
തിരുവനന്തപുരം: കോവിഡ് കാലയളവില്‍ ''വര്‍ക്ക് അറ്റ് ഹോം'' എന്ന പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ശമ്പളം വാങ്ങിയെങ്കിലും ജോലി കൃത്യമായി നടന്നില്ലെന്ന് ആരോപണം. സെക്രട്ടേറിയേറ്റിന്റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ചതോടെ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച വകുപ്പ് സെക്രട്ടറിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചവരെ തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണവും മറ്റുള്ളവയുടെ പുരോഗതിയും യോഗത്തില്‍ അറിയിക്കാനാണു നിര്‍ദേശം. വിവിധ വകുപ്പുകളിലായി ഒന്നരലക്ഷത്തോളം ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നാണു പ്രാഥമികകണക്ക്. ഏറെയും റവന്യൂ, ആഭ്യന്തരം, പൊതുവിദ്യാഭ്യാസ വകുപ്പുകളില്‍.
ഇതുസംബന്ധിച്ച് 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇ-ഫയലിങ് സംവിധാനം തകരാറിലായിട്ടു നാളുകളായി. പുതിയ സോഫ്റ്റ്വേര്‍ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ കാലാവധി കഴിഞ്ഞു. ഇതുസംബന്ധിച്ച ഫയല്‍ അന്നത്തെ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരന്റെ മേശപ്പുറത്തായിരുന്നു.
സ്വര്‍ണക്കടത്ത് വിവാദത്തില്‍ അദ്ദേഹം പുറത്തായതോടെ, വീണ്ടും ടെന്‍ഡര്‍ നടപടികള്‍ക്കായി അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചു. ഇ-ഫയലിങ് സംവിധാനം പുനഃസ്ഥാപിക്കുന്നതില്‍ ഐ.ടി. വകുപ്പിന്റെ അനാസ്ഥയാണ് ആറുമാസമായി സെക്രട്ടേറിയേറ്റിന്റെ പ്രവര്‍ത്തനം താറുമാറാക്കിയത്.
കോവിഡ് സംസ്ഥാനത്തെ പിടിച്ചുലച്ചതോടെ കഴിഞ്ഞ അഞ്ചുമാസമായി വിവിധ ഡയറക്ടറേറ്റുകളില്നിന്നും കലക്ടറേറ്റുകളില്‍നിന്നും ഫയലുകള്‍ സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കാന്‍പോലും കഴിയുന്നില്ല. ഈവര്‍ഷാരംഭത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിനപരിപാടികളില് ഏറ്റവും പ്രധാനം പൊതുജനപരാതി പരിഹാരമായിരുന്നു.
സര്‍ക്കാരിനു ലഭിച്ച മുഴുവന്‍ പരാതിയും ഈവര്‍ഷംതന്നെ പരിഹരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജില്ലാ കലക്ടര്‍മാര്‍ക്കായിരുന്നു പരിപാടിയുടെ ചുമതല. താലൂക്കുതലത്തില്‍ അദാലത്തുകള്‍ നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍, അതൊന്നും വേണ്ടവിധം നടപ്പായില്ല.
സെക്രട്ടേറിയറ്റില്‍ പൊതുഭരണവകുപ്പിനു കീഴില്‍ 38 വകുപ്പുകളിലായാണ് ഒന്നരലക്ഷത്തോളം ഫയലുകള്‍ കെട്ടിക്കിടക്കുന്നത്. നിയന്ത്രണങ്ങളുള്ളതിനാല്‍ മിക്ക ഓഫീസുകളിലും 50% ജീവനക്കാര്‍ മാത്രമാണു ഹാജര്‍. കണ്ടെയ്ന്മെന്റ് സോണുകളില്‍ 30 %. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ അദാലത്തുകള്‍ നടത്തി ഫയലുകള്‍ തീര്‍പ്പാക്കാനും കഴിയില്ല.





