
ന്യൂഡല്‍ഹി: അയര്‍ലണ്ടില്‍ ഇരുന്ന് കണ്ടയാള്‍ ഇന്ത്യയിലേക്ക് വിളിച്ച ഫോണ്‍കോള്‍ മുംബൈയില്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയയാളെ രക്ഷിച്ചു. ഫേസ് ബുക്കിന്റെ അയര്‍ലന്റ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ശനിയാഴ്ച രാത്രി ഡല്‍ഹിയിലെയും മുംബൈയിലെ ഡിസിപി മാര്‍ക്കും ഒരു പോലീസ് ഇന്‍സ്പെക്ടര്‍ക്കും അയാളുടെ ഭാര്യയ്ക്കുമായിരുന്നു കോളുകള്‍. ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ട ഓപ്പറേഷനില്‍ മുംബൈ നഗരത്തിന്റെ ഒഴിഞ്ഞ കോണില്‍ ജീവന് ഒടുക്കാന്‍ ശ്രമിച്ച 25 കാരനെയാണ് രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ട് ആത്മഹ്യാ പ്രവണതയുള്ള അനേകം ലൈവ് വീഡിയോകളും സന്ദേശങ്ങളും ഒരാള്‍ ഇടാന്‍ തുടങ്ങിയതോടെ അയര്‍ലന്റിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്നും രാത്രി 7.51 ന് ഡല്‍ഹിയിലെ സൈബര്‍ സെല്ലിലെ ഡിസിപി അന്യേഷ് റോയ്ക്ക് ഒരു കോള്‍ വന്നു. '' ഡല്‍ഹിയിലെ ഒരു അക്കൗണ്ടില്‍ ഒരാള്‍ ആത്മഹത്യാ പ്രവണത കാട്ടുന്നു. പെട്ടെന്ന് ചെന്നാല്‍ രക്ഷപ്പെടുത്താം'' എന്നായിരുന്നു സന്ദേശം. പേജിന്റെ ഐ പി ലോഗും ഫേസ്ബുക്ക് അക്കൗണ്ടും യൂസര്‍ ഉപയോഗിച്ച വീഡിയോയും റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും എല്ലാം ഷെയര്‍ ചെയ്തു. സന്ദേശം കിട്ടിയ ഉടന്‍ തന്നെ ഡല്‍ഹിപോലീസ് ഈ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ ആരംഭിച്ചു.
മണ്ടാവാലിയിലായിരുന്നു ഈ നമ്പര്‍. അന്യേഷ് റോയി ഉടന്‍ തൊട്ടടുത്തുള്ള മധുവിഹാര്‍ സ്റ്റേഷന് ഓഫീസര്‍ ഡിസിപി ജസ്മീത് സിംഗിനെ വിളിച്ചു അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. നല്കിയ അഡ്രസില്‍ പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് ഒരു സ്ത്രീയെ. ഇവര്‍ക്കാകട്ടെ വീഡിയോയെക്കുറിച്ചോ സന്ദേത്തെക്കുറിച്ചോ ഒരു അറിവും ഇല്ലായിരുന്നു. നല്‍കിയിട്ടുള്ള നമ്പര്‍ തന്റേതാണെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് ഭര്‍ത്താവാണെന്നും അദ്ദേഹം മുംബൈയിലാണെന്നും ഇവര്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് വഴക്കിട്ടു പോയതാണെന്ന് കൂടി വ്യക്തമാക്കി. എന്നാല്‍ മുംബൈയില്‍ എവിടെയാണ് ഇയാള്‍ താമസിക്കുന്നതെന്നോ അഡ്രസോ പോലീസിന് അറിയില്ലായിരുന്നു.
രാത്രി 9.30 യോടെ മുംബൈയിലെ സൈബര്‍ വിഭാഗത്തിലെ ഡിസിപി രശ്മി കരണ്ടിക്കാറിന് റോയ് കേസും സ്ത്രീ തന്ന ഭര്‍ത്താവിന്റെ നമ്പറും കൈമാറി.'' ഈ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നെന്ന് രശ്മി പറഞ്ഞു. രശ്മി വിവരം ഇന്‍സ്പെക്ടര്‍ പ്രമോദ് കോപീക്കര്ക്ക് കൈമാറി. ഭാര്യയുമായി അത്താഴം കഴിക്കാനിരിക്കുമ്പോഴായിരുന്നു കോപീകറിന് ഡിസിപിയില്‍ നിന്നും ഫോണ്‍ വന്നത്. ഇതിനിടയില്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ പോലീസ്ടീം നമ്പര്‍ നോട്ട് പിന്തുടരുകയും ലൊക്കേഷന്‍ കണ്ടെത്തുകയും ചെയ്തു.
രശ്മിയില്‍ നിന്നും വിവരം കിട്ടിയ കോപീക്കര് ആത്മഹത്യയ്ക്ക് ഒരുങ്ങി നിന്ന യുവാവിനെ പല തവണ വിളിച്ചു. കിട്ടാതെ വന്നപ്പോള്‍ അയാളുടെ ഭാര്യയെ വിളിച്ചു വിവരം തേടി. ഭര്‍ത്താവില്‍ നിന്നും വൈകാരികമായ ശബ്ദ സന്ദേശങ്ങള്‍ കിട്ടിയെന്ന് അവര്‍ മറുപടി നല്കി. ഭര്‍ത്താവ് പങ്ക് വെച്ച കുട്ടികളുടെ ഫോട്ടോ കാട്ടിക്കൊടുത്തു. എല്ലാ വിവരം അവര്‍ ശരിച്ചെതോടെ ഉടന്‍ അയാളെ വിളിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. അവരെ കോണ്‍ഫറന്‍സ് കോളില്‍ ആഡ് ചെയ്തു. തനിക്ക് ഇനി ജീവിക്കേണ്ടെന്നും രണ്ടു തവണ ആത്മഹത്യാ ശ്രമം നടത്തിയതായും അയാള്‍ ഭാര്യയോട് പറഞ്ഞു.
ഇതിനിടയില്‍ ഭയാണ്ടറിലെ ഇയാളുടെ ലൊക്കേഷന്‍ പോലീസ് ടീം കണ്ടെത്തുകയും ലോക്കല്‍ പോലീസിന് അവിടെയെത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. മുംബൈയില്‍ കോവിഡ് പടര്‍ന്നു പിടിച്ചതോടെ ബിസിനസും മറ്റും നഷ്ടത്തിലായി ശമ്പളവും മറ്റും കുറഞ്ഞതിനാല്‍ കുടുംബത്തെ എങ്ങിനെ പോറ്റും എന്ന മാനസീക സംഘര്‍ഷത്തിലായിരുന്നു ഇയാള്‍ ഇതിനൊപ്പം കോവിഡ് പിടിക്കുമോ എന്ന ഭയത്തിലും.
യുവാവിനെ ആത്മഹത്യ ചെയ്യുന്നതില്‍ നിന്നും പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഭാര്യയോടുള്ള സ്നേഹവും കരുതലും ഓര്‍മ്മപ്പെടുത്തി. ഒരു ഘട്ടത്തില്‍ കൗണ്‍സിലിംഗ് വിജയിക്കാതെ വന്നപ്പോള്‍ കോപീകര് ദമ്പതികളെ കൗണ്‍സെല്‍ ചെയ്യാന്‍ സ്വന്തം ഭാര്യയെകൂടി കോളില്‍ ആഡ് ചെയ്തു. '' തങ്ങള്‍ രണ്ടുപേരും വഴക്കിടാറുണ്ടെങ്കിലൂം ഒരുമിച്ച് പോകുന്നത് എങ്ങിനെയെന്ന് അവര്‍ ദമ്പതികളോട് പറഞ്ഞു.
വൈറസ് ബാധയുണ്ടാകുമെന്ന് യുവാവിന്റെ ഭയം അകറ്റാന്‍ താന്‍ കോവിഡ് ബാധിത ആയിരുന്നെന്നും മറികടന്ന് എത്തിയ ആളാണെന്ന് പോലും തന്റെ ഭാര്യയ്ക്ക് പറയേണ്ടി വന്നെന്ന് കോപീകര് പറയുന്നു. സാമ്പത്തീക ബുദ്ധിമുട്ടിനെക്കുറിച്ച് അയാള്‍ പറഞ്ഞപ്പോള്‍ താന്‍ ഒലയില്‍ ഒരു കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വേണമെങ്കില്‍ ഓടിക്കാന്‍ ജോലി തരാമെന്നും കോപീകര് വാഗ്ദാനം കൊടുത്തു. മുംബൈ പോലീസ് എപ്പോഴും കൂടെയുണ്ടെന്നും ഭാര്യയെ വേണമെങ്കില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ കൊണ്ടു വന്ന് താമസിപ്പിക്കാന്‍ സഹായിക്കാമെന്നുമെല്ലാം പോലീസ് പറഞ്ഞു.
ഇതിനിടയില്‍ ലൊക്കേഷന്‍ കണ്ടെത്തിയ ഭയാണ്ടര് പോലീസ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ 25 കാരന്റെ വീട്ടിലെത്തുകയും അയാളെ ആശ്വസിപ്പിക്കുകയും ചെയ്തു. കൗണ്‍സിലിംഗിന് ശേഷം ഇയാള്‍ ഒകെ പറഞ്ഞ ശേഷമാണ് കോപീക്കര് ഫോണ്‍ കട്ട് ചെയ്തത്. ഞായറാഴ്ച രാവിലെ 10 മണിക്ക് വീണ്ടും വിളിച്ചപ്പോള്‍ കുഴപ്പമില്ലെന്നും ചെയ്തു തന്ന എല്ലാക്കാര്യങ്ങള്‍ക്കും അയാള്‍ നന്ദി പറയുകയും ചെയ്തു. ഇപ്പോഴും ഇടയ്ക്കിടെ അയാളെ വിളിക്കുന്നുണ്ടെന്നും കോപീക്കര് പറഞ്ഞു.






