
ന്യൂഡല്‍ഹി: ലഡാക്കിലെ രക്തച്ചൊരിച്ചിലിന്റെയും 20 സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഭൂരിപക്ഷം പേര്‍ക്കും ചൈനയോട് കലിപ്പെന്ന് സര്‍വേ. സ്മാര്‍ട്ട്ഫോണും ആപ്പുകളും ഉള്‍പ്പെടെ ചൈനയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു വര്‍ഷത്തേക്ക് ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ഇന്ത്യയില്‍ നടന്ന സര്‍വേയില്‍ 87 ശതമാനം പേര് പ്രതികരിച്ചത്. ഈ ആഴ്ച ആദ്യമായിരുന്നു കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വാരത്തായിരുന്നു ഇരു സൈനികരും ഏറ്റുമുട്ടിയത്.
ഇതിന് പിന്നാലെ വിദേശ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച് സ്വയം പര്യാപ്തത നേടാനുള്ള പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രചരണം വന്നതോടെയാണ് മെയ്ഡ് ഇന്‍ ചൈന ഉല്‍പ്പന്നങ്ങള്‍ ബോയ്ക്കോട്ട് ചെയ്യാമെന്ന് ഇന്ത്യാക്കാരുടെ പ്രതികരണം വന്നത്. ഒരു പ്രാദേശിക സ്ഥാപനം 235 ജില്ലകളില്‍ 32,000 പേരിലാണ് സര്‍വേ നടത്തിയത്. ഇതില്‍ അടുത്ത വര്‍ഷം മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിടാന്‍ തയ്യാറാകുമോ എന്ന ചോദ്യം ഉന്നയിച്ചത് 8000 പേരോടായിരുന്നു. ഇതില്‍ 87 ശതമാനത്തോളം പേര് തങ്ങള്‍ തയ്യാറാണെന്നുള്ള മറുപടിയാണ് നല്‍കിയത്.
ചൈനീസ് കമ്പനികളായ ഷവോമി, ഒപ്പോ, വിവോ, വണ്‍പ്ളസ്, ക്ളബ്ബ് ഫാക്ടറി, അലിഎക്സ്പ്രസ്, ഷെയിന്‍, ടിക്ടോക്, വീചാറ്റ് തുടങ്ങിയ കമ്പനികളുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ബഹിഷ്ക്കരിക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് 58 ശതമാനവും ഇനിമുതല്‍ വാങ്ങില്ല എന്നായിരുന്നു നല്കിയ മറുപടി. എന്നാല്‍ 38 ശതമാനത്തിന്റെ പ്രതികരണം ഇപ്പോള്‍തന്നെ ഞങ്ങളുടെ കയ്യിലുണ്ടെന്നും എന്നാല്‍ ഇനി മുതല്‍ വാങ്ങില്ലെന്നും പ്രതികരിച്ചു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനോടും 42 ശതമാനവും അനുകൂലിക്കുകയായിരുന്നു. 20 ശതമാനമാണ് എതിരായി അഭിപ്രായം പറഞ്ഞത്. പുല്‍വാമ ആക്രമണ സമയത്ത് പാകിസ്താന് ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രം 200 ശതമാനം നികുതി കൂട്ടിയിരുന്നു. ഈ രീതിയില്‍ ഉള്ള ഒരു നീക്കം വേണോ എന്നായിരുന്നു ചോദ്യം. അതേസമയം ഈ നീക്കം ഇന്ത്യന്‍ വിപണിയില്‍ കാര്യമായി പ്രതിഫലിക്കുമെന്ന് വിലയിരുത്തുന്നവര്‍ കുറവല്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന് നിര്‍ബ്ബന്ധമാക്കണമെന്നും പ്രതികരിച്ചവരുണ്ട്. അഞ്ചു ശതമാനം മാത്രമാണ് വേണ്ടെന്ന് പറഞ്ഞത്.






