
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള ബന്ധം വിവാദമായതിനെ തുടര്‍ന്ന് കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളെ യു.എ.ഇ. തിരിച്ചുവിളിച്ചു. കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷുമായി യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബി, അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ എന്നിവര്‍ക്ക് വ്യക്തിബന്ധമുണ്ടെന്നാണ് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിധത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് യു.എ.ഇ. പരിശോധിക്കും.
നയതന്ത്ര പ്രതിനിധികളെ തിരികെവിളിപ്പിക്കണമെന്നുള്ള എന്‍.ഐ.എയുടെ ആവശ്യത്തില്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നതിനു മുമ്പുതന്നെ യു.എ.ഇ. പ്രതിനിധികളെ തിരിച്ചുവിളിക്കുകയും ചെയ്തു. നയതന്ത്ര പ്രതിനിധികള്‍ ഇടപെടേണ്ട രീതിയിലായിരുന്നില്ല സ്വപ്നയുമായി ഇരുവര്‍ക്കുമുള്ള ബന്ധമെന്ന് ആഭ്യന്തരമന്ത്രാലയത്തിന് എന്‍.ഐ.എ. നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഈ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിനു ചോദ്യംചെയ്യാന്‍ കഴിയില്ല. ഇവരെ കേസില്‍ പ്രതിചേര്‍ക്കാനും കോടതിക്കു നല്കുന്ന റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കാനും കഴിയില്ല. അതിന് കഴിയണമെങ്കില്‍ ഇവരുടെ നയതന്ത്ര പരിരക്ഷ യു.എ.ഇ. ഇളവുചെയ്തുകൊടുക്കണം. ഇക്കാര്യംകൂടി കണക്കിലെടുത്താണ് പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ യു.എ.ഇ.യോട് ആവശ്യപ്പെടാന്‍ എന്‍.ഐ.എ. നിര്‍ദേശിച്ചത്.
നയതന്ത്രബന്ധം വഷളാക്കാതെ യു.എ.ഇ.യില്‍നിന്നുതന്നെ മൊഴിയെടുക്കാനാകുമോയെന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തരവിദേശകാര്യ മന്ത്രാലയങ്ങള്‍ കൂടിയാലോചിച്ചാകും തീരുമാനമെടുക്കുക. സ്വര്‍ണമടങ്ങിയ ബാഗ് വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അതുകൊണ്ട് തന്നെ കേസിലെ പ്രതികള്‍ക്ക് നയതന്ത്ര പ്രതിനിധികളുടെ സഹായം ലഭിച്ചിരുന്നെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
കേസ് വരുന്നതിനു മുമ്പുതന്നെ കോണ്‍സല്‍ ജനറല്‍ യു.എ.ഇ.യിലേക്കു പോയിരുന്നു. തിരികെവരാന്‍ യു.എ.ഇ. അനുവദിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയെ തിരികെവിളിച്ചത്. ഞായറാഴ്ച അദ്ദേഹം മടങ്ങി.






