
കൊല്ലം: ഭാര്യയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തില്‍ സൂരജ് പാമ്പിനെ എലിയെ കടിപ്പിച്ച് ഗുണനിലവാരം ഉറപ്പിച്ചെന്നും പാമ്പിനെ കൈകാര്യം ചെയ്യേണ്ടി വിധം യൂട്യൂബില്‍ നിന്നും പാമ്പാട്ടിയില്‍ നിന്നും പരിശീലനം നേടുകയും ചെയ്തതായി പോലീസ്. കൈകളുടെ ചലനവേഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യൂട്യൂബില്‍ നിന്നും പാമ്പിനെ വാങ്ങിയ പാമ്പാട്ടി സുരേഷില്‍ നിന്നും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് കൊലപാതകത്തിലെ ആസൂത്രണത്തിലേക്ക് നീങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു സൂരജ് ആദ്യം പാമ്പിനെ സുരേഷിനോട് വാങ്ങിയത്. 10,000 രൂപയ്ക്ക് അണലിയെ ആയിരുന്നു ആദ്യം വാങ്ങിയത്. എലിയെ കടിപ്പിച്ച് പരീക്ഷണം നടത്തുകയും ചെയ്തു. അതിന് ശേഷം വീട്ടിലെ പടിക്കെട്ടിന് മുകളിലായിരുന്നു ആദ്യമിട്ടത്. മൂന്നുമാസം മുമ്പ് സൂരജിന്റെ വീട്ടിലായിരുന്നു ആദ്യത്തെ ''പാമ്പുപരീക്ഷണം''. വീടിനുള്ളില്‍ ഉത്ര പാമ്പിനെക്കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തുകൊണ്ടുപോയി. പാമ്പുകടിയേറ്റിട്ടും ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല.
മാര്‍ച്ച് 2 ന് ഈ പാമ്പ് ഉത്രയുടെ കാലില്‍ കടിക്കുകയും ചെയ്തു. എന്നാല്‍ ഈ ശ്രമത്തില്‍ നിന്നും ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു. മരണം ഉറപ്പാക്കാന്‍ മണിക്കൂറുകളോളം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ച് . വേദനയ്ക്കു ഗുളിക നല്‍കിയശേഷം ഉറങ്ങാന്‍ പറഞ്ഞു. രാത്രി ബോധരഹിതയായതോടെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും സൂരജിന്റെ ആഗ്രഹം പോലെ ഉത്ര മരിച്ചില്ല. പുലര്‍ച്ചെ 3 മണിക്കായിരുന്നു ഉത്രയെ അടൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയത്ത് ചെറിയ നാഡിമിടിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ മകളെ ഏറ്റെടുത്ത് സ്വന്തം മാതാപിതാക്കള്‍ മികച്ച ചികിത്സ നല്‍കിയതോടെ ഈ നീക്കം പാളി. മൂന്നാഴ്ചത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നു. വേദന തോന്നാതിരുന്നതിനാലാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിയത് എന്നാണ് ആദ്യം പാമ്പുകടിച്ചതില്‍ പ്രതി നല്കിയ മൊഴി. എന്നാല്‍ അണലി കടിച്ചാല്‍ അതിശക്തമായ വേദനയുണ്ടാകുമെന്നത് തിരിച്ചടിയായി മാറി.
മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് കൃത്യത്തിനായി പ്രതി നടത്തിയത്. ആറു മാസം പാമ്പുകളെ കുറിച്ചുള്ള വീഡിയോ കണ്ടു. ഇങ്ങിനെ വീഡിയോ കണ്ടാണ് കല്ലുവാതുക്കല്‍ സുരേഷിനെയും സൂരജ് പരിചയപ്പെടുന്നത്. മൂന്ന് തവണ ഇവര്‍ കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മില്‍ അമ്പതിലധികം തവണ ബന്ധപ്പെട്ടതായും കണ്ടെത്തി. ഫെബ്രുവരി 29 ന് വീട്ടില്‍ പാമ്പിനെ കണ്ടെന്ന് ഉത്ര പറഞ്ഞപ്പോള്‍ പാമ്പു പിടുത്തക്കാരന്റെ കയ്യടക്കത്തോടെയാണ് സൂരജ് പാമ്പിനെ പിടിച്ചതും വെളിയില്‍ കൊണ്ടുപോയതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഉത്രയുടെ മാതാപിതാക്കളില്‍ സംശയത്തിന്റെ വിത്തു പാകിയ അനേകം കാര്യങ്ങളില്‍ ഒന്നും.
പാമ്പുകളുമായി ഇടപഴകണമെന്ന് പറഞ്ഞാണ് സൂരജ് ആദ്യം സുരേഷിനെ സമീപിച്ചതെന്നാണ് കഴിഞ്ഞദിവസം സുരേഷിന്റെ മകനും പറഞ്ഞത്. വിഷമുള്ള പാമ്പുണ്ടോ എന്നായിരുന്നു ചോദിച്ചത്. അണലിയെ കിട്ടിയപ്പോള്‍ പിറ്റേന്ന് വീഡിയോ എടുക്കണമെന്ന് പറഞ്ഞ് പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പിറ്റേന്ന് പാമ്പ് ഇവിടെയില്ലെന്നും ഇഴഞ്ഞു പോയെന്നുമാണ് സുരേഷിനോട് പറഞ്ഞത്. രണ്ടുമാസം കഴിഞ്ഞ് മൂര്‍ഖനെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അന്ന് ഉത്ര പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കിടക്കുകയായിരുന്നു.






