
നടൻ അജിത്തിന്റെ ചെന്നൈയിലെ വസതിയിൽ ബോംബ് ഭീഷണി. അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാതസന്ദേശം ലഭിച്ചതിനെത്തുടർന്ന് പോലീസ് എത്തിച്ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരച്ചിൽ രണ്ടു മണിക്കൂർ വരെ നീണ്ടേക്കാമെന്നാണ് സൂചന.
വില്ലുപുരം ജില്ലയിൽ നിന്നുമാണ് ഫോൺ കോൾ ലഭിച്ചതെന്നാണ് സൂചന. നേരത്തെ അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്ന് നടൻമാരായ രജനീകാന്തിന്റെയും വിജയ് യുടെയും വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ ആളെ തിരച്ചിലിൽ കണ്ടെത്തുകയും ചെയ്തിരുന്നു. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയായിരുന്നു അന്ന് പോലീസ് പിടിയിലായത്. ഭുവനേഷ് തന്നെയാണോ ഫോൺ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
ലോക്ഡൗണിനു മുമ്പ് എച്ച് വിനോദിന്റെ വാലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു അജിത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഷൂട്ടിങ് നിർത്തിവെക്കാനും മഹാമാരിയുടെ പിടിയിൽ നിന്നും മുക്തിനേടി സാഹചര്യങ്ങൾ സാധാരണനിലയിലേക്കെത്തുമ്പോൾ ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് നിർമ്മാതാവ് ബോണി കപൂറിനെ അറിയിച്ചതും അജിത് തന്നെയാണ്.






