈവത്തിൻ്റെ ആലയങ്ങളാണെന്ന് ബോദ്ധ്യമുള്ള കേരളത്തോട്.നടപടിയുണ്ടാവണം. ഇത് ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെ കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവർക്ക് പണിതുണ്ടാക്കാൻ അറിയില്ലല്ലോ.. തകർക്കാനല്ലേ അറിയു ! എൻ്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.






