
അടൂര്‍: ഉത്ര കൊലക്കേസില്‍ യുവതിയെ കൊലചെയ്യാന്‍ സൂരജും കുടുംബവും കൃത്യമായ കരുനീക്കമാണ് നടത്തിയതെന്ന് അന്വേഷണസംഘം. സംഭവത്തില്‍ സൂരജിന്റെ മാതാവും സഹോദരിയുമടക്കം കൂടുതല്‍ പേര് അറസ്റ്റിലാകും. ഉത്രയെ വധിക്കാനുള്ള ഗൂഢാലോചന ഇവര്‍ അറിഞ്ഞിരുന്നുവെന്നാണ് അനേ്വഷണ സംഘത്തിന് കിട്ടിയ വിവരം. പിതാവ് ഇന്നലെ അറസ്റ്റിലായിരുന്നു.
പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ആദ്യം ചെയ്തത് മകന് ധ്രുവിനെ ഉത്രയില്‍നിന്ന് അകറ്റുകയായിരുന്നു. ഉത്രക്ക് കുഞ്ഞിനെ നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് സൂരജിന്റെ മാതാവ് രേണുക നോക്കുന്നുവെന്നായിരുന്നു പുറത്തുപറഞ്ഞിരുന്നത്. എന്നാല്‍, ഉത്രയെ കുഞ്ഞില്‍നിന്നു പൂര്‍ണമായി അകറ്റി രേണുകയുമായി അഗാധ ബന്ധമുണ്ടാക്കുകയാണ് കുടുംബം ചെയ്തത്. ഉത്ര ഇല്ലാതായാല്‍ കുഞ്ഞിനെ അവളുടെ കുടുംബത്തിനു വിട്ടുകൊടുക്കേണ്ടി വരരുത് എന്നതായിരുന്നു സൂരജും കുടുംബവും കണക്ക് കൂട്ടിയിരുന്നത്.
ഉത്രയുടെ കുടംബസ്വത്തിന് അവകാശിയാണ് ഈ കുഞ്ഞ്. ഇത് ഉത്രയുടെ വീട്ടില്‍ തന്നെ വളര്‍ന്നാല്‍ സൂരജിന് അത് വലിയ തിരിച്ചടിയാകും. അതു കൊണ്ടാണ് കുഞ്ഞിനെ രേണുകയുമായി അടുപ്പിച്ചത്. കുഞ്ഞ് തന്റെ കൂടെനിന്ന് മാറില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കൊല്ലം ശിശുക്ഷേമ സമിതിയില്‍നിന്ന് സൂരജും രേണുകയും ചേര്‍ന്ന് കുഞ്ഞിനെ വാങ്ങിയെടുത്തത്. കുഞ്ഞ് എന്റെ കൂടെ മാത്രമേ നില്ക്കൂ.
അവന് എന്നോട് മാത്രമേ അടുപ്പമുള്ളൂ എന്നാണ് രേണുക സമിതി മുമ്പാകെ പറഞ്ഞിരുന്നത്. ആദ്യത്തെ പാമ്പുകടിയെപ്പറ്റി സൂരജിന്റെ വീട്ടില്‍ എല്ലാവര്ക്കും അറിയാമായിരുന്നുവെന്ന് വേണം കരുതാന്‍. അതിന്റെ ഭാഗമായിട്ടാണ് വീടിന്റെ സ്റ്റെയര്‍കെയ്സില്‍ സൂരജ് അണലിയെ കൊണ്ടിട്ടതും ഉത്രയെ അവിടേക്ക് കയറ്റി വിട്ടതും. ഉത്രയെ അപ്പോള്‍ പാമ്പിനെ കൊണ്ട് കടിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ഇവിടെ അണലിയുടെ സാമീപ്യം സൂരജിന്റെ വീട്ടിലുണ്ടെന്ന് ഉത്രയുടെ വീട്ടുകാരെ അറിയിക്കാന്‍ കൂടിയായിരുന്നു.
അണലിയെ കണ്ട വിവരം ഉത്ര തന്നെ വീട്ടുകാരെ വിളിച്ച് പറയുകയും ചെയ്തു. വീട്ടില്‍ ഒരിക്കല്‍ കണ്ട അണലി പിന്നീട് ഉത്രയെ കടിച്ചുവെന്ന് പറയുമ്പോള്‍ ആരും വിശ്വസിക്കുമെന്നതായിരുന്നു സൂരജിന്റെ പ്ലാന്‍. കടിയേറ്റ ഉത്ര മരിക്കാതെ പോയതോടെ സൂരജിന്റെ പദ്ധതി തകര്‍ന്നു. സൂരജിന്റെ പിതാവ് സുരേന്ദ്രന് ഇന്നലെ അറസ്റ്റിലായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനെത്തുടര്‍ന്നാണ് സുരേന്ദ്രനെ ഇന്നലെ രാത്രിയോടെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ അടൂരിലെ സൂരജിന്റെ വീട്ടിനടുത്തുള്ള റബര്‍തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സുരേന്ദ്രനാണ് സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്. 36 പവനുകള്‍ വരുന്ന ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. കൊലപാതകത്തിന് മുമ്പാണ് ഈ സ്വര്‍ണം ലോക്കറില്‍ നിന്നെടുത്തത്.
ആദ്യ ഘട്ടത്തില്‍ സൂരജിന്റെ വീട്ടുകാരെ ചോദ്യംചെയ്തപ്പോള്‍ ഉത്രയുടെ വീട്ടുകാര്‍ സ്വര്‍ണം കൊണ്ടുപോയെന്നാണ് പറഞ്ഞത്. ഇതു വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച് സൂരജിന്റെ പിതാവിനെ ചോദ്യംചെയ്തു. അതോടെയാണ് സ്വര്‍ണം കണ്ടെത്താനായത്. ഇന്നലെ ഉച്ചമുതല്‍ ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണം കണ്ടെത്താനായി പരിശോധന നടത്തിവരികയായിരുന്നു. ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഘം സൂരജിന്റെ വീടിനു സമീപത്തുനിന്നു മടങ്ങി. െവെകിട്ട് ആറരയ്ക്കു തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഉത്രയുടെ പേരില്‍ സൂരജ് വന്‍ തുകയ്ക്ക് ഇന്‍ഷുറന്‍സും എടുത്തിരുന്നതായി സൂചനയുണ്ട്. ഇത് സംബന്ധിച്ച അന്വേഷണവും നടക്കുകയാണ്.
കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയാണു സുരേന്ദ്രപ്പണിക്കരെ അറസ്റ്റ് ചെയ്തത്. കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ അച്ഛന് സുരേന്ദ്രനും അറിയാമായിരുന്നെന്ന് സൂരജ് മൊഴി നല്‍കിയതായി സൂചനയുണ്ട്. ഉത്രയുടെ സ്വര്‍ണത്തിന്റെ ഏറെ ഭാഗവും െകെവശപ്പെടുത്തിയ സൂരജ് ഒരു ഭാഗം സ്വന്തം വീട്ടുകാര്‍ക്കു നല്‍കിയതായും കണ്ടെത്തി.
മകന്റെ അറസ്റ്റിന് മുമ്പ് തന്നെ സൂരജിന്റെ പിതാവ് സുരേന്ദ്രപ്പണിക്കര്‍ തന്റെ പേരിലുള്ള വസ്തുവകകള്‍ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാന്‍ പാടില്ലെന്നു കാണിച്ച് കെവിയറ്റ് ഹര്‍ജി നല്‍കിയിരുന്നതായി അന്വേഷക സംഘം ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്തി. ഉത്രയുടെ സ്വര്‍ണം വിറ്റതിനും പണയംവച്ചതിനും പകരമായി വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ െവെരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ നീക്കം നടത്തുന്നുണ്ട്. സൂരജ് നേരത്തേയും വീട്ടില്‍ പാമ്പിനെ കൊണ്ടുവന്നിരുന്നതായി പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. സൂരജിനു പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും. സൂരജിന്റെ അടുത്ത ബന്ധുവായ വീട്ടമ്മയാണ് ഇക്കാര്യം ഉത്രയുടെ വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഉത്ര പാമ്പ് കടിയേറ്റാണു മരിച്ചതെന്ന് അറിഞ്ഞപ്പോഴാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്.
അടൂരിലെ വീട്ടില്‍ സൂരജ് പാമ്പുമായി എത്തിയത് കണ്ടിരുന്നെന്നും ആ പാമ്പാണോ കടിച്ചതെന്ന സംശയവും വീട്ടമ്മ പ്രകടിപ്പിച്ചിരുന്നു. സൂരജിന്റെ മറ്റു ചില ബന്ധുക്കള്‍ക്കള്‍ക്കും ഇത് അറിയാമെന്ന് പോലീസ് സംശയിക്കുന്നു. ഉത്രയ്ക്ക് പാമ്പ് കടിയേറ്റശേഷം സൂരജിന്റെ ഇടപെടലില്‍ അസ്വഭാവികത കണ്ടതായി ഉത്രയുടെ സഹോദരന് വിഷുവും മൊഴി നല്‍കിയിരുന്നു.
പ്രതിക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കിയപ്പോള് സൂരജിന് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയത് സഹോദരി സൂര്യയാണെന്നതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്. സൂരജിനു പാമ്പുപിടുത്തത്തില്‍ പരിശീലനം ലഭിച്ചത് ആരില്‍ നിന്നാണെന്നും അന്വേഷണം നടത്തുന്നുണ്ട്. യുട്യൂബില്‍ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പോലീസ് ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കുന്നില്ല.






