
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മിഷനില്‍നിന്ന് അനുകൂല വിധി ലഭിച്ചതോടെ വീണ്ടും ഒപ്പം കൂട്ടാനുള്ള യു.ഡി.എഫ്. നേതൃത്വത്തിന്റെ നീക്കത്തിനോട് ആവേശം കാട്ടാതെ ജോസ്പക്ഷം. ചര്‍ച്ചയ്ക്കു മുന്‍കൈയെടുക്കുന്നതില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കും അത്ര താല്പര്യമില്ല. ജോസ്പക്ഷത്തെ മടക്കിക്കൊണ്ടുവരുന്നതിനോടു ജോസഫ്പക്ഷം കോണ്‍ഗ്രസിനെ ശക്തമായ എതിര്പ്പുമറിയിച്ചു. ജനപ്രതിനിധികളില്‍ ചിലര്‍ക്ക് യു.ഡി.എഫിനോടു താല്പര്യമുണ്ടെങ്കിലും ഇടതുമുന്നണി പ്രവേശനത്തിലാണു നേതൃത്വത്തിന്റെ കണ്ണെന്ന് ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ പറയുന്നു.
യു.ഡി.എഫില്‍ മടങ്ങിച്ചെന്നാല്‍ തങ്ങളോടു "കൂടത്തായി തന്ത്രം" പയറ്റുമെന്നാണു ജോസ്പക്ഷത്തെ ഉന്നത നേതാക്കള്‍ പറയുന്നത്. തങ്ങളറിയാതെ വിഷം തന്നു നശിപ്പിക്കുമെന്നു സാരം. കഴിഞ്ഞ 29-ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡി.സി.സി പ്രസിഡന്റും ഉള്‍പ്പെടെ കോട്ടയത്തെ പ്രമുഖരായ 13 നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ഇതേക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി ജോസ്പക്ഷത്തിന് അനുകൂലമായാല്‍ സ്വീകരിക്കേണ്ട തുടര്നീക്കങ്ങളായിരുന്നു ചര്‍ച്ചാവിഷയം. തിരുവഞ്ചൂര്‍ ഒഴികെ എല്ലാവരും ജോസ്പക്ഷവുമായി സഹകരിക്കുന്നതിനെ എതിര്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും യു.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ വലിയതോതില്‍ കാലുവാരലിനു സാധ്യതയുണ്ടെന്നും അവര്‍ വിലയിരുത്തുന്നു. കെ.എം. മാണിയെ പീഡിപ്പിച്ച് ഇല്ലാതാക്കിയതുപോലൊരു വിധി തങ്ങള്‍ക്കും ഉണ്ടാകുമെന്നാണ് ജോസ്പക്ഷം നേതൃത്വം അഭിപ്രായപ്പെടുന്നത്.
ഇടതുമുന്നണിയിലേക്കു കടക്കുന്നതിനുള്ള നടപടികള്‍ ജോസ്പക്ഷം തുടങ്ങിവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി പല തലങ്ങളില്‍ സംസാരിച്ചു. സി.പി.എമ്മിന്റേത് അനുകൂല നിലപാടാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തില്‍പ്പോലും ചില ധാരണകളിലെത്തിയതിനാലാണ് സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ ജോസ്പക്ഷം പിണറായിക്കും സര്‍ക്കാരിനും അനുകൂലമായ നിലപാട് സ്വീകരിച്ചത്. ഇത്രയുമായ സ്ഥിതിക്ക് യു.ഡി.എഫിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമാണെന്നു നേതാക്കള്‍ പറയുന്നു.അതേസമയം, ഇടതുമായി ചേര്ന്നുനിന്നാല് സ്വന്തം ഭാവി എന്താകുമെന്നു ചില പ്രതിനിധികള്‍ക്ക് ആശങ്കയുണ്ട്.
യു.ഡി.എഫിലേക്ക് മടങ്ങുന്നതിനോട് വലിയ താല്പര്യമില്ലെങ്കിലും എടുത്തടിച്ചതുപോലെ അത്തരം ഒരു നിലപാട് സ്വീകരിക്കുന്നതിനു പകരം ഉപാധികള്‍ മുന്നോട്ടുവയ്ക്കണമെന്ന് അഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്. പ്രശ്നപരിഹാരത്തിനു മുസ്ലിം ലീഗടക്കം ശ്രമിക്കുന്നതിനിടെ തങ്ങളെ യു.ഡി.എഫില്‍നിന്നു പുറത്താക്കിയെന്നു പ്രഖ്യാപിച്ച കണ്‍വീനര്‍ ബെന്നി ബഹനാന് എതിരേ നടപടി വേണമെന്നതാണു പ്രധാനം. നിയമസഭാ, തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റുകളിലും ഉപാധിവയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റില്‍ 12 എണ്ണം കിട്ടണമെന്ന് ആവശ്യപ്പെടും. തദ്ദേശതെരഞ്ഞെടുപ്പിലും സമാന ആവശ്യമുന്നയിക്കും. ജോസഫ്പക്ഷം യു.ഡി.എഫില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ഈ ഉപാധികള്‍ അംഗീകരിക്കാന്‍ യു.ഡി.എഫിന് കഴിയില്ലെന്നാണ് അവരുടെ കണക്കുകൂട്ടല്‍. മധ്യസ്ഥദൗത്യത്തില് കുഞ്ഞാലിക്കുട്ടിക്ക് അത്ര താല്പര്യവുമില്ല. തന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പു ശ്രമം നടക്കുന്നതിനിടെ ജോസ് പക്ഷത്തെ പുറത്താക്കിയെന്ന പ്രഖ്യാപനമുണ്ടായത് അദ്ദേഹത്തെ ചൊടിപ്പിച്ചു. യു.ഡി.എഫ്. യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടാല്‍ മാത്രമേ ഇനി ഇടപെടൂ എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു.
ജോസിനെ തിരിച്ചുവിളിക്കരുതെന്ന് കോണ്‍ഗ്രസിനോടു ജോസഫ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ജോസ് കെ. മാണിക്ക് അനുകൂലമായതോടെ അവരോടു കോണ്‍ഗ്രസ് മൃദുസമീപനം സ്വീകരിക്കുന്നതില്‍ പി.ജെ. ജോസഫ് പക്ഷത്തിന് അമര്‍ഷം. ജോസ്പക്ഷത്തെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരെ നേതാക്കള്‍ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു.യു.ഡി.എഫിന്റെ തീരുമാനങ്ങള്‍ നിരന്തരം ലംഘിക്കുന്ന ജോസ്പക്ഷത്തിനു മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന യു.ഡി.എഫ്. തീരുമാനം നിലനില്‍ക്കുകയാണെന്നും ജോസ് പക്ഷം മുന്നണിക്കു പുറത്തുതന്നെയാണെന്നും പി.ജെ. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫിന്റെ ഒരു തീരുമാനവും ജോസ്പക്ഷം അനുസരിച്ചില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലെ അവിശ്വാസ പ്രമേയത്തിലും അവര്‍ യു.ഡി.എഫിനൊപ്പം നിന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് വ്യക്തമായി മനസിലാക്കാതെയാണ് കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കുന്നത്. ജോസ്പക്ഷത്തിനു യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അക്കാര്യം അറിയിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം പാര്‍ട്ടിയുടെ ചിഹ്നവുമായി ബന്ധപ്പെട്ടാണ്. അതിനെതിരേ തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍പ്പോലും പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ ജോസ് കെ. മാണിക്കു കഴിയില്ല. അക്കാര്യത്തില്‍ ഇടുക്കി, കട്ടപ്പന കോടതികളുടെ വിധി നിലനില്‍ക്കുകയാണെന്നും അതില്‍ ഇടപെടുന്നില്ലെന്നുമാണ് കമ്മിഷന് പറഞ്ഞിരിക്കുന്നത്. ചെയര്‍മാനെന്ന നിലയില്‍ പത്രപ്രസ്താവന നടത്താനുള്ള അധികാരം പോലും ജോസ് കെ. മാണിക്കില്ല. അതിന് അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. കോടതി വിധിക്കെതിരെ പ്രവര്‍ത്തിക്കുന്ന ജോസ് കെ. മാണിക്കെതിരെ കോടതിയലക്ഷ്യ നടപടികളും സ്വീകരിക്കും.
ചെയര്‍മാന്റെ അസാന്നിധ്യത്തില്‍, വര്‍ക്കിങ് ചെയര്‍മാനായ തന്നിലാണ് ആ അധികാരങ്ങള്‍ നിക്ഷിപ്തമായിരിക്കുന്നത്. നിയമസഭയില്‍ വിപ്പ് നല്‍കാനുള്ള അവകാശവും ചെയര്‍മാനോ താന്‍ നിര്‍ദേശിക്കുന്ന ആളിനോ മാത്രമാണ്. വിപ്പ് നല്‍കാനുള്ള അവകാശം മോന്‍സ് ജോസഫിനാണെന്നും ജോസഫ് ആവര്‍ത്തിച്ചു.
ആര്. സുരേഷ്






