
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രണ്ടു വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍. കസ്റ്റംസിന് തപാലിലൂടെയും ഇ മെയിലായും നല്കിയ വിശീദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ നയതന്ത്ര പാഴ്സലായി മതഗ്രന്ഥങ്ങള്‍ എത്തിയ സംഭവത്തില്‍ കെ ടി ജലിലിന് കുരുക്കുകള്‍ മുറുകുന്നു.
യുഎഇ കോണ്‍സുലേറ്റില്‍ മന്ത്രി കെ ടി ജലീല്‍ പല കാര്യങ്ങള്‍ക്കും പ്രോട്ടോകോള്‍ ലംഘനം നടത്തി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രോട്ടോകോള്‍ ഓഫീസര്‍ ബി സുനില്‍കുമാറിന്റെ മറുപടി കസ്റ്റംസിന് കിട്ടിയിരിക്കുന്നത്. സാധാരണഗതിയില്‍ സംസ്ഥാനത്ത് നയതന്ത്ര പാഴ്സലുകള്‍ വിട്ടു നല്കാന് പ്രോട്ടോകോള്‍ ഓഫീസറുടെ അനുമതിപത്രം ഹാജരാക്കണം. പാഴ്സല്‍ വിട്ടു നല്കിയ വിവരം കത്ത് മുഖേനെ ഓഫീസറെ അറിയിക്കുകയും ചെയ്യും.
നേരത്തേ മതഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനം നില നില്ക്കുമ്പോള് നയതന്ത്ര പാഴ്സലായിട്ടാണ് ഇത് വന്നതെന്നാണ് കെ ടി ജലീല്‍ പറഞ്ഞിരുന്നത്. മന്ത്രിമാര്‍ നേരിട്ടു വിദേശരാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്നാണ് നിര്‍ദേശം. ഇത് ജലീല്‍ ലംഘിച്ചതായി അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2018 ന് ശേഷം നിരവധി സ്വകാര്യ സന്ദര്‍ശനങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടു വരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ അത് വിതരണം ചെയ്തതും വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോട്ടോകോള്‍ ഓഫീസറെ ഒഴിവാക്കിയാണ് ജലീല്‍ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കോണസുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ച് വരും ദിവസങ്ങളില്‍ ജലീലിന്റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്.
പാഴ്സലുകള്‍ കോണ്‍സുലേറ്റില്‍ എതിതയ തീയതികളിലെ സിസിടിവി ദൃശ്യങ്ങളും കോണ്‍സുലേറ്റിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍സുലേറ്റ് ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് വിവരം. അതേസമയം നയതന്ത്രബാഗ് അനുമതി കസ്റ്റംസ് വിശദീകരണം നല്കട്ടെയെന്നും ആരു വേണമെങ്കിലും അന്വേഷണം നടത്തട്ടെയെന്നുമാണ് കെ ടി ജലീലിന്റെ പ്രതികരണം വന്നിരിക്കുന്നത്.






