
‘‘വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകകൊണ്ട് ഏറത്തെ കുടുംബവീടിന് അടുത്ത് ഉത്രയ്ക്ക് വീടു നിര്‍മ്മിച്ച് നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നു.’’ ഇതു പറയുമ്പോള്‍ പാമ്പുകടിയേറ്റ് മരണമടഞ്ഞ ഉത്രയുടെ മാതാവ് മണിമേഖല വിതുമ്പി. 36 വര്‍ഷം നീണ്ട അദ്ധ്യാപന ജീവിതത്തിന് ഇന്നലെയായിരുന്നു മണിമേഖല വിരാമമിട്ടത്. വിരമിക്കുന്ന അഞ്ചല്‍ ജവാഹര്‍ യുപി സ്കൂളിലെ അദ്ധ്യാപികയായ മണിമേഖലയ്ക്ക സഹപ്രവര്‍ത്തകര്‍ ഇന്നലെ യാത്ര അയപ്പ് നല്കുമ്പോള് ഉത്രയുടെ മകന് ധ്രുവും മുത്തശ്ശിക്കൊപ്പം ഉണ്ടായിരുന്നു.
കുളത്തൂപ്പുഴ ടൗണ്‍ യുപി സ്കൂളിലെ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ മണിമേഖല മകളുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയിലാണ് ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങിയത്. കഴിഞ്ഞ ദിവസം നിയമനടപടികളുടെ ഭാഗമായി കിട്ടിയ ധ്രുവിനൊപ്പമായിരുന്നു മണിമേഖല യാത്ര അയപ്പിനെത്തിയത്. രാവിലെ സ്കൂളില്‍ എത്തിയശേഷം വൈകിട്ടോടെ മടങ്ങി. ലളിതമായ സാഹചര്യത്തിലെ യാത്രഅയപ്പ് ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ക്കും പ്രാര്‍ത്ഥിക്കാമെന്ന മൊഴിയല്ലാതെ കൂടുതലൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല.
കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അഞ്ചലിലെ പാമ്പുകടിയേറ്റ് യുവതിയുടെ മരണം സംഭവിച്ചതില്‍ മാതാവിന്റെ ദുരൂഹ മരണവും അതില്‍ പ്രതി ചേര്‍ക്കപ്പെട്ട് പിതാവ് പോലീസ് കസ്റ്റഡിയിലുമായതോടെ ഉത്രയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ധ്രുവ് ഇപ്പോള്‍. കഴിഞ്ഞയാഴ്ചയാണ് ധ്രുവ് പിതാവ് സൂരജിന്റെ മാതാവില്‍ നിന്നും ഉത്രയുടെ മാതാപിതാക്കളുടെ കയ്യിലെത്തിയത്. ഭര്‍ത്താവ് വിജയസേനനും മകനും ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോയതു കൊണ്ടാണ് കിച്ചു എന്ന് വിളിക്കുന്ന ധ്രുവിനെ മുത്തശ്ശി സ്കൂളിലേക്ക് ഒപ്പം കൂട്ടിയത്. യാത്രയയപ്പ് ചടങ്ങില്‍ ധ്രുവ് ഏവരുടെയും നൊമ്പരമായി മാറുകയും ചെയ്തു.






