
സോഷ്യൽമീഡിയ ലോകത്ത് കരിക്കിന്റെ തേരാപാരയ്ക്ക് ശേഷം ഏറെ ചര്‍ച്ചയായ വെബ് സീരിസാണ് കൊക്ക് എന്റര്ടെയ്ൻമെന്റിന്റെ ഒതളങ്ങ തുരുത്ത്. 2019 ഓഗസ്റ്റ് മുതൽ ആരംഭിച്ച വെബ് സീരീസ് ഇതിനകം ആറ് എപ്പിസോഡുകള്‍ വന്നു കഴിഞ്ഞു. ഒരു ഒതളങ്ങ പ്രേമം, തുരുത്തിലെ ഒട്ടകം, നത്തിന്റെ പ്രതികാരം, സിങ്കപ്പെണ്ണ്, വെടിയിറച്ചി, പപ്പന്റെ ഭായിയമര്‍ദ്ദനം തുടങ്ങി ആറ് എപ്പിസോഡുകളാണ് ഇതിനകം വന്നത്.
ലോക്ക് ഡൗൺ കാലത്താണ് ഒതളങ്ങ തുരുത്ത് സീരിസിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ ഏറെ ചര്‍ച്ചകള്‍ വന്നു തുടങ്ങിയത്. അതോടെ സീരിസിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ഫാൻസ് വരെ സോഷ്യൽമീഡിയയിൽ ആയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലായ നാടന്‍ വെബ് സീരിസ് ബിഗ് സ്ക്രീനിലേക്ക് എത്താനൊരുങ്ങുകയാണ്.
സീരീസ് സിനിമയാക്കാനുള്ള സാധ്യതകള്‍ തേടിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ അൻവര്‍ റഷീദ്. തികച്ചും സ്വഭാവികമായ രീതിയിലാണ് സീരീസിലെ ഓരോ രംഗങ്ങളും ഒരുക്കിയിട്ടുള്ളതെന്നതിനാൽ തന്നെ ഏറെ ഹൃദ്യമാണ്. അതോടൊപ്പം ടെക്നിക്കല്‍ പെര്‍ഫക്ഷനും അഭിനേതാക്കളുടെ നര്‍മ്മരസപ്രധാനമായ പ്രകടനവും ചുരുങ്ങിയ സമയം കൊണ്ടാണ് സീരിസിനെ പ്രിയപ്പെട്ടതാക്കിയത്.
ഒതളങ്ങ തുരുത്ത് ഭാവിയില്‍ സിനിമയാക്കാമെന്ന ഉറപ്പ് സംവിധായകതന്‍ അന്‍വര്‍ റഷീദ് നൽകിയതായി ഒതളങ്ങ തുരുത്തിന്റെ സംവിധായകനായ അംബൂജി മാധ്യമം ഓണ്ലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. സംവിധായകരായ മിഥുന് മാനുവല്‍ തോമസ്, അനുരാജ് മനോഹര്‍ എന്നിവരും സീരീസ് കണ്ട് അഭിനന്ദിച്ചതായും അംബൂജി പറഞ്ഞിട്ടുണ്ട്. കൊല്ലം കരുനാഗപ്പിള്ളിക്കാരായവരാണ് ഒതളങ്ങ തുരുത്തിന്റെ പിന്നണിയിലുള്ളത്. അബിൻ ബിനോ, ജയേഷ് ജനാര്ദ്ധനൻ, ജഗദീഷ് കുമാര്‍ ഇവരാണ് സീരിസിലെ പ്രധാന താരങ്ങള്‍.






