
മലയാളികളുടെ പ്രിയ ഗായികയാണ് മഞ്ജരി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചാണ് മഞ്ജരി പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. വര്‍ഷങ്ങളായി താന്‍ സിംഗിളായി ജീവിക്കുകയാണെന്നും താന്‍ ഇപ്പോള്‍ വളരെയധികം ഹാപ്പിയാണെന്നും പറയുകയാണ് ഗായിക. പുതിയ മഞ്ജരിയിലേക്ക് താന്‍ എത്താന്‍ പിന്നിട്ട ദൂരങ്ങളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും മഞ്ജരി പങ്കുവെച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജരി ഇക്കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞത്.
'' ഒരുപാട് വര്‍ഷങ്ങളായി ഞാന്‍ സിംഗിളായി ജീവിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ വളരെയധികം ഹാപ്പിയാണ്. അമ്മയുമൊത്ത് തിരുവനന്തപുരത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നു. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്നൊരാളാണ് ഞാന്‍. ഞാനിപ്പോള്‍ പുതിയ ജീവിതം ജീവിക്കുന്നതിന്റെ തിരക്കിലാണ്. നെഗറ്റിവിറ്റികളെ തലയില്‍ എടുത്തുവയ്ക്കാന്‍ വയ്യ. ആകെയുള്ള ഒറ്റ ജീവിതം അടിപൊളിയായി ജീവിക്കട്ടെ.
എന്നാല്‍ മാറ്റങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്. എനിക്കുണ്ടായ മാറ്റം ഞാന്‍ ആരെയെങ്കിലും കാണിക്കാനോ, അഭിനയിക്കാനോ, മോഡലിംഗിനോ അല്ല. അതെന്റെ സന്തോഷത്തിനാണ് ഞാന്‍ ചെയ്തത്. എന്നെ അടുത്തറിയുന്നവര്‍ക്ക് അറിയാം ഞാനെങ്ങനെയുള്ള ആളാണെന്ന്. മസ്‌കറ്റിലായിരുന്നു ഞാന്‍ പഠിച്ചതെല്ലാം. എന്റെ അപ്പോഴെത്തെയും ഇപ്പോഴെത്തെയും ആകെയുള്ള കൂട്ടുകാര്‍ അച്ഛന്‍ ബാബു രാജേന്ദ്രനും അമ്മ ഡോ.ലതയുമാണ്. മസ്‌കറ്റില്‍ ബിസിനസാണ് അച്ഛന്. അമ്മ പുറത്തു പോലും പോവാറില്ല. അതുകൊണ്ട് തന്നെ സ്റ്റെലിഷ് കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തരാന്‍ പോലും ആരുമില്ല. എനിക്കാണേല്‍ അതിലൊന്നും താത്പര്യം ഇല്ലായിരുന്നു.
സ്‌കൂളില്‍ പോകുന്നു പഠിക്കുന്നു തിരിച്ചു വരുന്നു. അതായിരുന്നു ജീവിതം. പിന്നീട് ഡിഗ്രി പഠനത്തിനായി നാട്ടില്‍ വന്നപ്പോള്‍(തിരുവനന്തപുരം വിമന്‍സ് കോളേജ്)അതിലും കഷ്ടമായിരുന്നു. സല്‍വാര്‍ കോളേജില്‍ നിര്‍ബന്ധമായിരുന്നു. അപ്പോഴും സ്‌റ്റൈലിനെ കുറിച്ച് ധാരണയില്ലാത്ത കുട്ടിയായിരുന്നു. ഉപരിപഠനത്തിനായി മുംബൈയില്‍ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരുപാട് കാര്യങ്ങളിലെ ചിന്താഗതിയിലെല്ലാം വലിയ മാറ്റം സംഭവിച്ചു. മേക്കോവറിന് ശേഷം ഫ്രണ്ട്‌സെല്ലാം ചോദിക്കുന്നുണ്ട്'സിനിമയില്‍ അഭിനയിച്ചുകൂടെയെന്ന്.' അമ്മയും അച്ഛനും ഓകെ പറഞ്ഞാല്‍ ഞാന്‍ ഡബിള്‍ ഓകെയാണ്. സമയം ഉണ്ടല്ലോ നമുക്ക് നോക്കാം.
ചെറിയ പ്രായത്തിലെ ഒരുപാട് സീനിയറായ സംഗീത സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എനിക്ക് സിനിമയില്‍ കിട്ടിയ സമയമെല്ലാം നിയോഗമായാണ് ഞാന്‍ ഉപയോഗിച്ചത്. ദേവരാജന്‍ മാഷുടെ സംഗീതത്തില്‍ പോലും എനിക്ക് പാടാന്‍ കഴിഞ്ഞു. ദേവരാജന്‍ മാഷ് അവസാനമായി ചെയ്ത ഒരു ഭക്തിഗാനത്തിനാണ് എനിക്ക് പാടാന്‍ ഭാഗ്യം ലഭിച്ചത്. അര്‍ജ്ജുനന്‍ മാഷ്, എം.ജി.രാധാകൃഷ്ണന്‍ സാര്‍, രവീന്ദ്രന്‍ മാഷ്, എസ്.പി. വെങ്കിടേഷ് സാര്‍, എസ്. ബാലകൃഷ്ണന്‍ സാര്‍ ഇത്രയും ലെജന്റായവരുടെ സംഗീതത്തില്‍ പാടാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് തന്നെ മഹാ ഭാഗ്യമാണ്. ഞാന്‍ ഒരുപാട് നല്ല സംഗീത സംവിധായകരുടെ മികച്ച വര്‍ക്കുകളില്‍ ഭാഗമായിട്ടുണ്ട്. ഒരുപാട് ആരാധിക്കുന്നവരുടെ കൂടെ പ്രവര്‍ത്തിക്കുക തന്നെയാണ് ഏറ്റവും സന്തോഷം നല്‍കിയ കാര്യം.
ഡിപ്രഷന്‍ വരുമ്പോള്‍ ഞാന്‍ കോമഡി സിനിമകള്‍ കാണും. എന്നിട്ട് ഇരുന്ന് ചിരിക്കും. ഹ്യൂമര്‍ പറയാന്‍ ഇഷ്ടപ്പെടുന്ന ആളുമാണ്. ശരിക്കും ഞാന്‍ കിലുക്കാംപെട്ടിപോലെ സംസാരിക്കുന്ന ആളാണ്, പക്ഷേ പലരും പറയും മഞ്ജരി അധികം സംസാരിക്കില്ലെന്ന്. ഡിപ്രെഷന്‍ വരുമ്പോള്‍ ഞാന്‍ ഷോപ്പിംഗിന് പോവാറുണ്ട്. സിനിമ കാണാറുണ്ട്. ഷോപ്പിംഗ് താത്കാലിക ആശ്വാസമാണ്. വിഷമം വരുമ്പോള്‍ ഞാന്‍ കാണുന്ന ചില സിനിമകളാണ് കിളിച്ചുണ്ടന്‍ മാമ്പഴവും, സി.ഐ.ഡി മൂസയും. ചൈന ടൗണും, പാണ്ടിപ്പടയുമെല്ലാം. ഡ്രൈവ് ചെയ്യാനും കാറുകളോടും വല്ലാത്തൊരു പ്രേമമാണ്. ഇപ്പോള്‍ കൈയില്‍ ഇരിക്കുന്ന കാര്‍ സ്‌കോഡയാണ്. വാങ്ങാന്‍ ആഗ്രഹമുള്ള കാര്‍ ലാന്‍ഡ് റോവറാണ്. കൊവിഡ് പോവാതെ അതൊന്നും നടക്കില്ല.'' മഞ്ജരി പറയുന്നു.






