
പാറ്റ്ന: ഈ മാസം ആദ്യം ഇന്ത്യന്‍ മണ്ണിലേക്ക് വെടി ഉതിര്‍ത്ത സംഭവത്തില്‍ നേപ്പാളി സൈനികരുടെ അനധികൃത നടപടിയുടെ വെളിപ്പെടുത്തലുമായി സംഭവത്തിന് ദൃക്സാക്ഷിയായ ഇന്ത്യാക്കാരന്. അതിര്‍ത്തിയില്‍ കളിച്ചുകൊണ്ടിരുന്ന ഇന്ത്യാക്കാരായ കുട്ടികള്‍ക്ക് നേരെ നേപ്പാളി സൈന്യം വെടിവെച്ചതായും കഴിഞ്ഞ ദിവസം വിട്ടയച്ച ഇന്ത്യാക്കാരനെ മര്‍ദ്ദിച്ച് അവരുടെ അതിര്‍ത്തിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു എന്നും വ്യക്തമാക്കി ബീഹാറുകാരാന് സരോജാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
നേപ്പാള്‍ പിടിച്ചുകൊണ്ടുപോകുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത ഇന്ത്യാക്കാരന് ലഗാന്‍ കിഷോറിനെ ഇന്ത്യന്‍ മണ്ണില്‍ നിന്നാണ് പിടിച്ചു കൊണ്ടു പോയതെന്നും മര്‍ദ്ദിച്ച് വലിച്ചിഴച്ച് അവരുടെ മണ്ണിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നും പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കൊണ്ടുപോകുമ്പോള്‍ അവിടെ ഇന്ത്യന്‍ മണ്ണില്‍ കളിച്ചുകൊണ്ടിരുന്ന പത്ത് പന്ത്രണ്ട് കുട്ടികള്‍ ഓടിവന്നു. ഉടന്‍ ഇവര്‍ക്ക് നേരെ നേപ്പാള്‍ പോലീസ് വെടിവെയ്ക്കുകയും ഒരാള്‍ക്ക് ജീവന് നഷ്ടമാകുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും സരോജ് പറയുന്നു.
നേപ്പാളി സേന പിടിച്ചുകൊണ്ടുപോയ ലഗാന്‍ കിഷോറിനെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഇന്ത്യന്‍ മണ്ണില്‍ നിന്നുമാണ് തന്നെ പിടിച്ചുകൊണ്ടുപോയതെന്ന് കിഷോറും നേരത്തേ പറഞ്ഞിരുന്നു. അനധികൃതമായി നേപ്പാളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചതിനാണ് പിടികൂടിയതെന്ന് മര്‍ദ്ദിച്ച് പറയിക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞു. നേപ്പാളി സ്വദേശിയായ തന്റെ മരുമകളെ കാണാന്‍ മകനുമായിട്ടാണ് അതിര്‍ത്തിയിലേക്ക് പോയതെന്നാണ് കഴിഞ്ഞ ദിവസം നേപ്പാള്‍ സൈന്യം സ്വതന്ത്രമാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്.
മകനെ അവിടെവെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. എന്തിനാണ് ഇങ്ങിനെ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ വായടയ്ക്കാന്‍ ആവശ്യപ്പെട്ട് തന്നെയും അടിച്ചു. അതിന് ശേഷം 10 സൈനികരെ കൂടി വിളിച്ചു വരുത്തി. മുകളിലേക്ക് വെടി ഉതിര്‍ത്തുകൊണ്ട് അവര്‍ അവിടേയ്ക്ക വന്നപ്പോള്‍ തങ്ങള്‍ ഇരുവരും ഇന്ത്യന്‍ മണ്ണിലേക്ക് ഓടി. എന്നാല്‍ തന്നെ പിടികൂടി അവര്‍ അവരുടെ മണ്ണിലേക്ക് വലിച്ചിഴച്ചു. തോക്ക് കൊണ്ട് ഇടിച്ചു. പിന്നീട് സംഗ്രാംപൂരിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് നുഴഞ്ഞുകയറ്റം നടത്തിയെന്ന് പറയാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതെന്നും. എന്നാല്‍ തന്നെ കൊന്നാലും ഇന്ത്യന്‍ മണ്ണില്‍ നിന്നും പിടിച്ചുകൊണ്ടുവരികയായിരുന്നു എന്ന് മറുപടി നല്‍കിയതായും ഇയാള്‍ പറഞ്ഞു.






