
കട്ടപ്പന: കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടെത്തിയ സി.പി.എം. നേതാക്കള്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി മുഴക്കി. എ.എസ്.ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ വീട്ടില്‍ കയറി വെട്ടുമെന്ന് നേതാക്കള്‍ ഭീഷണിമുഴക്കുന്ന വീഡിയോ അടക്കം പുറത്തു വന്നു.
കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. മാസ്കും ഹെല്‍മറ്റുമില്ലാതെ അലക്ഷ്യമായി ബൈക്ക് ഓടിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ബൈക്ക് കസ്റ്റഡിയിലെടുക്കുകയും 1000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്താണ് സി.പി.എം. നേതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. ജില്ലാ സെക്രട്ടറിയേറ്റംഗം ആര്. തിലകന്, പീരുമേട് ഏരിയ സെക്രട്ടറി ജി. വിജയാനന്ദ് എന്നിവരാണ് പ്രവര്‍ത്തകരോടൊപ്പം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയത്.
പിഴ നല്കിയ ശേഷം വാഹനം കൊണ്ടുപോകാമെന്ന് പോലീസ് അറിയിച്ചെങ്കിലും നേതാക്കള്‍ പോലീസിനെതിരെ ഭീഷണി മുഴക്കുകയായിരുന്നു. നിന്നെ വീട്ടില്‍ കയറി വെട്ടുമെന്ന് നേതാക്കള്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥര്‍ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കാര്യമായ നടപടി വേണ്ടെന്നായിരുന്നു മേലുദ്യോഗസ്ഥരുടെ നിര്‍ദേശം. എന്നാല്‍ ഇന്നലെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നതോടയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് സി.പി.എം. നേതാക്കളായ വിജയാനന്ദ്, ആര്. തിലകന്, റെനില്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായും പോലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
അതേസമയം കേസ് ചാര്‍ജ് ചെയ്യാതെ ബൈക്ക് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് സി.പി.എം. നേതാക്കള്‍ പ്രതികരിച്ചു. എ.എസ്.ഐ: മുന്‍ വൈരാഗ്യത്തിന്റെ പുറത്താണ് പ്രവര്‍ത്തിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്. തിലകനും എരിയ സെക്രട്ടറി വിജയാനന്ദും പറഞ്ഞു.
ഇന്നലെ പാലക്കാട് നടന്ന യോഗത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ സമാന രീതിയിലുള്ള വിവാദം പുറത്തുവിട്ടതിന് പിന്നാലെയാണ് കട്ടപ്പനയിലും സിപിഎം പ്രവര്‍ത്തകരുടെ മുഷ്ക്ക് കണ്ടത്. ചതിച്ചാല്‍ ദ്രോഹിക്കുന്നത് പാര്‍ട്ടി സ്വീകരിക്കുന്ന നയമാണെന്നു സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി.കെ. ശശി! പ്രസ്താവന സാമൂഹികമാധ്യമങ്ങളില്‍ െവെറലായതോടെ നാക്കുപിഴയാക്കി തടിയൂരാനുള്ള ശ്രമത്തിലാണ് ശശി. കരിമ്പുഴ ഗ്രാമപഞ്ചായത്തംഗം കെ.പി. രാധാകൃഷ്ണന് ഉള്‍പ്പെടെ മുസ്ലിം ലീഗില്‍നിന്ന് രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്ക് കരിമ്പുഴ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തിലാണ് എം.എല്‍.എ.യുടെ വിവാദ പ്രസംഗം. ''പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച് പാര്‍ട്ടിക്കൊപ്പം വന്നാല്‍ പൂര്‍ണമായ സംരക്ഷണം നല്‍കും.
ആവശ്യമായ എല്ലാ സഹായവും സുരക്ഷിതത്വവും തരും. എന്നാല്‍, പാര്‍ട്ടിയെ ചതിച്ചു പോയാല്‍ ദ്രോഹിക്കും. അതു പാര്‍ട്ടി സ്വീകരിക്കുന്ന നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്''- പാര്‍ട്ടിയിലെത്തിയ പുതിയ ആളുകളോട് എം.എല്‍.എ. പറഞ്ഞു. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ആരോ ആണ് ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തിയത്. പ്രസ്താവന വിവാദമായതോടെ പുതുതായി എത്തിയവര്‍ക്ക് ആത്മവിശ്വാസം നല്കാന് പറഞ്ഞ വാക്കുകള്‍ക്കൊപ്പം സംഭവിച്ച നാക്കുപിഴയാണെന്ന് എം.എല്‍.എ. വിശദീകരിച്ചു.
പറയാന്‍ പാടില്ലാത്തതാണ് അതെന്നും പ്രതികാര നിലപാട് സ്വീകരിക്കുന്നവരല്ല തങ്ങളെന്നും പാര്‍ട്ടിയും അങ്ങിനെയല്ലെന്നും ശശി തിരുത്തി. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പരിപാടി നടന്നതെന്നും വിമര്‍ശനമുണ്ട്. പങ്കെടുത്തവരെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെന്നാണു വിമര്‍ശനം. 14 പേരാണ് ഇക്കഴിഞ്ഞ 24 നു നടന്നതെന്നു പറയപ്പെടുന്ന പരിപാടിയില്‍ പങ്കെടുത്തത്.






