
കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഫ്രാങ്കോ കഴിഞ്ഞ 13 ന് കോടതിയിൽ നൽകിയ അപേക്ഷയിലെ കാര്യങ്ങൾ വ്യാജമായിരുന്നു എന്നു തെളിയുന്നുവെന്ന് സേവ് ഔർ സിസ്റ്റേഴ്സ് (എസ്ഒഎസ് ). ഫ്രാങ്കോയുടെ കോവിഡ് ഫലം വ്യാജമെന്ന് സംശയമുണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നു എസ് ഒ എസ് ആവശ്യപ്പെട്ടു.
എസ് ഒ എസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ഇവയാണ് :
1) രാവിലെ കോടതിയിൽ കേസ് വിളിച്ചപ്പോൾ തന്നെ പ്രതിഭാഗം അഭിഭാഷകൻ പ്രതി ഹാജരാവുന്നില്ലെന്നും അവധി നൽകണമെന്നും കാണിച്ച് അപേക്ഷ സമർപ്പിച്ചിരുന്നു. *അതിൽ പറഞ്ഞത് കോവിഡ് പരിശോധനക്കായി പ്രതിയുടെ നാസോഫാരിഞ്ജൽ സ്വാബ് ടെസ്റ്റിനെടുത്തു എന്നാണ്. രാവിലെ 10.30ക്കും 11 മണിക്കും ഇടയിലാണ് ഈ വിവരം കോടതിയെ ധരിപ്പിക്കുന്നത്. എന്നാൽ ടെസ്റ്റ് റിസൽട്ട് പറയുന്നത് ടെസ്റ്റ് സാംപിൾ ശേഖരിച്ചത് അന്നേ ദിവസം (13.07.2020) 11.50 ന് മാത്രമാണെന്നാണ്*. സാംപിൾ ശേഖരിക്കുന്നതിന് മുമ്പ് തന്നെ ശേഖരിച്ചു കഴിഞ്ഞു എന്നു പറഞ്ഞ് കോടതിയിൽ സത്യവാങ്ങ്മൂലം നൽകി എന്നർത്ഥം.
2) അപേക്ഷയോടൊപ്പം കോടതിയിൽ സമർപ്പിച്ചത് നാല് രേഖകളാണ്. അതിൽ രണ്ടാമതായി പറഞ്ഞിരിക്കുന്നത് ആറാം തീയതിയിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നാണ്. *എന്നാൽ SBLS താലൂക്ക് ഹോസ്പിറ്റലിലെ OPD ശ്ളിപ്പാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് എന്ന പേരിൽ ഹാജരാക്കിയിരിക്കുന്നത്*.
മൂന്നാമതായി സമർപ്പിച്ചത് Trunat ടെസ്റ്റിന് വേണ്ടി ഡോക്ടർ റഫർ ചെയ്ത സ്പെസിമൻ റെഫറൽ ഫോമാണ്. Trunat ടെസ്റ്റ് അടിയന്തിരാവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. അത് നിർവഹിക്കാൻ ചികിൽസിക്കുന്ന ഡോക്ടറുടെ നിശ്ചിത ഫോമിലുള്ള റഫറൽ ലെറ്റർ നിർബന്ധമാണ്.
*ഇതു രണ്ടും വ്യാജമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കലാണ്.*
3) *കോടതിയിൽ സമർപ്പിച്ച റഫറൽ ലെറ്റർ Dr. Tarsem Lal എന്ന ഡോക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഫോൺ നമ്പറും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്*. എന്നാൽ SOS ആ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ ബിഷപ്പ് ഫ്രാങ്കോയെ True Nat ടെസ്റ്റ് നടത്തുവാനായി ഡോ. ടാർസം ലാൽ റഫർ ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്. അങ്ങിനെയെങ്കിൽ കോടതിയിൽ സമർപ്പിച്ചത് വ്യാജ റഫറൽ ലെറ്ററാണ്.
4) കൂടുതൽ വിവരങ്ങളറിയാൻ ജലന്ധർ ജില്ലാ ഗവൺമെൻ്റ് ആശുപത്രിയിലെ VRDL സെൻ്റർ ഡയറക്ടർ Dr. Sethi യുമായി SOS ബന്ധപ്പെട്ടു. Dr. ടാർസം ലാലിൻ്റെ പേരിലുള്ള റഫറൽ ലെറ്റർ കിട്ടിയതു കൊണ്ടു മാത്രമാണ് Truenet Test ന് അനുവാദം കൊടുത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കോവിഡ് സാംപിൾ എടുത്തത് താനല്ലെന്നും ENT സർജനാണെന്നും അദ്ദേഹം പറഞ്ഞു.
5) *ഈ സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ SOS ജലന്ധർ ജില്ലാ ആശുപത്രിയുടെ മേധാവി ഡോ. ഹരീന്ദർപാൽ സിങ്ങുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ആറാം തീയതി ബിഷപ്പ് ഫ്രാങ്കോയുടെ കോവിഡ് പരിശോധനക്കായി PCL ടെസ്റ്റ് നടത്തിയിരുന്നുവെന്നും എന്നാൽ അതിൻ്റെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നുമാണ്. ഈ വിവരം കോടതിയിൽ നിന്നും ഫ്രാങ്കോ മറച്ചു വച്ചു.*
6) *ഡോ. ഹരീന്ദർ വെളിപ്പെടുത്തിയ മറ്റൊരു കാര്യം മൈക്രോബയോളജിയിൽ ജോലി ചെയ്യുന്ന ഡോ. ആൽഫ്രഡ് ആണ് റഫറൽ ലെറ്റർ തയ്യാറാക്കിയതെന്നും ഡോ. ആൽഫ്രഡ് തെറ്റായി മറ്റൊരു ഡോക്ടറുടെ പേരും ഒപ്പും ഉപയോഗിച്ചതായി മനസ്സിലാക്കുന്നു എന്നുമാണ്*. അതിനാൽ അദ്ദേഹത്തോട് നടപടി എടുക്കാതിരിക്കാൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ്.
7) *ടെസ്റ്റ് ചെയ്ത സാമ്പിൾ പോസിറ്റീവ് ആയിരുന്നു എന്നും എന്നാൽ സാമ്പിളിൻ്റെ ആധികാരികത തനിക്കറിയില്ലെന്നും അത് ടെക്നീഷ്യനും ഡോ. ആൽഫ്രഡിനും മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.*
കോടതിയെ വീണ്ടും കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനാൽ *കേരള പൊലീസ് ബിഷപ്പ് ഫ്രാങ്കോയെ ഉടനടി അറസ്റ്റ് ചെയ്ത് പൊലീസ് സംരക്ഷണത്തിൽ കോവിഡ് പരിശോധന വീണ്ടും നടത്തണമെന്നും വേണ്ടിവന്നാൽ കോവിഡ് ആശുപത്രിയിൽ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും SOS ആവശ്യപ്പെട്ടു*.
ഈ ആവശ്യമുന്നയിച്ച് കോട്ടയം എസ്പിക്ക് പരാതി നൽകുമെന്നും SOS അറിയിച്ചു.കൺവീനർ ഫെലിക്സ് ജെ പുല്ലൂടൻ, ജോയിന്റ് കൺവീനർ ഷൈജു ആന്റണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.






