
രണ്ടു വർഷം മുൻപ് മാതൃഭൂമി സാഹിത്യോൽസവത്തിൽ ഒരു സംവാദത്തിനിടെ ചോദ്യകർത്താവിന് ബാലചന്ദ്രൻ ചുള്ളിക്കാട് കൊടുത്ത മറുപടിയാണ് ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. “കവിതയിലേക്ക് നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,” എന്നായിരുന്നു ചോദ്യോത്തര വേളയിൽ സദസ്സിൽ നിന്നും ഒരാൾ ചുള്ളിക്കാടിനോട് ചോദിച്ചത്. “സൗകര്യമില്ല,” എന്നാണ് ചുള്ളിക്കാട് ചോദ്യകർത്താവിന് മറുപടി നൽകിയത്.
ചുള്ളിക്കാടിന്റെ തഗ് മറുപടിയെന്ന രീതിയിൽ വീഡിയോ ഇന്നലെ മുതൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. അതേസമയം, വീഡിയോയെ വിമർശിച്ചു കൊണ്ടുള്ള ചർച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ‘എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു,’ എന്ന് ചുള്ളിക്കാട് പറയുന്നു.






