
ബെംഗളൂരു : ‘ഞാൻ ആവർത്തിക്കുന്നു, നിങ്ങൾ ഓകെ അല്ല എന്നത് തീർച്ചയായും ഓക്കെയാണ്’ – ബോളിവുഡിനെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗ വാർത്തയ്ക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ ട്വിറ്ററിൽ കുറിച്ച വാക്കുകൾ. ഒരുകാലത്ത് കടുത്ത വിഷാദത്തിന് കീഴ്പ്പെട്ടുപോയ വിവരം അടുത്തിടെ തുറന്നുപറഞ്ഞ വ്യക്തിയാണ് റോബിൻ ഉത്തപ്പ. ബാൽക്കണിയിൽ ഇരിക്കുമ്പോൾ താഴേക്കുചാടി മരിച്ചാലോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ടെന്നുപോലും അന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ആറു മാസത്തോളമായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്ത് സിങ് രാജ്പുത്തെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തപ്പയുടെ പ്രതികരണം.
‘ഇക്കാര്യം ഒരിക്കൽക്കൂടി ആവർത്തിക്കുന്നു. ഉള്ളിലെ തോന്നലുകൾ നാം തുറന്നുപറയേണ്ടിയിരിക്കുന്നു. നമ്മൾ മനസ്സിലാക്കിയിരിക്കുന്നതിനേക്കാൾ കരുത്തരാണ് നമ്മൾ. മാത്രമല്ല, നിങ്ങൾ ഓക്കെയല്ല എന്നത് തീർച്ചയായും ഓക്കെയാണ്’ – ഉത്തപ്പ ട്വിറ്ററിൽ കുറിച്ചു. നേരത്തെ, റോയൽ രാജസ്ഥാൻ ഫൗണ്ടേഷന്റെ ‘മൈൻഡ്, ബോഡി ആൻഡ് സോൾ’ എന്ന ലൈവ് ചാറ്റ് ഷോയിലാണ് വിഷാദത്തിന് അടിപ്പെട്ടുപോയ കാര്യം ഉത്തപ്പ തുറന്നുപറഞ്ഞത്.
I cannot reiterate this enough. WE NEED TO SPEAK ABOUT WHAT WE FEEL WITHIN. we are stronger than we understand and IT IS COMPLETELY OKAY TO NOT BE OKAY. #depression #MentalHealthMatters
— Robin Aiyuda Uthappa (@robbieuthappa) June 14, 2020
‘2009–2011 കാലഘട്ടത്തിലാണ് വിഷാദരോഗം എന്നെ കഠിനമായി വലച്ചത്. എല്ലാ ദിവസവും തന്നെ അതിന്റെ വിഷമതകൾ എന്നെ അലട്ടിയിരുന്നു. അക്കാലത്ത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് വിദൂരതയിലുള്ള എന്തോ ഒന്നായിരുന്നു ക്രിക്കറ്റ്. ഈ ദിവസം എങ്ങനെ പൂർത്തിയാക്കും എന്നായിരുന്നു അന്ന് എന്റെ ചിന്ത. ഒരു ദിവസത്തിൽനിന്ന് അടുത്ത ദിവസത്തിലേക്കുള്ള പ്രയാണം അതികഠിനമായിരുന്നു’ – ഉത്തപ്പ വെളിപ്പെടുത്തി.
‘എന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എങ്ങോട്ടാണ് ഈ പോക്കെന്നും നിശ്ചയമില്ല. മത്സരങ്ങളുള്ള സമയത്ത് ആശ്വാസം ലഭിച്ചിരുന്നെങ്കിലും കളിയില്ലാത്ത ദിവസങ്ങളിലും സീസണല്ലാത്ത സമയത്തും ജീവിതം ദുരിതമയമായിരുന്നു. ഓരോ ദിവസവും എന്നെക്കുറിച്ചുതന്നെ ചിന്തിച്ചാണ് കഴിച്ചുകൂട്ടിയിരുന്നത്. ബാൽക്കണിയിൽ ഇരിക്കുമ്പോൾ ഒന്നു മുതൽ മൂന്നു വരെ എണ്ണിയശേഷം താഴേക്ക് എടുത്തുചാടിയാലോ എന്നു തോന്നും. എന്നിട്ടും എന്തോ ഒന്ന് എന്നെ അതിൽനിന്ന് തടഞ്ഞു’ – ഉത്തപ്പ പറഞ്ഞു.






