
കൊല്ലം: വിവാഹത്തില്‍നിന്നു പിന്മാറിയതിനെത്തുടര്ന്നു യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന് അറസ്റ്റില്‍. കൊല്ലം പള്ളിമുക്ക് സ്വദേശി ഹാരിസാ(24)ണ് അറസ്റ്റിലായത്. ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളും കൊട്ടിയം കൊട്ടുംപുറം പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്നവരുമായ റഹിമിന്റെയും നദീറയുടെയും മകള്‍ റംസി(24)യാണു നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിനെത്തുടര്‍ന്നു ജീവനൊടുക്കിയത്.
ഹാരിസ് വിവാഹത്തില്‍നിന്നു പിന്മാറിയതാണു മകളുടെ മരണത്തിനു കാരണമെന്നു കാട്ടി റംസിയുടെ രക്ഷിതാക്കള്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ചോദ്യംചെയ്യലിനു വിളിപ്പിച്ചതിനു ശേഷം ഹാരിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരുടെയും ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച പോലീസ് ഹാരിസിന്റെ സഹോദരന്റെ ഭാര്യയായ സീരിയല്‍ നടിയുടെ പങ്ക് അന്വേഷിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണു സഹോദരിയുടെ കുഞ്ഞിനെ ഉറക്കുന്ന തൊട്ടിലിന്റെ കയര്‍ ഉപയോഗിച്ച് വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ റംസിയുടെ മൃതദേഹം കണ്ടത്. വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍നിന്നു പിന്മാറിയത് റംസിയെ വളരെയേറെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. റംസിയുടെ മാതാപിതാക്കളില്‍നിന്ന് ഇയാള്‍ പലപ്പോഴായി അഞ്ച് ലക്ഷത്തോളം രൂപ െകെപ്പറ്റിയിരുന്നു.
വളയിടീല്‍ ചടങ്ങ് കഴിഞ്ഞതോടെ പലപ്പോഴും ഹാരിസ് വീട്ടിലെത്തി റംസിയെ കൂട്ടി പുറത്തുപോയിരുന്നു. റംസി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഹാരിസും വീട്ടുകാരും ചേര്‍ന്ന് എറണാകുളത്ത് കൊണ്ടുപോയി ഗര്‍ഭച്ഛിദ്രം നടത്തി. ലോക്ക്ഡൗണും കോവിഡും മറ്റും കാരണമായിപ്പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോയതിനു ശേഷം ഹാരിസ് താന്‍ മറ്റൊരു വിവാഹത്തിനു തീരുമാനിച്ചെന്നു റംസിയോടു പറഞ്ഞു. തന്നെ ഉപേക്ഷിക്കരുതെന്നു പറഞ്ഞ് റംസി വീട്ടിലെത്തിയെങ്കിലും ഹാരിസിന്റെ മാതാവും ബന്ധുക്കളും ചേര്‍ന്നു പുറത്താക്കിയെന്നു റംസിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹാരിസിന്റെ മാതാവുമായി റംസി നടത്തിയ ടെലിഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ മരിക്കുമെന്ന രീതിയിലായിരുന്നു റംസിയുടെ സംഭാഷണം.
ഹാരിസിനെതിരെയുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെങ്കിലും നാലാം ദിവസം മാത്രമാണ് പോലീസ് വീട്ടിലെത്തി തെളിവുകള്‍ ശേഖരിക്കാനും മൊഴി രേഖപ്പെടുത്താനും തയാറായതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കൊലക്കുറ്റത്തിന് കേസെടുത്ത് ഹാരിസിനേയും രക്ഷകര്‍ത്താക്കളെയും ശിക്ഷിക്കണമെന്നു റംസിയുടെ മാതാപിതാക്കളായ റഹിമും നദീറയും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ കേസെടുത്തു.






