
തൃശൂര്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മധ്യവയസ്കന്റെ ശരീരത്തില്‍ ശസ്ത്രക്രിയാ ഉപകരണംവച്ച് തുന്നിച്ചേര്‍ത്ത ഡോക്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പരാതി. ഗവ. മെഡിക്കല്‍ കോളജ് ഡോ. പോളി ടി. ജോസഫിനെതിരേ കണിമംഗലം വലിയാലുക്കല്‍ മാളിയേക്കല്‍ വീട്ടില്‍ ജോസഫ് പോള്‍(55) ആണ് തൃശൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്.
കഴിഞ്ഞ ഏപ്രിലില്‍ മഞ്ഞപ്പിത്തം ബാധിച്ച് എെലെറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ ജോസഫ് പോളിന്റെ പാന്‍ക്രിയാസില്‍ തടിപ്പുണ്ടെന്നു കണ്ടെത്തുകയും അവിടത്തെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്കു നിര്‍ദേശിക്കുകയായിരുന്നു. നിര്‍ധന കുടുംബാംഗമായ ജോസഫ് പോള്‍ സ്വകാര്യ ആശുപത്രിച്ചെലവ് താങ്ങാനാകാത്തതിനാലാണ് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഡോ. പ്രവീണിന്റെ നിര്‍ദേശപ്രകാരം ഡോ. പോളി ടി. ജോസഫിനെ സമീപിച്ചു.
ഡോ. പോളി ടി. ജോസഫിനെ ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് കൊടകര ശാന്തി ആശുപത്രിയില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ മറ്റൊരു ഡോക്ടറുടെ പേരിലാണ് ഡോ. പോളി ടി. ജോസഫ് പരിശോധന നടത്തിയതെന്നും ഇവിടെത്തന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാകാന്‍ പറഞ്ഞതായും ജോസഫ് പരാതിയില്‍ പറയുന്നു. ഓട്ടോറിക്ഷാ തൊഴിലാളിയായ തനിക്ക് സ്വകാര്യ ആശുപത്രിച്ചെലവ് താങ്ങാനാകില്ലെന്നു പറഞ്ഞപ്പോള്‍ മെഡിക്കല്‍ കോളജിലേക്കു വരാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മേയ് അഞ്ചിനു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി.
രോഗിയെ വേണ്ടവിധത്തില്‍ പരിചരിക്കണമെങ്കില്‍ പണം വേണമെന്ന് ഡോ. പോളി ടി. ജോസഫ് ആവശ്യപ്പെടുകയും ഏപ്രില്‍ 29നു കൊടകര ശാന്തി ആശുപത്രിയില്‍ പോയി പതിനായിരം രൂപ കൊടുക്കുകയും ചെയ്തതായി ജോസഫ് പരാതിയില്‍ പറയുന്നു. മേയ് അഞ്ചിന് ഓപ്പറേഷന് കഴിയുകയും പിന്നീട് വാര്‍ഡിലേക്കു മാറ്റി വീണ്ടും സ്കാന്‍ ചെയ്യുകയും തുടര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് പറയുകയും മേയ് 12ന് രണ്ടാമതു ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
ജൂെലെ ഒമ്പതിനു മെഡിക്കല്‍ കോളജില്‍ പോയി ഡോ. പോളി ടി. ജോസഫിനെ കാണുകയും സി.ടി. സ്കാന്‍ എടുത്തതില്‍ പഴുപ്പുണ്ടെന്നു പറഞ്ഞു വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് അറിയിക്കുകയും ചെയ്തു. ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജോസഫ് പോള്‍ മറ്റൊരു ആശുപത്രിയില്‍ പോയി എക്സറേ എടുക്കുകയും എക്സറേയില്‍ ശസ്ത്രക്രിയ ഉപകരണമായ ഫോര്‍സെപ്സ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നു മെഡിക്കല്‍ കോളജില്‍നിന്നും സ്വമേധയാ ഡിസ്ചാര്‍ജ് വാങ്ങി തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സ തേടുകയും ശസ്ത്രക്രിയയിലൂടെ ഫോര്‍സെപ്സ് പുറത്തെടുക്കുകയുമായിരുന്നു.
അശ്വനി ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം ഡോ. പോളി ടി. ജോസഫ് ഫോണ്‍ചെയ്ത് തന്നെ കാണാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ ഭാര്യയും ബന്ധുവും കൂടി ഡോക്ടറെ കാണുകയും ചെയ്തു. ശസ്ത്ര ക്രിയയ്ക്കിടെ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും രോഗിക്ക് ഒരു വര്‍ഷത്തെ ആയുസ് മാത്രമേ ഉള്ളുവെന്നും അതിനുമുമ്പ് രോഗി മരിച്ചു പോകുമെന്നും ഡോ. പോളി തന്റെ ഭാര്യയോടു പറഞ്ഞതായി ജോസഫ് പരാതിയില്‍ പറയുന്നു. ഡോ. പോളി ടി. ജോസഫിന്റെ പേരില്‍ മനപൂര്‍വവും ഗുരുതരവുമായ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കണമെന്നും ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജോസഫിന്റെ പരാതിയിലുണ്ട്.






