
തിരുവനന്തപുരം/കോതമംഗലം: ''ചുവന്ന ടീ ഷര്‍ട്ട് ധരിച്ച്, കണ്ണടവച്ച് റോഡിന്റെ അരികില്‍ മാറിനിന്നതു സരിത്താണ്. അയാള്‍ പോക്കറ്റില്‍ െകെയിട്ട്, ആള്‍ക്കൂട്ടത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്നു''- ബാലഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ചു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ കലാഭവന്‍ സോബി പറയുന്നു. അന്നു കണ്ടത് സ്വര്‍ണക്കടത്ത് കേസിലെ സരിത്തിനെത്തന്നെയാണെന്നും അയാളെ ഓര്‍ക്കാന്‍ പ്രത്യേക കാരണമുണ്ടെന്നും സോബി പറയുന്നു. അപകടസ്ഥലത്തുനിന്നു തന്റെ വാഹനം മുന്നോട്ടുനീങ്ങവേ, ഇടതുവശത്ത് മുഖംമറച്ച് ഒരാള്‍ ഓടുന്നുണ്ടായിരുന്നു.
വലതുവശത്ത് മറ്റൊരാള്‍ െബെക്ക് തള്ളിമാറ്റുന്നു. പെട്ടെന്നു കുറച്ചുപേര്‍ തന്റെ വണ്ടിയുടെ ബോണറ്റിലടിച്ച്, അവിടെനിന്നു പോകാന്‍ ആക്രോശിച്ചു. ഹെഡ്െലെറ്റ് വെളിച്ചത്തില്‍ അവരുടെ മുഖം വ്യക്തമായി കണ്ടു. മറ്റുള്ളവരെല്ലാം തന്നെ തെറിവിളിച്ചപ്പോള്‍ സരിത്ത് അങ്ങനെ ചെയ്തില്ല. അതാണ് അയാളെ ഓര്‍മിക്കാന്‍ കാരണം- കലാഗൃഹം ഉടമയും സൗണ്ട് എന്‍ജിനീയറുമായ സോബി ജോര്‍ജ് പറഞ്ഞു. ബാലഭാസ്കറിന്റെ മരണശേഷം മാനേജര്‍ പ്രകാശ് തമ്പി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായപ്പോഴാണു സോബിയുടെ ആദ്യവെളിപ്പെടുത്തലുണ്ടായത്.
ബാലഭാസ്കറിന്റെ കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നില്ലെന്നും മറിഞ്ഞുകിടക്കുന്നതാണു കണ്ടതെന്നും സോബി പറഞ്ഞതു ചര്‍ച്ചയായെങ്കിലും കൂടുതല്‍ അന്വേഷണമുണ്ടായില്ല. മകളുടെ വിവാഹനിശ്ചയശേഷം സോബി തിരുനെല്വേലിക്കു പോകുമ്പോഴാണു ബാലഭാസ്കറിന്റെ അപകടം കണ്ടത്. അപകടത്തില്‍പ്പെട്ടത് ആരാണെന്ന് അപ്പോള്‍ അറിഞ്ഞില്ല. അപകടം കണ്ട് വണ്ടി നിര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് ചിലര്‍ തടഞ്ഞതും ചീത്തവിളിച്ചതും. പ്രകാശ് തമ്പിയുടെ കേസുണ്ടായപ്പോള്‍, തന്നെ തടഞ്ഞ സംഘത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിനോടും ഡി.ആര്.ഐയോടും പറഞ്ഞിരുന്നു.
ഡി.ആര്.ഐ. മാത്രമാണു കാര്യമായി വിവരങ്ങള്‍ തിരക്കിയത്. തന്നെ ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള തെളിവുപരിശോധനയ്ക്ക് വിധേയനാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. സര്‍ക്കാരിനു പണമില്ലെന്നായിരുന്നു ന്യായം. പണം മുടക്കാമെന്ന് അഭിഭാഷകന് മുഖേന അറിയിച്ചിട്ടും മറുപടിയുണ്ടായില്ല. ഡി.ആര്.ഐ. താന്‍ പറഞ്ഞ കാര്യങ്ങള്‍ സി.ബി.ഐക്കു െകെമാറിയെന്നാണ് അറിവ്. വെളിപ്പെടുത്തലിനുശേഷം തനിക്കു വധഭീഷണിയുണ്ടായി. പോലീസ് സംരക്ഷണമാവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് സ്വന്തമായി അംഗരക്ഷകരെ നിയോഗിച്ചെന്നും സോബി പറഞ്ഞു.






