
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഭര്‍ത്താവായ രജിന്‍ലാലിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെങ്കില്‍ കാര്‍ ഇത്തരത്തില്‍ കത്തില്ലെന്നും മനഃപൂര്‍വം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും മരിച്ച സോനയുടെ ബന്ധുക്കള്‍ ആരോപിച്ചു.
കാറിനുള്ളില്‍ മാരകമായ എന്തോ വെച്ചിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. എന്തുകൊണ്ടാണ് സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ പിന്നില്‍ ഇരുത്തിയതെന്ന് ഇവര്‍ ചോദിക്കുന്നു. അപകടത്തില്‍ കുടുംബത്തിലുള്ളവര്‍ക്കെല്ലാം സംശയമുണ്ട്. രജിന്‍ലാലിന്റെ പ്രദേശവാദികളും സമാന സംശയം ഉന്നയിക്കുന്നുണ്ട്. രജിന്‍ലാലിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്ന അറിവ് മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും രജിന്‍ലാലിനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.
അപകടമുണ്ടായപ്പോള്‍ തോട്ടില്‍ ചാടി രക്ഷപ്പെടാനാണ് രജിന് ശ്രമിച്ചത്. പിന്നിലെ ഡോര്‍ തുറന്നില്ല. കാറിനുള്ളില്‍ മറ്റൊരാള്‍ ഉള്ളതായും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരോട് പറഞ്ഞില്ലെന്നും ആരോപണമുണ്ട്. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണം. അപകടത്തില്‍ രജിനെ സംശയമുണ്ടെന്നും പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്കാന് ഒരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി.
പ്രണയ വിവാഹമായിരുന്നു സോനയുടേയും രജിന്ലാലിന്റേയും. രജിന്‍ലാല്‍ ഗള്‍ഫില്‍ ഉള്ളപ്പോഴാണ് ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ അടുത്തത്. വിവാഹത്തിന് ഇരുവരും തയîാറെടുക്കുകയും ചെയ്തു. ഇതിനിടെ രജിന് മറ്റൊരു യുവതിയുമായി ബന്ധത്തിലായി. ആ യുവതിയെ വിവാഹം കഴിക്കാന്‍ രജിന് തീരുമാനിച്ചു. ഇതറിഞ്ഞ സോന വടകര റെയില്‍വേ സ്റ്റേഷന് സമീപമെത്തി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍വരെ ശ്രമിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍വെച്ച് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന് രജിന് ഉറപ്പ് നല്‍കിയത്. പക്ഷെ, വിവാഹത്തോട് ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നു. എന്നാല്‍ 2023ല്‍ സോനയും രജിനും വിവാഹം റജിസ്റ്റര്‍ ചെയîുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.
ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് കാര്‍ കത്തിയമര്‍ന്നത്. കോഴിക്കോട്ടെ ആശുപത്രിയില്‍ പോയശേഷം തിരികെ വീട്ടിലേക്കുള്ള വഴിയില്‍ ചെറുവണ്ണൂരില്‍നിന്ന് കക്കറമുക്ക് റോഡിലേക്ക് കടന്ന ഉടനെ വയല്‍പ്രദേശത്ത് ഒതയോത്തുതാഴെ ഭാഗത്താണ് കാര്‍ കത്തിയത്. നാട്ടുകാര്‍ എത്തുമ്പോഴേക്കും രജിന്‍ലാല്‍ കാറില്‍നിന്ന് ചാടി പുറത്തിറങ്ങിയിരുന്നു.
ശരീരത്തിലെ വസ്ത്രങ്ങളില്‍ പടര്‍ന്ന തീ കത്തിക്കൊണ്ടിരുന്നതിനാല്‍ സമീപത്തെ തോട്ടിലേക്ക് ചാടി രജിന്‍ലാല്‍തന്നെ കെടുത്തുകയായിരുന്നു. ഫോറന്‍സിക് സംഘവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. കാറിന്റെ ഉള്‍വശംമാത്രമാണ് പൂര്‍ണമായി കത്തിയമര്‍ന്നത്. ബോണറ്റിന്റെ എന്ജിന് ഭാഗം കത്തിയിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
ബോണറ്റിനുള്ളിലേക്ക് തീപടര്‍ന്നിട്ടുമില്ല. അതിനാല്‍ തീപ്പിടിത്തം എങ്ങനെയുണ്ടായെന്നതിനെക്കുറിച്ച് വ്യക്തതയായിട്ടില്ല. ഫോറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.






