
ന്യൂയോര്‍ക്ക്: കോവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. ഈവര്‍ഷം പകുതിയോടെ 5816 പേര് യു.എസ്. പൗരത്വം ഉപേക്ഷിച്ചതായി ''ബാംബ്രിഡ്ജ് അക്കൗണ്ടന്റ്സി''ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള ആറുമാസത്തില്‍ വെറും 444 പേരാണു പൗരത്വം ഉപേക്ഷിച്ചത്. അതായത്, നിലവില്‍ 1210% വര്‍ധന. കഴിഞ്ഞവര്‍ഷം ആകെ യു.എസ്. പൗരത്വമുപേക്ഷിച്ചവര് 2072 പേരാണ്.
ഈവര്‍ഷം ആദ്യമൂന്നുമാസത്തിനുള്ളില്ത്തന്നെ 2909 പേര് പൗരത്വമുപേക്ഷിച്ചു. കോവിഡ് വ്യാപനവും ദുസ്സഹമായ നികുതിയുമാണു പ്രവാസികളായ അമേരിക്കക്കാരെ പൗരത്വമുപേക്ഷിക്കാന് പ്രേരിപ്പിക്കുന്നതെന്നാണു വിലയിരുത്തല്‍. ഇതിനായി 2350 ഡോളറാണു യു.എസ്. സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നത്. പ്രവാസികള്‍ക്കു പൗരത്വം ഉപേക്ഷിക്കണമെങ്കില്‍ അതതു രാജ്യത്തെ യു.എസ്. എംബസിയെ സമീപിക്കുകയും വേണം. ലോകമെമ്പാടുമായി 90 ലക്ഷം യു.എസ്. പ്രവാസികളുണ്ടെന്നാണു കണക്ക്.
ആഭ്യന്തര റവന്യൂ സേവന (ഐ.ആര്.എസ്) നിയമപ്രകാരം, ഓരോ മൂന്നുമാസവും പൗരത്വമുപേക്ഷിച്ചവരുടെ കണക്ക് യു.എസ്. സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതും നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളും താങ്ങാനാകാത്ത വാര്ഷികനികുതിയുമാണ് ഈവര്‍ഷമാദ്യം ഇത്രയധികം പേരെ പൗരത്വമുപേക്ഷിക്കാന് പ്രേരിപ്പിച്ചതെന്നു ന്യൂയോര്‍ക്കിലെ ബാംബ്രിഡ്ജ് അക്കൗണ്ടന്റ്സിന്റെ ഉടമകളിലൊരാളായ അലിസ്റ്റര്‍ ബാംബ്രിഡ്ജ് ചൂണ്ടിക്കാട്ടി.
അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രവാസികള്‍, നടന്മാര് തുടങ്ങിയ വമ്പന്മാരുടെ അക്കൗണ്ടുകള്‍ െകെകാര്യം ചെയ്യുന്ന സ്ഥാപനമാണിത്. വിദേശത്തു കഴിയുന്ന യു.എസ്. പൗരന്മാരും എല്ലാവര്‍ഷവും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. വിദേശത്തെ വരുമാനം, ബാങ്ക് നിക്ഷേപം, പെന്ഷന് തുടങ്ങിയ വിവരങ്ങളും വെളിപ്പെടുത്തണം. മടങ്ങിയെത്തി അമേരിക്കയില്‍ കഴിയാന്‍ ആഗ്രഹിക്കാത്ത പൗരന്മാരെ സംബന്ധിച്ച് ഇതൊരു വന്‍ബാധ്യതയാണ്.






